'പെണ്ണുങ്ങള്‍ മുള്ളുവേലി കവച്ചുവെക്കുമോ എന്ന് ചോദിച്ച മഹാനാണ്'; ടി പദ്മനാഭനെതിരെ സാറ ജോസഫ്
കൊച്ചി: സാഹിത്യകാരന്‍ ടി പദ്മനാഭന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറ ജോസഫ്. ടി പദ്മനാഭന്റെ സ്ത്രീവിരുദ്ധ അശ്ലീലഭാഷണങ്ങള്‍ കുറേക്കാലമായി കേള്‍ക്കാറില്ലായിരുന്നു.അദ്ദേഹത്തിന്റെ നാവില്‍ സരസ്വതീ വിളയാട്ടം തെറിയും അസംബന്ധവുമായിട്ടാണ് വരുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സാറാ ജോസഫ് വിമര്‍ശിച്ചു.
'ടി പദ്മനാഭന്റെ സ്ത്രീവിരുദ്ധ അശ്ലീലഭാഷണങ്ങള്‍ കുറേക്കാലമായിട്ട് കേള്‍ക്കാറില്ലായിരുന്നു. പെണ്ണുങ്ങള്‍ക്ക് മുള്ളുവേലി കവച്ചു കടക്കാന്‍ സാധിക്കുമോ എന്ന് വെല്ലുവിളിച്ച മഹാനാണ്. അങ്ങോരുടെ നാവില്‍ സരസ്വതീവിളയാട്ടം തെറിയും അസംബന്ധവുമായിട്ടാണ്. എന്തു ചെയ്യാന്‍', സാറാ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്നും മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണെന്നുമായിരുന്നു ടി പദ്മനാഭന്റെ പരാമര്‍ശം. സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ പുസ്തകത്തിന്റെ വില്‍പ്പന കൂടും. ഉത്തമസാഹിത്യകൃതികള്‍ വാങ്ങാന്‍ ആളില്ലെന്നും അശ്ലീലസാഹിത്യം വൈകാതെ ചവറ്റുകൊട്ടയില്‍ വീഴുമെന്നും ടി പദ്മനാഭന്‍ പറഞ്ഞിരുന്നു.
‘ഉത്തമ സാഹിത്യ കൃതികൾ വാങ്ങാൻ ഇന്നു കേരളത്തിൽ ആളെ കിട്ടുന്നില്ല. മലയാളത്തിലും അന്യഭാഷകളിലും അസഭ്യവും അശ്ലീലവും ഒരു സ്ത്രീ എഴുതിയാൽ ചൂടപ്പം പോലെ പലപല പതിപ്പുകളായി വിറ്റഴിയും. എല്ലാവർക്കും പണവും കിട്ടും. ഈ സ്ത്രീ സഭാവസ്ത്രം ഊരി വച്ച് മഠത്തിൽനിന്നുണ്ടായ ദുരനുഭവം എഴുതുന്ന ഒരു സന്യാസിനിയാണെങ്കിൽ വിൽപന കൂടും. ഒബ്സീനും വൾഗറുമായ പുസ്തകമല്ലെങ്കിൽ കോളിളക്കമുണ്ടാക്കുന്ന (സെൻസേഷനൽ) പുസ്തകമായിരിക്കണം. അല്ലാതെ ഉത്തമസാഹിത്യ കൃതികൾ ആരും വാങ്ങില്ല.
തന്റെ ഇത്രയും വർഷത്തെ എഴുത്തുജീവിതത്തിൽ ഒരു വരിപോലും അസഭ്യമോ അശ്ലീലമോ എഴുതിയിട്ടില്ല''- എന്നായിരുന്നു പത്മനാഭന്റെ പ്രതികരണം.രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും, പ്രസ്താവന പിന്‍വലിച്ച് ടി പദ്മനാഭന്‍ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നുമാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ നേരത്തെ പ്രതികരിച്ചത്. ടി പദ്മനാഭന്റെ പരാമര്‍ശം അങ്ങേയറ്റം വേദനയുണ്ടാക്കി.
നിസഹായരായ അല്ലെങ്കില്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നവരെ രക്ഷിക്കാനുള്ള ധര്‍മ്മമല്ലേ ഇവര്‍ നിര്‍വഹിക്കേണ്ടത്, അതിന് പകരം ഞാനും, എന്നെ പോലുള്ളവരും മഠങ്ങള്‍ക്കുള്ളിലെ ചൂഷണങ്ങളും ക്രൂരതകളും തുറന്നുപറഞ്ഞ് പുസ്തകമെഴുതിയതിനെ അപഹസിക്കുകയാണ് ചെയ്തത്. കേരളം ഭയത്തോടെയാണ് ഇത് കാണുന്നത്. സാംസ്‌കാരിക മേഖലയില്‍ ഇത്രയും ഉയര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ് ഈ നൂറ്റാണ്ടില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞിരുന്നു.
പുത്തൻ ഫോട്ടോകളുമായി കാളിദാസ് ജയറാം... പൊളിലുക്കെന്ന് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍
Recommended Video