'എവിടെ നിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയത്'? ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് 787 പേരെ പേഴ്‌സണല്‍ സ്റ്റാഫ് ആയി നിയമിച്ചിരുന്നു എന്നുളള മുഖ്യമന്ത്രി വിഡി സതീശന്റെ ആരോപണത്തെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാദം വസ്തുതയ്ക്ക് നിരക്കാത്തത് ആണെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 787 പേരെ നിയമിച്ചുവെങ്കില്‍ അവരുടെ പട്ടിക മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തണം എന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇടത് സര്‍ക്കാരിന്റെ കാലത്ത് 500ല്‍ താഴെ മാത്രമാണ് പേഴ്‌സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നതെന്നും പിണറായി വ്യക്തമാക്കി. വിഡി സതീശന്‍ പറഞ്ഞ 787 പേരുടെ പട്ടിക പ്രസിദ്ധീകരിക്കാനും പിണറായി ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ പ്രതികരണം: ' എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകള്‍ ഉള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്. കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാര്‍ക്ക് 25 ഓ അതില്‍ താഴെയോ ആയിരുന്നു ഉണ്ടായത്.
കഴിഞ്ഞ 5 വര്‍ഷക്കാലം 4 മന്ത്രിമാര്‍ (ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു) മാറി പുതിയ മന്ത്രിമാര്‍ ചുമതലയെടുത്തു. സജി ചെറിയാൻ രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചില്ല. ഒട്ടാകെ 500ല്‍ താഴെയാണ് പേഴ്സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയത്. മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണം'.



Click it and Unblock the Notifications
