കൊല്ലത്ത് കൊവിഡിന്റെ രണ്ടാം വരവിനെ ചെറുക്കാൻ വേറിട്ട മാതൃക, പ്രചരണ വണ്ടി നിരത്തുകളിലേക്ക്
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ആരോഗ്യവകുപ്പിന്റെ പ്രചരണ വണ്ടി നിരത്തുകളിലേക്ക്. കോവിഡിന്റെ രണ്ടാംവരവിനെ ചെറുക്കാന്‍ വേറിട്ട ബോധവത്കരണ മാതൃക തീര്‍ക്കുകയാണ് ആരോഗ്യവകുപ്പിന്റെ മൊബൈല്‍ ടീം.
പ്രധാന കേന്ദ്രങ്ങളില്‍ എത്തുന്ന മൊബൈല്‍ ടീം ബോധവത്കരണ പരിപാടികകള്‍ക്കു ശേഷം വീടുകളില്‍ നിന്നും സ്വാബുകള്‍ പരിശോധനക്കെടുക്കും. ആലപ്പാട്, അഴീക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തിലാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആദ്യ യാത്രയില്‍ത്തന്നെ 258 പേരുടെ സ്രവ പരിശോധന നടത്തി. കോവിഡ് പ്രതിരോധ-നിയന്ത്രണ സന്ദേശങ്ങളും വാഹനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഒട്ടനവധി പേര്‍ പരിശോധനയില്‍ നിന്ന് അകന്നു നില്‍ക്കുകയും മത്സ്യബന്ധന മേഖലയിലെ ജനങ്ങള്‍ക്ക് സമയബന്ധിതമായി എത്തിച്ചേരുന്നതിന് പ്രയാസം നേരിടുന്നതിനാലുമാണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്.പരിമിതികള്‍ക്കുള്ളിലും പരമാവധി കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇത് സഹായകമാണെന്നും പ്രാദേശിക വൈവിധ്യം കണക്കിലെടുത്ത് വ്യത്യസ്ത ബോധവത്കരണ പരിപാടികള്‍ ജില്ലയിലുടനീളം സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. ശ്രീലത പറഞ്ഞു.
ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് പരിശോധനയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുളള സ്ഥലങ്ങളിലും കണ്ടയിന്‍മെന്റ് സോണുകളിലുമാണ് ഇത് ബാധകം. കണ്ടയിന്‍മെന്റ് സോണുകളില്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ വീതവും പോസിറ്റീവ് സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ടവരുടെ വീട്ടില്‍ നിന്ന് എല്ലാവരും പരിശോധനയ്‌ക്കെത്തണം.
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം
രോഗവ്യാപന നിരക്ക് 20 ശതമാനത്തിന് മുകളിലുള്ളിടത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്വാബ് പരിശോധന നടത്തും. ഇതിന്റെ പരിസരങ്ങളില്‍ താമസിക്കുന്നവരും പരിശോധനയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. പൊലീസ്-റെയില്‍വേ ഉദ്യാഗസ്ഥര്‍ക്കും പൂയപ്പള്ളി, കുലശേഖരപുരം, ഇളമാട്, ഏരൂര്‍, ഈസ്റ്റ് കല്ലട, ഇരവിപുരം, ആദിച്ചനല്ലൂര്‍ എന്നീ പ്രദേശങ്ങളിലും സ്രവ പരിശോധന നടന്നു. കശുവണ്ടി ഫാക്ടറികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളും മെഗാ ടെസ്റ്റ് ഡ്രൈവും തുടരുമെന്ന് ഡി.എം.ഒ അറിയിച്ചു.












Click it and Unblock the Notifications