വയനാട് മണ്ണിടിച്ചിൽ; പ്രതിക്കൂട്ടിൽ സർക്കാരും കരാർ കമ്പനിയും, രണ്ടാം ദിനവും തിരച്ചിൽ, മുഖ്യമന്ത്രി എത്തും
വയനാട്: പരിസ്ഥിതി ദുർബല മേഖലയായ വയനാട്ടിൽ തുരങ്ക നിർമ്മാണം നടക്കുന്ന മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായതിന് പിന്നാലെ സർക്കാരിനും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ കരാർ കമ്പനിക്കുമെതിരെ ചോദ്യങ്ങൾ ഉയരുകയാണ്. പ്രദേശത്ത് അപകടസാധ്യതയെക്കുറിച്ച് നേരത്തെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നുമുള്ള ആരോപണങ്ങളാണ് ശക്തമാകുന്നത്.
മുന്നറിയിപ്പുകൾ അവഗണിച്ചോയെന്നും നിർമ്മാണ പ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോയെന്നുമുള്ള കാര്യത്തിൽ നാട്ടുകാരും ചോദ്യങ്ങൾ ഉയർത്തുന്നു. 1980നു ശേഷം ഒട്ടേറെ ദുരന്തങ്ങൾ ഉണ്ടായ മേഖലയാണെന്ന് നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ
സർക്കാർ തീരുമാനിച്ചെങ്കിലും അതിന്റെ സുരക്ഷാ പ്രശ്‌നങ്ങൾ ഒരിക്കൽ പോലും കണക്കിലെടുത്തില്ലെന്നാണ് ആക്ഷേപം.

നിർമ്മാണ ചുമതലയുള്ള കൊങ്കൺ റെയിൽ കോർപ്പറേഷനും നിർമ്മാണം നടത്തിയ ദിലീപ് ബിൽഡ് കോൺ ലിമിറ്റഡ് എന്ന കമ്പനിയും ഗുരുതര വീഴ്‌ച വരുത്തിയെന്നാണ് ആരോപണം. മലയിടിച്ച മണ്ണ് കൂട്ടിയിടാതെ നീക്കം ചെയ്യണമെന്ന് കോർപ്പറേഷനോട് രേഖാമൂലം പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അനുസരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രകൃതിക്ഷോഭമാണ് ദുരന്തകാരണം എന്നാണ് കൊങ്കൺ കോർപ്പറേഷൻ പറയുന്നത്.
മണ്ണ് നീക്കണമെന്ന നിർദ്ദേശം കമ്പനി പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാൻ അധികാരമുള്ള ജില്ലാ കളക്‌ടർ അടക്കമുള്ള ഉദ്യോഗസ്ഥർ പ്രതികരിച്ചില്ലെന്നാണ് നാട്ടുകാർ ഉയർത്തുന്ന മറ്റൊരു ആരോപണം. കൂടാതെ കാലാവസ്ഥാ മുന്നറിയിപ്പിലും ഗുരുതര വീഴ്‌ച ഉണ്ടായെന്ന് ആക്ഷേപമുണ്ട്. ദിവസം മുഴുവൻ ശക്തമായ മഴ പെയ്‌തിട്ടും വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മേഖലയിൽ രണ്ടാം ദിനവും വ്യാപകമായ തിരച്ചിൽ തുടരുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി വിവിധ രക്ഷാസേനകളും അഗ്നിരക്ഷാസേനയും പോലീസും സന്നദ്ധപ്രവർത്തകരും സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്. കനത്ത മഴയും ദുഷ്‌കരമായ ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
അതേസമയം, ദുരന്തബാധിത പ്രദേശം സന്ദർശിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് വയനാട്ടിലെത്തും. രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം ദുരിതബാധിതരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും മുഖ്യമന്ത്രി സന്ദർശിക്കുമെന്നാണ് വിവരം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്ന് തുടർനടപടികളും മറ്റും ചർച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് വയനാട്ടിലെ കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം ശക്തമായ മണ്ണിടിച്ചിലുണ്ടായത്. തുരങ്ക പാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് ദുരന്തത്തിന് ഇരയായത്.












Click it and Unblock the Notifications