'രാഹുൽ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടി വന്നയാൾ, നുണ കൊണ്ട് മൂടാനാണ് മോദിയുടെ ശ്രമം'; പിണറായി
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ ലക്ഷ്യം വച്ച് വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവനയോടും നരേന്ദ്ര മോദിയുടെ ആരോപണങ്ങളോടും പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.
കേരളത്തിനെതിരെ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്നായിരുന്നു പിണറായിയുടെ വിമർശനം. ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം ഇവിടെ അഴിമതി വ്യാപകമാണെന്ന പ്രധാനമന്ത്രിയുടെ വിമർശനം ഏത് റിപ്പോർട്ടുകളെ അധികരിച്ചാണെന്നും അദ്ദേഹം ചോദിച്ചു.

മോദി കേരളത്തെയും ബിഹാറിനെയും അപമാനിച്ചെന്നും പിണറായി ആരോപിച്ചു. കുടുംബവാഴ്‌ചയിലും അഴിമതിയിലും ബിഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപിക്കുന്ന നിലയിലാണ് പിണറായി സർക്കാരെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ഇതിന് മറുപടിയുമായാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്ത് വന്നത്.
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം പോലും വെട്ടി കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തിയ ആളാണ് പ്രധാനമന്ത്രി. ഭരണഘടനാ മനദണ്ഡങ്ങൾ പോലും അദ്ദേഹം പാലിച്ചില്ല. നികുതി വിഹിതം ആരുടേയും ഔദാര്യമല്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി ഇത് കൂടാതെ ബിജെപി നൽകുന്ന പരസ്യങ്ങളിൽ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്നും ആരോപിച്ചു.
രാഹുലിനെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ല. പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും കള്ളം പറയുകയാണെന്ന് പറഞ്ഞ പിണറായി വിജയൻ കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണെന്നും വിമർശിച്ചു. കേന്ദ്രം പിണറായി വിജയനെതിരെ മാത്രം നടപടി എടുക്കാത്തത് എന്താണെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ നിന്ന് ഒളിച്ചോടി. മോദിയെയും സംഘപരിവാറിനെയും നേരിട്ട് എതിർക്കാൻ ഒരിക്കലും രാഹുൽ ശ്രമിക്കുന്നില്ല. ബിജെപിയെ പേടിച്ച് പാർട്ടി പതാക ഒളിപ്പിക്കുകയാണ് അവർ. കൊടിപിടിച്ച ലീഗുകാരെ കോണ്‍ഗ്രസ് തല്ലുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അതേസമയം, വരുന്ന വെള്ളിയാഴ്‌ച ഏപ്രിൽ 26നാണ് കേരളത്തിലെ വോട്ടെടുപ്പ്. ഇരുപത് മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായാണ് പോളിങ് നടക്കുക. അതിനിടയിലാണ് നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ നിരന്തരം കേരളത്തിലെത്തി പ്രചരണം ശക്തമാക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ ഉൾപ്പെടെ വലിയ രീതിയിലുള്ള പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും അന്തിമ വിധി അറിയാൻ ഒരു മാസത്തിൽ അധികം കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications