കൊച്ചി-മൂന്നാർ ദേശീയപാതയിലെ നേര്യമംഗലം പാലം ജോലികൾ അന്തിമ ഘട്ടത്തിൽ; ഓഗസ്‌റ്റിൽ തുറക്കും
കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമായ മൂന്നാറിലേക്ക് കൊച്ചിയിൽ നിന്നുള്ള യാത്ര കൂടുതൽ വേഗത്തിലും സുരക്ഷിതമായും മാറ്റുന്ന ദേശീയപാത 85 വികസന പദ്ധതി പുരോഗമിക്കുകയാണ്. അതിലെ പ്രധാന നിർമ്മിതിയായ നേര്യമംഗലത്തെ പുതിയ പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പാലങ്ങളിൽ ഒന്നായിരിക്കും ഇത്.
പെരിയാറിന് കുറുകെ നിർമ്മിക്കുന്ന ഈ ഉരുക്കുനിർമിത ആർച്ച് പാലം ഓഗസ്‌റ്റ് മാസത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കരാർ കാലാവധി 2027 മാർച്ച് വരെ നിലനിൽക്കുന്നുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ അതിനുമുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇടുക്കി-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന നിലവിലെ നേര്യമംഗലം പാലം ഏകദേശം 90 വർഷം പഴക്കമുള്ളതാണ്.

ഏഷ്യയിലെ ആദ്യ എ-ക്ലാസ് ആർച്ച് പാലങ്ങളിലൊന്നായി അറിയപ്പെടുന്ന ഈ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. കൊച്ചി-മൂന്നാർ റൂട്ടിലെ വർധിച്ചുവരുന്ന വാഹനഗതാഗതം കൈകാര്യം ചെയ്യാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനുമാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. അതിന്റെ ഭാഗമായാണ് ഇവിടെ പുതിയ പാലവും നിർമ്മിക്കുന്നത്.
പുതിയ നേര്യമംഗലം പാലത്തിന്റെ സവിശേഷതകൾ
പഴയ പാലത്തിന്റെ മാതൃകയിൽ തന്നെയാണ് പുതിയ ബോ-സ്ട്രിങ് സ്‌റ്റീൽ ആർച്ച് പാലം രൂപകൽപന ചെയ്‌തിരിക്കുന്നത്. 214 മീറ്റർ നീളവും 13 മീറ്റർ വീതിയുമുള്ള പാലത്തിൽ അഞ്ച് സ്‌പാനുകളാണ് ഉള്ളത്. വാഹന ഗതാഗതത്തിനായി 8 മീറ്റർ വീതിയുള്ള പാതയും ഇരുവശങ്ങളിലുമായി നടപ്പാതകളും ഒരുക്കുന്നുണ്ട്. നിലവിൽ സ്‌റ്റീൽ ആർച്ച് ഘടനകളുടെ സ്ഥാപനം ഉൾപ്പെടെയുള്ള പ്രധാന നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കോൺക്രീറ്റ് ജോലികൾ പൂർത്തിയാകുന്നതോടെ അവസാനഘട്ട മിനുക്കുപണികൾ മാത്രമേ ബാക്കിയാകൂ. പുതിയ പാലം യാഥാർഥ്യമാകുന്നതോടെ കൊച്ചി-മൂന്നാർ ദേശീയപാതയിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ നേര്യമംഗലത്ത് വാഹനങ്ങൾക്കുണ്ടാകുന്ന കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. പ്രത്യേകിച്ച് വിനോദസഞ്ചാര സീസണുകളിൽ മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.
അതേസമയം, ദേശീയപാത 85-ന്റെ സമഗ്ര വികസനത്തിനായി ദേശീയപാത അതോറിറ്റി അടുത്തിടെ 160 കോടി രൂപയുടെ അധിക ഫണ്ട് അനുവദിച്ചിട്ടുണ്ട്. റോഡ് വീതികൂട്ടൽ, അപകടസാധ്യതയുള്ള വളവുകൾ നിവർത്തൽ, ഡ്രെയിനേജ് സംവിധാനങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കും ഇതിലൂടെ വേഗം കൂടും.
മൂവാറ്റുപുഴ, കോതമംഗലം മേഖലകളിലെ ബൈപാസ് പദ്ധതികളും മുന്നേറുന്ന സാഹചര്യത്തിൽ, പുതിയ നേര്യമംഗലം പാലത്തിന്റെ പൂർത്തീകരണം കൊച്ചി-മൂന്നാർ യാത്രയ്ക്ക് വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈറേഞ്ചിലേക്കും മൂന്നാറിലേക്കും എത്തുന്ന സഞ്ചാരികൾക്കും ചരക്കുവാഹനങ്ങൾക്കും കൂടുതൽ സുഗമവും സുരക്ഷിതവുമായ യാത്രാനുഭവം ഇതിലൂടെ ലഭിക്കുമെന്നും അധികൃതർ കരുതുന്നു.














Click it and Unblock the Notifications