നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ അടച്ചു
തിരുവനന്തപുരം; ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ നം.3 ഷട്ടർ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിലാണ് ഷട്ടർ അടച്ചത്.മഴ കനത്തതിനെ തുടര്‍ന്ന് നവംബര്‍ 14ന് ആണ് അണക്കെട്ട് തുറന്നത്. സെക്കന്‍ഡില്‍ 40,000 ലീറ്റര്‍ വെള്ളമാണു പുറത്തേക്ക് ഒഴുക്കിയിരുന്നത്.
അതിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ തുടരുകയാണ്. മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ അടൂർ, തിരുവല്ല താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും റാന്നി,കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി പ്ഖ്യാപിച്ചു.
ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ബുധനാഴ്ചയും വ്യാപകമായ മഴയ്ക്കും വടക്കൻ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്ത/ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കു ആൻഡമാൻ കടലിൽ ഉള്ള ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമർദ്ദം (well marked low pressure) ആകാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു നവംബർ 18 ഓടെ മധ്യ പടിഞ്ഞാറ് -തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തി തെക്ക് ആന്ധ്രാ പ്രദേശ്- വടക്കു തമിഴ് നാട് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
കർണാടക തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. കർണാടകക്കും വടക്കൻ കേരളത്തിനും സമീപം മധ്യ കിഴക്കൻ-തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തുടർന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാനാണ് സാധ്യത.ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും (16) നാളെയും (17) വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.കേരള - ലക്ഷദ്വീപ് തീരത്ത് നവംബർ 16 നും, വടക്കൻ കേരള തീരത്ത് നവംബർ 16 വരെയും, കർണാടക തീരത്ത് നവംബർ 17 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
'എല്ലാം തിരക്കഥയായിരുന്നു'; 'മയിൽ കറി' വിവാദത്തിൽ വിശദീകരണവുമായി ഫിറോസ് ചുട്ടിപ്പാറ