കേരളത്തില്‍ പച്ച പിടിക്കുന്നില്ല; ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി തന്നെ, സുരേഷ് ഗോപി രക്ഷകനോ
തിരുവനന്തപുരം: പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കേരളത്തില്‍ പിടിച്ച കയറാന്‍ പറ്റാത്തത്തില്‍ ബി ജെ പി ദേശീയ ഘടകത്തിന് കടുത്ത അതൃപ്തി. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്തിലൂടെ സംസ്ഥാന നിയമസഭയില്‍ ആദ്യമായി അക്കൌണ്ട് തുറക്കാന്‍ സാധിച്ചത് പാർട്ടിക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ നേമവും കോന്നിയും മഞ്ചേശ്വരവും പാലക്കാടും തൃശ്ശൂരും ഉള്‍പ്പടെ പത്തിലോളം മണ്ഡലങ്ങളിലായിരുന്നു പാർട്ടിയുടെ പ്രതീക്ഷ.
ഏറ്റവും കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും ദേശീയ നേതൃത്വവും വിജയം പ്രതീക്ഷിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ആകെ കയ്യിലുണ്ടായിരുന്ന നേമവും കൂടി കൈവിട്ട് പോവുന്ന സ്ഥിതിയാണ് ഉണ്ടായത്.

തങ്ങള്‍ സർവ്വ പിന്തുണ നല്‍കിയിട്ടും സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ മികച്ച പ്രവർത്തനം പുറത്തെടുക്കാത്തതാണ് മുന്നേറ്റത്തിന് തടസ്സമാവുന്നതെന്നാണ് കേന്ദ്ര നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതോടെ കേരളത്തില്‍ പ്രവർത്തനങ്ങളില്‍ കാര്യമായി തന്നെ ഇടപെടാനുള്ള തീരുമാനത്തിലാണ് പാർട്ടി ദേശീയ നേതൃത്വം.
മീനാക്ഷിയെ ചേർത്ത് പിടിച്ച് കാവ്യ മാധവന്‍: ചിത്രം വൈറല്‍, മീനൂട്ടി മഞ്ജു വാര്യറെ മറന്നോയെന്ന് ആരാധകർ

പാർട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അടക്കം കേരളത്തിലേക്ക് എത്തും. വ്യക്തമായ ഉദ്ദേശത്തോട് കൂടിയാണ് കേരളത്തിന്റെ സംഘടന ചുമതല പ്രകാശ് ജാവ്ദേക്കറിനെ ദേശീയ നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പ്രതീക്ഷിച്ച വളർച്ച ഇതുവരെ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എത്രയും പെട്ടെന്ന് തന്നെ ഇതിനൊരു മാറ്റം ഉണ്ടാവണം എന്നാല്‍ ദേശീയ നേതൃത്വം നിർദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ മുസ്ലിം വിഭാഗത്തിലേക്ക് ഒരു തരത്തിലും കടന്നുചെല്ലാന്‍ പാർട്ടിക്ക് സാധിച്ചിട്ടില്ല. എപി അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവരെ പാർട്ടിയിലേക്ക് കൊണ്ടുവന്ന് മികച്ച പദവികള്‍ നല്‍കിയെങ്കിലും അത് ഗുണകരമായി മാറിയില്ല. ക്രൈസ്തവ വിഭാഗത്തില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഉറച്ച വോട്ട് ബാങ്കായി മാറിയിട്ടുമില്ല.

മികച്ച സാധ്യത ഉണ്ടായിട്ടും ക്രൈസ്തവ വിഭാഗത്തിന്‍റെ പിന്തുണ നേടുന്നതിലും സംസ്ഥാന ഘടകം പരാജയമാണെന്നും ദേശീയ നേതൃത്വം വിലയിരുത്തുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികളില്‍ നിന്നും ബി ജെ പിയിലേക്ക് വരാന്‍ തയ്യാറായി നിരവധി ആളുകളുണ്ടായിരുന്നു. എന്നാല്‍ യഥാസമയം ചർച്ചകള്‍ നടത്തി ഇവരെ പാർട്ടിയിലേക്ക് എത്തിക്കുന്നതിലും സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു.

പാർട്ടിയിലെ വിഭാഗീയത ഒളിഞ്ഞും തെളിഞ്ഞും ശക്തമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് സംഘടന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ പാർട്ടി അധ്യക്ഷന്‍ ജെപി നദ്ദ തന്നെ കേരളത്തിലേക്ക് എത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാന ബി ജെ പിയില്‍ കാര്യമായ അഴിച്ചുപണിയുണ്ടാവും. അതേസമയം കെ സുരേന്ദ്രന്‍ തന്നെ സംസ്ഥാന അധ്യക്ഷ പദവിയില്‍ തുടരാനാണ് സാധ്യത.

സുരേന്ദ്രനെ മാറ്റി സുരേഷ് ഗോപിയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരും എന്ന തരത്തിലുള്ള ചില റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ജനുവരിയില്‍ മൂന്ന് വർഷത്തെ കാലാവാധി അവസാനിക്കുന്ന സുരേന്ദ്രന് ഒരു അവസരം കൂടി നല്‍കിയേക്കും. സുരേഷ് ഗോപിയെ തിരുവനന്തപുരത്തോ തൃശ്ശൂരോ മത്സരിപ്പിക്കാനായിരിക്കും ബി ജെ പി തീരുമാനിക്കുക.












Click it and Unblock the Notifications