പ്രിയങ്കയുടെ പ്രചരണത്തിനും ലീഗ് പതാകയ്ക്ക് വിലക്കോ? ഇത്തവണയും ബലൂണും പോസ്റ്ററും മാത്രമോ
കല്‍പ്പറ്റ: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടികളില്‍ നിന്നും ലീഗ് പതാക ഒഴിവാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കായിരുന്നു വഴി വെച്ചത്. ബി ജെ പിയെ ഭയന്ന് കോണ്‍ഗ്രസ് ലീഗിന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യുന്നുവെന്ന രീതിയിലായിരുന്നു ഇടതുപക്ഷത്തിന്റെ ആരോപണം.
2019 ലെ തിരഞ്ഞെടുപ്പ് സമയത്ത് ലീഗ് പതാക ഉപയോഗിച്ചത് ഉത്തരേന്ത്യയില്‍ ബി ജെ പി കോണ്‍ഗ്രസിനെതിരായ പ്രചരണ ആയുധമായി ഉപയോഗിച്ചിരുന്നു. ലീഗിന്റെ പതാക പാകിസ്താന്‍ പതാക എന്ന രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു പ്രചരണം. ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തവണ രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടികളില്‍ നിന്നും ലീഗിന്റെ അടക്കം എല്ലാ പാർട്ടികളുടേയും പതാക ഒഴിവാക്കിയത്.

പതാകയ്ക്ക് പകരം രാഹുല്‍ ഗാന്ധിയുടെ പടം ആലേഖനം ചെയ്ത പ്ലക്കാർഡുകളായിരുന്നു പ്രചരണത്തിനായി ഉപയോഗിച്ചത്. ഇതിലൂടെ ഉത്തരേന്ത്യയിലെ ബി ജെ പിയുടെ പ്രചരണത്തിന് തടയിടാന്‍ സാധിച്ചെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. വയനാട് മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇത്തവണയും ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പ്രിയങ്ക ഗാന്ധിയുടെ പ്രചരണത്തില്‍ മുസ്ലിം ലീഗിന്റെ പതാക ഉണ്ടാകുമെന്ന സൂചനയാണ് നിലവില്‍ പുറത്ത് വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് ഇതുവരെ പുറത്ത് വന്നില്ല. 23 -ാം തിയതി നാമനിർദേശ പത്രിക സമർപ്പിക്കാനായി റോഡ് ഷോ ആയിട്ടാകും പ്രിയങ്ക ഗാന്ധി എത്തുക. പ്രിയങ്കയോടൊപ്പം രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമുണ്ടാകും. ലീഗ് പതാക ഉപയോഗിക്കാന്‍ അനുമതിയുണ്ടോയെന്ന് ഈ റോഡ് ഷോയിലൂടെ വ്യക്തമാകും.
കഴിഞ്ഞ തവണ ഉത്തരേന്ത്യയില്‍ കൂടി തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പ്രചരണത്തില്‍ നിന്നും ലീഗ് പതാക ഒഴിവാക്കാനുള്ള തീരുമാനം. എന്നാല്‍ നിലവിലേത് വയനാട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ എല്ലാ പാർട്ടികളുടേയും പതാക പ്രിയങ്ക ഗാന്ധിയുടെ പ്രചരണത്തിന് ഉപയോഗിക്കാമെന്നാണ് ധാരണ. അങ്ങനെ അല്ലെങ്കില്‍ കഴിഞ്ഞ തവണത്തേത് പോലെ സ്ഥാനാർത്ഥിയുടെ പോസ്റ്ററും ബലൂണുകളുമായിരിക്കും പ്രചരണത്തിനായി ഉപയോഗിക്കുക.
അതേസമയം, ഇടത് സ്ഥാനാർത്ഥി സത്യന്‍ മൊകേരി വയനാട്ടില്‍ നേരത്തെ തന്നെ പ്രചരണം തുടങ്ങി. ബി ജെ പി സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇന്ന് രാവിലെ മണ്ഡലത്തിലെത്തി. കല്‍പ്പറ്റയില്‍ വന്‍ റോഡ് ഷോയുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥിയെ പ്രവർത്തകർ വരവേറ്റത്.












Click it and Unblock the Notifications