താരസംഘടന നടിക്കൊപ്പം നിന്നില്ല, രാജി ധീരമായ തീരുമാനം, വിമര്‍ശനവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍!!
നടിമാരുടേത് ധീരമായ തീരുമാനമെന്ന് വനിതാ മാധ്യമപ്രവര്‍ത്തക കൂട്ടായ്മ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ കുടുങ്ങി നില്‍ക്കുകയാണ് താരസംഘടയായ എഎംഎംഎ. സംഘടനാ നേതൃത്വം ഏറ്റവും രൂക്ഷമായ വിമര്‍ശനമാണ് ഇതില്‍ ഏറ്റുവാങ്ങുന്നത്. ഇതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ വലിയ രീതിയില്‍ അമ്മയെ വിമര്‍ശിച്ചിട്ടുണ്ട്. സ്ത്രീവിരുദ്ധ നിലപാടാണ് അമ്മയുടേതെന്നാണ് ഇവരുടെ ആരോപണം. അമ്മ നേരത്തെ അവതരിപ്പിച്ച സ്കിറ്റിനെയും ഇവര്‍ വിമര്‍ശിച്ചിട്ടുണ്ട്. നടനും സംഘടന പ്രസിഡന്റുമായ മോഹന്‍ലാലാണ് ഈ വിഷയത്തില്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ടത്.
മോഹന്‍ലാല്‍ തീരുമാനത്തെ ന്യായീകരിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്നാണ് വിമര്‍ശനം. എന്നാല്‍ അമ്മ സ്ത്രീവിരുദ്ധ സംഘടനയല്ലെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് സംഘടയെന്നും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം സംഘടനയില്‍ അച്ചടക്കലംഘനമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞ് നേരത്തെ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നിരുന്നു.
ധീരമായ തീരുമാനം
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച നടിമാരുടേത് ധീരമായ തീരുമാനമാണെന്ന് നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ പറയുന്നു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ അവരുടെ കരിയറിനെ പോലും ബാധിച്ചേക്കാവുന്ന ധീരമായ തീരുമാനമാണ് എടുത്തതെന്നും എന്‍ഡബ്ല്യുഎംഐ പറഞ്ഞു. അതിക്രമത്തിനിരയായ യുവതി ഇക്കാര്യം വെളിപ്പെടുത്തി നിയമപരമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത് അഭിമാനമാണെന്നും ഇവര്‍ പറയുന്നു
മീടു ക്യാംപെയിന് വന്നത് പിന്നീട്
നടിയുടെ ദുരനുഭവത്തിന് ശേഷമാണ് ഹോളിവുഡിലെ മീടു ക്യാംപയിനൊക്കെ വന്നത്. ദിലീപ് ഇടപെട്ട് സിനിമയിലെ തന്റെ അവസരങ്ങള്‍ നഷ്ടമാകുന്നതിനെ കുറിച്ച് നടി അമ്മയ്ക്ക് പരാതി നല്‍കിയിരുന്നു. അന്നും പിന്നീട് അതിക്രമം നേരിട്ടപ്പോള്‍ പോലും നടിക്കൊപ്പം നില്ക്കാന് അമ്മ തയ്യാറായില്ല. ഇത് ഏറെ നിരാശാജനകമാണന്നും വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ പറഞ്ഞു. അതേസയം മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘടന ഇങ്ങനെ പെരുമാറുന്നത് തീര്‍ത്തും നിരാശാജനകമാണെന്ന് മാധ്യമ കൂട്ടായ്മ വ്യക്തമാക്കി.
