അതിവിചിത്രം!! ആദ്യം വാട്‌സാപ്പില്‍ മെസേജ് വരുന്നു... പിന്നെ സംഭവിക്കുന്നു, തുമ്പ് കിട്ടാതെ പോലീസ്
കൊല്ലം: അതിവിചിത്രം എന്ന് തന്നെ പറയേണ്ടി വരും. അത്തരത്തിലൊരു പരാതിയാണ് കൊല്ലം കൊട്ടാരക്കരയില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്. വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ വരുന്നതിന് അനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ നടക്കുന്നു എന്നാണ് നെല്ലിക്കുന്നം കാക്കത്താനത്തെ രാജന്റെ വീട്ടുകാര്‍ പറയുന്നത്. വീട്ടിലെ അമ്മയുടെ വാട്‌സാപില്‍ നിന്നാണ് മെസ്സേജ് വരുന്നത്.
വരാനിരിക്കുന്ന കാര്യം പറഞ്ഞാണ് സന്ദേശങ്ങള്‍. മെസ്സേജ് വന്ന പിന്നാലെ ആ കാര്യം സംഭവിക്കും. പോലീസും സൈബര്‍ സെല്ലും സംഭവം അന്വേഷിച്ചിട്ടും തുമ്പ് ലഭിച്ചിട്ടില്ല. ഫോണ്‍ മാറ്റിയിട്ടും രക്ഷയില്ല. ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...
വിശ്വസിക്കാന്‍ പ്രയാസമാണ് വീട്ടുകാരുടെ പരാതി. വീട്ടില്‍ വൈദ്യുതോപകരണങ്ങളും സ്വിച്ച് ബോര്‍ഡുകളുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. ഇത് നശിക്കുന്നതിന് മുമ്പ് വാട്‌സാപ്പില്‍ സന്ദേശം വരും. തൊട്ടുപിന്നാലെ അവ കേടാകുകയും ചെയ്യും. കഴിഞ്ഞ ഏഴ് മാസമായി വീട്ടുകാര്‍ ഈ പ്രതിസന്ധി നേരിടുന്നു. എന്താണ് കാരണം എന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
വീട്ടുകാരനായ രാജന്‍ ഇലക്ട്രീഷ്യനാണ്. അദ്ദേഹത്തിനും ഇതിന്റെ കാരണം അറിയില്ല. ബ്രേക്കര്‍ തനിയെ ഓണാകുന്നുവെന്ന് രാജന്‍ പറയുന്നു. വീട്ടിലെ മോട്ടര്‍ തനിയെ ഓണായി ടാങ്ക് നിറയുന്നു. ഫാന്‍ ഓഫാകാന്‍ പോകുന്നു എന്ന് വാട്‌സാപ്പ് സന്ദേശം വന്ന പിന്നാലെ ഓഫാകുന്നു. എന്താണ് ഇതിനെല്ലാം കാരണം എന്ന് വ്യക്തമല്ലെന്ന് രാജന്‍ പറയുന്നു.
മോട്ടോര്‍ തനിയെ ഓണായി ടാങ്ക് നിറയും. മാതാവ് വിലാസിനിയുടെ ഫോണില്‍ നിന്ന് മകള്‍ സജിതയുടെ ഫോണിലേക്കാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍ എത്തുന്നത്. താനും കുഞ്ഞും കിടക്കുന്ന വേളയില്‍ ഫാനിട്ട് കാറ്റുകൊണ്ട് കിടക്കേണ്ട എന്ന് മെസ്സേജ് വന്നു, തൊട്ടുുപിന്നാലെ ഫാന്‍ ഓഫായെന്ന് സജിത പറയുന്നു. സൈബര്‍ സെല്‍ പറയുന്നത് മറ്റൊരു കാര്യമാണ്.
ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സൈബര്‍ സെല്ലിന്റെ വിശദീകരണം. എന്നാല്‍ ഫോണില്‍ പറയുന്ന പോലെ മറ്റു കാര്യങ്ങള്‍ എങ്ങനെ നടക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. കൊട്ടാരക്കരയിലുള്ള കടയില്‍ നിന്ന് മറ്റൊരു ഫോണ്‍ വാങ്ങി. ഓണ്‍ ചെയ്ത് വീട്ടില്‍ കൊണ്ടുവന്നെങ്കിലും പറമ്പിലേക്ക് കടന്ന ഉടനെ ഓഫായി ലോക്ക് വീഴുകയായിരുന്നുവത്രെ.
ഓറിയോണ്‍ പണി തുടങ്ങി, ചന്ദ്രനെ പ്രദക്ഷിണം വെച്ചു, സന്തോഷം പങ്കുവെച്ച് നാസ
സൈബര്‍ കുറ്റകൃത്യമാണ് നടക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മലയാളത്തില്‍ മെസ്സേജ് വന്ന പിന്നാലെ വീട്ടിനകത്ത് പോലും എങ്ങനെ കാര്യങ്ങള്‍ സംഭവിക്കുന്നു... തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിയാണ്. വൈകാതെ ഇതിന് ഉത്തരം പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
'ആരാധന എന്നാൽ ഇതാണ്'; മെസി ആരാധികയുടെ ഗര്‍ഭകാല ഫോട്ടോഷൂട്ട് വൈറല്‍