Wayanad Landslide: വയനാട് മണ്ണിടിച്ചിൽ; മുന്നറിയിപ്പ് നേരത്തെ നൽകി, മിനിറ്റ്സ് പുറത്തുവിട്ട് പിഡബ്ല്യുഡി
വയനാട്: മേപ്പാടിയിൽ തുരങ്കപാത നിർമ്മാണം നടക്കുന്ന മേഖലയിൽ നടന്ന ദുരന്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. നിര്‍മ്മാണം നടക്കുന്നയിടത്ത് മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്. അശാസ്ത്രീയമായി മേഖലയിൽ കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായതെന്നും പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി നടക്കുന്ന പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയില്‍ പൈപ്പിങ് അല്ലെങ്കിൽ സ്ലോപ് സ്‌റ്റെബിലിറ്റി പ്രതിഭാസമോ കാരണം അപകടം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും ഇത് തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നുമാണ് പൊതുമരാമത്ത് വകുപ്പ് നല്‍കിയ നിർദ്ദേശത്തിൽ പറയുന്നത്. ഇതോടെ മനുഷ്യ നിർമ്മിത ദുരന്തമെന്ന മന്ത്രി ടി സിദ്ദിഖിന്റെ വാക്കുകൾക്ക് ബലമേറുകയാണ്.

ജൂണ്‍ 25ന് ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു ഈ നിർദ്ദേശം നൽകിയത്. യോഗത്തിന്റെ മിനിറ്റ്‌സും പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. തുരങ്കപാതയുടെ നിര്‍മ്മാണം നടക്കുന്നിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് അപകട കാരണമെന്ന് ടി സിദ്ദിഖ് പ്രതികരിച്ചപ്പോൾ മുഖ്യമന്ത്രി വിഡി സതീശനും അത് ആവർത്തിച്ചിരുന്നു.
മുന്‍കൂട്ടി മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ചൂണ്ടിക്കാട്ടി. മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്‌ടറും ഡിസാസ്‌റ്റര്‍ മാനേജ്മെന്റ് അതോറിറ്റി മാനേജറും 20ആം തിയതി തന്നെ ഉത്തരവിറക്കിയതായിരുന്നു. കൂടാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രി നേരത്തെ തന്നെ മണ്ണ് നീക്കം ചെയ്യണമെന്ന് കരാറുകാരെ അറിയിച്ചതായിരുന്നു. പക്ഷെ കരാറുകാര്‍ നിര്‍ദ്ദേശം പാലിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാന നിലപാടാണ് മന്ത്രി ടി സിദ്ദിഖും പങ്കുവച്ചത്. ചെറിയ മഴയില്‍ തന്നെ അപകടം സംഭവിക്കുമെന്നതിന്റെ സൂചന യോഗത്തിൽ ഉൾപ്പെടെ നല്‍കിയിരുന്നതാണെന്നും അതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ പാളിച്ചയുണ്ടായിട്ടുണ്ടെന്നും ടി സിദ്ദിഖ് വ്യക്തമാക്കി. നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകാതിരുന്ന സാഹചര്യം ഗൗരവമുളളതാണെന്നും സര്‍ക്കാര്‍ അത് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കള്ളാടി മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുകയാണ്. മൂന്നുപേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. മരിച്ചവർ മൂന്ന് പേരും അതിഥി തൊഴിലാളികളാണ്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. മണ്ണിടിച്ചിലിൽ പ്രദേശത്തെ ഒരു വീടും പള്ളിയും പൂർണമായും തകർന്നു.












Click it and Unblock the Notifications