സംഘടനയുടെ സ്കിറ്റ് സ്ത്രീവിരുദ്ധം
ഡബ്ല്യുസിസിയെ പരിഹസിച്ച് അമ്മ നടത്തിയ സ്കിറ്റ് തീര്‍ത്തും സ്ത്രീവിരുദ്ധമാണ്. പുരുഷാധിപത്യ വ്യവസ്ഥിതിയുടെ കണ്ണിലൂടെ മാത്രം നോക്കി വനിതകളെ അപമാനിക്കുന്ന സ്കിറ്റായിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനത്തെ സിനിമാ വ്യവസായത്തിന് തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമത്തെ കുറിച്ചുള്ള നിയമത്തെ കുറിച്ച് അറിയില്ലെന്നത് ഗുരുതരമായ സ്ഥിതി വിശേഷം ഉണ്ടാക്കുന്നു. സംഭവത്തില്‍ സിപിഎം സ്വീകരിച്ച നിലപാടും ശരിയല്ലെന്ന് വനിതാ മാധ്യമ കൂട്ടായ്മ പറഞ്ഞു. സിപിഎമ്മിനോട് ചേര്‍ന്നുനില്‍ക്കുന്ന രണ്ട് എംഎല്‍എമാരുടെയും എംപിയുടെയും പ്രസ്താവനകളും തെറ്റാണെന്നും ഇവര്‍ പറയുന്നു.
ചില ചോദ്യങ്ങള്‍
വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ നാലു ചോദ്യങ്ങളും അമ്മയോട് ചോദിച്ചിട്ടുണ്ട്. ഡബ്ല്യുസിസി ആവശ്യപ്പെട്ട പ്രകാരം അമ്മയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിക്കണം. മലയാളം സിനിമാ വ്യവസായത്തില്‍ തുടര്‍ന്നും നിര്‍ഭയം അഭിനയിക്കാന്‍ അതിക്രമത്തിനിരയായ നടിക്ക് കഴിയുന്ന തരത്തിലുള്ള സാഹചര്യം അമ്മ സൃഷ്ടിക്കണം. കുറ്റാരോപിതനെതിരെ സംസാരിക്കുന്നവരെ അമ്മ നിശബ്ദരാക്കുന്നെന്ന ആരോപണത്തില്‍ അന്വേഷണം വേണം. ആണ്-പെണ് അസമത്വത്തെ അഭിമുഖീകരിക്കാനുതകുന്ന നടപടിക്രമങ്ങള്‍ അമ്മ സ്വീകരിക്കണം. മാത്രമല്ല മലയാളം സിനിമ വ്യവസായത്തില്‍ സ്ത്രീകളും സുരക്ഷയ്ക്കുള്ള സാഹചര്യവും ഒരുക്കണം. എന്നീ ചോദ്യങ്ങളാണ് മാധ്യമ കൂട്ടായ്മ ഉന്നയിച്ചത്.
കൂടുതല്‍ നടിമാര്‍
അമ്മയ്ക്കെതിരെ കൂടുതല്‍ നടിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ ഡബ്ല്യുസിസിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. എന്തുകൊണ്ട് അമ്മയുടെ ഭാഗമായില്ല എന്ന് ഇവര്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. തുല്യവേതനം എന്നൊരു സങ്കല്‍പ്പം നിലവിലില്ലാത്ത മേഖലയില്‍ ഒരു ലക്ഷം രൂപയോളം മെമ്പര്‍ഷിപ്പ് ഫീസ് ചുമത്തുന്നത് ജനാധിപത്യപരമല്ലെന്ന് ഇവര്‍ പറയുന്നു. തൊഴിലിടത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അമ്മയെടുക്കുന്ന തീരുമാനങ്ങളെ പൂര്‍ണമായി വിശ്വസിക്കാന്‍ സാധ്യമല്ല എന്ന് ഇവര്‍ പറയുന്നു. ആക്രമിക്കപ്പെട്ട നടിയുടെ അനുഭവത്തില്‍ നിന്നാണ് ഇത് മനസിലാവുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
എഎംഎംഎയോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച നടിമാർക്ക് മറുപടിയുമായി ഇടവേള ബാബു! ആരോപണം തെറ്റ്
സ്വന്തം നഗ്നചിത്രം ഉപയോഗിച്ച് യുവതി യുവാവിനെ കേസില്‍ കുടുക്കി; യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു