വയനാട് പുനരധിവാസ വായ്‌പ; ബിജെപിയുടേത് പ്രതികാര രാഷ്ട്രീയമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കല്‍ വ്യവസ്ഥയോടെ വായ്‌പ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് ഇതെന്നാണ് കെ സുധാകരന്‍ എംപി ആരോപിച്ചത്. വായ്‌പ വിനിയോഗത്തിന് ഒന്നരമാസം കാലാവധി നിശ്ചയിച്ചത് അപ്രായോഗികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
കേരളം വായ്‌പ ഒരു കാരണവശാലം ഉപയോഗിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരള ജനതയെയും വയനാടിനെയും കേന്ദ്ര സര്‍ക്കാര്‍ മനഃപൂര്‍വം ദ്രോഹിക്കുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളോട് രാഷ്ട്രീയ വിവേചനമാണ് മോദി ഭരണകൂടം കാട്ടുന്നത്. ഉപാധികളോടെ വായ്‌പ അനുവദിക്കുന്ന നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്നും സുധാകരൻ പറയുന്നു.

കേരളം 2000 കോടി ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ നാലിലൊന്നായ 529.50 കോടി രൂപയാണ് വായ്‌പയായി അനുവദിച്ചതെന്നും സുധാകരൻ പറഞ്ഞു. ഇത് കേരള ജനതയോടുള്ള പരിഹാസമാണ്. മനുഷ്യത്വ രഹിതമായ ഈ അവഗണന അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേ വായ്‌പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് ഈ തുക അനുവദിച്ചത്. പലിശയില്ലാത്ത വായ്‌പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതിയെന്ന നിലയിലാണ് അറിയിച്ചിരിക്കുന്നത്. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചു കൊണ്ട് കത്തയച്ചത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം നിരന്തരമായി കേരളം സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടെ ഇതാ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ കടുത്ത വിമർശനം ഉയർന്നിരുന്നു. അതിനിടയിലാണ് പലിശയില്ലാത്ത വായ്‌പ അനുവദിച്ചു കൊണ്ട് ഉത്തരവ് വന്നത്.
ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്‌കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം അനുവദിച്ചിരിക്കുന്നത്. മാര്‍ച്ച് 31നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശത്തിൽ പറയുന്നത്. എന്നാൽ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന സമയത്തിൽ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്.












Click it and Unblock the Notifications