ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്; വ്യാപക ക്രമക്കേടുകൾ; 3 ലക്ഷം രൂപ പിടികൂടി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആർടിഒ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് തുടങ്ങിയ പരിശോധന ഇന്നും നീണ്ടു നിന്നു. ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനായി ഏജന്റുമാര്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന മൂന്ന് ലക്ഷം രൂപ പിടികൂടിയിട്ടുണ്ട്. പല ഓഫീസുകളിലും ഏജൻ്റുമാർ പിടിമുറുക്കിയിട്ടുള്ളതായും ഓഫീസ് സമയം കഴിഞ്ഞും നിരവധി അനധികൃത ഇടപാടുകൾ നടന്നിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. വ്യാപക ക്രമക്കേടുകൾ കണ്ടെത്തുന്ന പശ്ചാത്തലത്തിൽ വിജിലൻസ് പരിശോധന തുടർന്നേക്കും എന്നാണ് വിവരം.
വിജിലൻസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തിയത്. പലയിടങ്ങളിലും ഓഫീസുകളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. ഏജൻ്റുമാരും ഇടനിലക്കാരും ഓഫീസുകളിൽ പിടിമുറുക്കുന്നതിൻ്റെ വിവരവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ ഏജൻ്റുമാർ കൊണ്ടുവന്നതായി കരുതുന്ന മൂന്ന് ലക്ഷം രൂപ പിടികൂടി. എറണാകുളം, പെരുമ്പാവൂര്‍ എന്നീ ആര്‍ടിഒ ഓഫിസില്‍ ഏജന്റുമാരില്‍ നിന്ന് 89,620 രൂപയും പീരുമേട് ആര്‍ടിഒ ഓഫിസില്‍ നിന്ന് 65,660 രൂപയും അനധികൃതമായി പിടിച്ചെടുത്തിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് അടക്കം വ്യാപകമായി ക്രമക്കേടുകൾ നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഓഫിസ് സമയം അവസാനിക്കുന്ന വൈകുന്നേരങ്ങളില്‍ ഏജന്റുമാര്‍ സ്ഥിരം എത്തുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് മേൽ പിടിമുറുക്കി ആർടി ഓഫീസുകളിൽ ഏജൻ്റുമാരാണ് സജീവ സാന്നിധ്യമായി എല്ലാകാര്യത്തിനും നിന്നിരുന്നതെന്നും വിവരമുണ്ട്.
പല ഏജന്റുമാരുടെയും കൈകളില്‍ ലൈസന്‍സും ആളുകളുടെ പേരും തുകയും എഴുതിയ രേഖകളും കണ്ടെത്തി. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് കത്ത് ലഭിച്ചിട്ടും പല ഓഫിസുകളും ഇനിയും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും പരിശോധനയിൽ തെളിഞ്ഞു.
ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ അപേക്ഷകരെന്ന വ്യാജേന ഓണ്‍ലൈൻ ലേണേഴ്സ് ടെസ്റ്റില്‍ പങ്കെടുക്കുന്നതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കോട്ടയം ജില്ലയിലെ പൊൻകുന്നം, മുവാറ്റുപുഴ ആര്‍ ടി ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകളില്‍ ഏജന്‍റുമാരെ തിരിച്ചറിയുന്നതിന് ഉദ്യോഗസ്ഥര്‍ അപേക്ഷകളില്‍ പ്രത്യേകം അടയാളവും രേഖപ്പെടുത്തി.
ഇടുക്കിയിലെ തൊടുപുഴ ആര്‍ ടി ഓഫീസില്‍ ലേണേഴ്സ് ഓണ്‍ലൈൻ ടെസ്റ്റില്‍ പങ്കെടുക്കേണ്ട അപേക്ഷകര്‍ക്ക് പകരം ഒടിപി ഉപയോഗിച്ച് ഏജന്‍റുമാര്‍ പരീക്ഷയെഴുതി. ഇതര സംസ്ഥാനക്കാരായ അപേക്ഷകര്‍ പോലും മലയാളത്തിലുള്ള പരീക്ഷ വേഗത്തില്‍ പാസാകുന്നത് പിന്നില്‍ ഇത്തരത്തില്‍ തിരിമറിയിലൂടെയാണ്. കൊച്ചിയിലെ പറവൂരും ഇരിങ്ങാലക്കുടയിലും അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തി. ഇവിടങ്ങളില്‍ നിന്ന് വിതരണം ചെയ്യപ്പെടാത്ത 200 ലധികം ഡ്രൈവിംഗ് ലൈസൻസുകളും ആര്‍ടി ബുക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
പലയിടത്തും ഏജന്‍റുമാര്‍ അപേക്ഷകരില്‍ നിന്നും വൻ തുക വാങ്ങി അതില്‍ നിന്നും ഒരുവിഹിതം ഓഫീസ് സമയം കഴിയാറാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കുണ്ടെന്നും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിശദവിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിജിലൻസിൻ്റെ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. തുടർ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കും.
എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