'ഇത്രയും കാലം ഈ മാലിന്യങ്ങൾ പേറിയല്ലേ പാർട്ടി വിജയപരാജയങ്ങൾ അനുഭവിച്ചത്'; നേതൃത്വത്തോട് യൂത്ത് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം; നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്കിൽ അന്ധാളിച്ച് ഇരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് നേതാക്കളാണ് കോൺഗ്രസ് വിട്ടത്. പുന;സംഘടനയെ ചൊല്ലി പാർട്ടിയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പാർട്ടി വിട്ട് നേതാക്കൾ കൂട്ടത്തോടെ സിപിഎമ്മിലേക്ക് ചേക്കേറുമെന്ന് നേതൃത്വം കണക്ക് കൂട്ടിയിരുന്നില്ല. അതേസമയം ഇനിയും കൂടുതൽ പേർ കോൺഗ്രസിൽ നിന്നും പുറത്തുവരുമെന്നാണ് പാർട്ടി വിട്ടവരുടെ മുന്നറിയിപ്പ്.
എന്നാൽ ഇനി ആരും പാർട്ടി വിട്ട് പോകാതിരിക്കാനുള്ള കോൺഗ്രസ് നേതൃത്വം ഇടപെടണമെന്ന് പറയുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് എൻഎസ് നുസൂർ. കോണ്‍ഗ്രസ് വിട്ടുപോകുന്നവര്‍ മോശക്കാരാണെന്ന അഭിപ്രായമില്ലെന്നും പോകുന്നവർ മാലിന്യങ്ങളാണെങ്കിൽ ഇത്രയും കാലം ഈ മാലിന്യങ്ങൾ പേറിയല്ലേ പാർട്ടി വിജയപരാജയങ്ങൾ അനുഭവിച്ചതെന്നും നുസൂർ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് നുസൂറിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
'പോകുന്നവരൊക്കെ മോശക്കാരാണെന്ന് അഭിപ്രായമില്ല. അവർക്ക് ഈ പ്രസ്ഥാനത്തെ തള്ളിപ്പറയാനുള്ള സ്വാതന്ത്ര്യത്തെയും എതിർക്കുന്നില്ല.ഇക്കൂട്ടർക്ക് സിപിഎമ്മിൽ സ്വീകാര്യത ഉണ്ടാക്കികൊടുത്തത് ഈ പാർട്ടിയുടെ ലേബൽ ആണല്ലോ? വാർത്തകളിൽ അറിഞ്ഞും അറിയാതെയും ഒട്ടേറെ പേർ കോൺഗ്രസ് വിട്ടുപോകുന്നു.ഒട്ടേറെ സാധാരണപ്പെട്ടവർ കോൺഗ്രസിലേക്ക് കടന്നുവരുന്നു.പോകുന്നവർ മാലിന്യങ്ങളാണെങ്കിൽ ഇത്രയും കാലം ഈ മാലിന്യങ്ങൾ പേറിയല്ലേ പാർട്ടി വിജയപരാജയങ്ങൾ അനുഭവിച്ചത്.
എന്ത് കൊണ്ട് ഇവർ പാർട്ടി വിടുന്നു. ഇത് നേതൃത്വം ഗൗരവതരമായി ചിന്തിക്കുക തന്നെ വേണം . മുതിർന്ന നേതാക്കളോട് ഈ വിഷയം രേഖാമൂലം അവതരിപ്പിക്കുക തന്നെ ചെയ്യും. കാരണം ഈ പ്രസ്ഥാനത്തെ തിരികെ കൊണ്ടുവരേണ്ടത് എന്നെപ്പോലെയുള്ള യുവതലമുറയുടെ ഉത്തരവാദിത്തം തന്നെയാണ്.വൈകാരിക വിഷയങ്ങളുടെ പേരിലോ കോൺഗ്രസ് കുടുംബത്തിലെ തർക്കങ്ങളുടെ പേരിലോ ആരെങ്കിലും ഇവിടം ഉപേക്ഷിക്കാൻ മനസുകാണിച്ചാൽ അവരെ അനുനയിപ്പിക്കാൻ പ്രസ്ഥാനത്തിലെ കാരണവന്മാരായ നേതാക്കൾ തയ്യാറാകണം.
ഞങ്ങളുടെ കൂടെപ്പിറപ്പുകൾ ശുഹൈബിന്റെയും കൃപേഷിന്റേയും ശരത് ലാലിന്റെയും ഘാതകരുടെ കൂടാരത്തിലേക്ക് അറിഞ്ഞുകൊണ്ട് ആരെയും തള്ളിവിടുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല. എന്തിന്റെ പേരിലായാലും ഇനി ഈ പാർട്ടി വിട്ട് മുകൾത്തട്ട് മുതൽ കീഴ്ഘടകം വരെ ആരും പുറത്തുപോകുവാൻ പാടില്ല. ഈ പാർട്ടി എന്റേതും നിങ്ങളുടേതുമാണ്. ഇത് നമ്മുടെ ചോരയും നീരും ജീവിതവും നൽകിയ പ്രസ്ഥാനമാണ്.
(NB:ഈ ഫോട്ടോ ഇവിടെയിടുന്നത് നവമാധ്യമ സുഹൃത്തുക്കൾ ആർക്കെങ്കിലും "എന്നാൽ നീയും പാർട്ടിക്ക് പുറത്ത് പൊക്കോ" എന്ന് പറയാൻ തോന്നിയാൽ ആദ്യമേ അവരോട് പറയട്ടെ രാഷ്ട്രീയജീവിതത്തിന്റെ പല ഘട്ടങ്ങളിൽ ഇതര രാഷ്ട്രീയപ്രസ്ഥാനത്തിലെ സഹോദരങ്ങളുടെ സ്നേഹത്തിന്റെ അംശം കാരണം ഇപ്പോഴും കഴിക്കേണ്ടിവരുന്ന മരുന്നുകൾ നിർത്തേണ്ടി വരുന്ന മുറക്ക് അതൊക്കെ ചിന്തിക്കാം. ഈ ഫോട്ടോ അറിയാമെന്നുള്ളവർക്ക് മനസിലാകും)', പോസ്റ്റിൽ നുസൂർ പറഞ്ഞു.
അതേസമയം നേതാക്കളുടെ കൊഴിഞ്ഞ് പോക്കിൽ കോൺഗ്രസിൽ വാക്ക് പോര് തുടരുകയാണെന്നാണ് റിപ്പോർട്ട്. നേതാക്കൾ പാർട്ടി വിടാനുള്ള സാഹചര്യം പരിശോധിക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്ന വിമർശനമാണ് നേതാക്കളിൽ ഒരു വിഭാഗം ഉയർത്തുന്നത്. കഴിഞ്ഞ ദിവസം ബെന്നി ബെഹ്നാൻ വിഷയത്തിൽ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പാർട്ടി ഒന്നോ രണ്ടോ വ്യക്തികൾ അല്ലെന്നും പാർട്ടി വിട്ട് പോകുന്നവർ ഉന്നയി്ക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കാനും ചർച്ച ചെയ്യാനും നേതാക്കൾ തയ്യാറാകണമെന്നുമായിരുന്നു ബെന്നി പറഞ്ഞത്.
അതേസമയം ഇപ്പോഴത്തെ സമ്മർദ്ദങ്ങളിൽ നേതൃത്വം വഴങ്ങേണ്ടതില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്. ഹൈക്കമാന്റിന്റേയും പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്റേയും ശക്തമായ പിന്തുണ ലഭിച്ച മറ്റൊരു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും അതിനാൽ തന്നെ പാർട്ടിയെ നവീകരിക്കാനുള്ള നടപടികളുമായി അവർ പ്രവർത്തിക്കട്ടെയെന്നും ഇവർ വാദിക്കുന്നു.
എന്തൊരു അഴകാണ് കാണാന്‍; അനാര്‍ക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
Recommended Video