കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 152 പേർക്ക്; രോഗമുക്തി നേടിയത് 543 പേർ
വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 148 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്
കൊല്ലം: കൊല്ലം കോവിഡ് രോഗവ്യാപനം കുറയുന്നതായി കണക്കുകൾ. ജില്ലയില്‍ ഇന്ന് 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 543 പേര്‍ കോവിഡ് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 148 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൊല്ലം കോര്‍പ്പറേഷനില്‍ 30 പേര്‍ക്കാണ് രോഗബാധ. കാവനാട്-നാല്, കോട്ടയ്ക്കകം, വടക്കേവിള എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-ആറ്, കരുനാഗപ്പള്ളി-അഞ്ച്, പരവൂര്‍-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ചടയമംഗലം-11, കരവാളൂര്‍-എട്ട്, പവിത്രേശ്വരം-ആറ്, തൃക്കോവില്‍വട്ടം, പോരുവഴി ഭാഗങ്ങളില്‍ അഞ്ചു വീതവും അഞ്ചല്‍, ചാത്തന്നൂര്‍, ശാസ്താംകോട്ട പ്രദേശങ്ങളില്‍ നാലു വീതവും എഴുകോണ്‍, കരീപ്ര, കുലശേഖരപുരം, കൊറ്റങ്കര, മേലില, വെട്ടിക്കവല എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
കോവിഡാനന്തര ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്താം
കോവിഡ് രോഗം ഭേദമായതിന് ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് കോവിഡാനന്തര ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗമുക്തി നേടിയവരില്‍ ക്ഷീണം, വയറിളക്കം, ചുമ, ശ്വാസംമുട്ടല്‍, രുചിയും ഗന്ധവും തിരിച്ചറിയാന്‍ കഴിയാതെ വരിക തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും വിഷാദരോഗം, ശ്വാസതടസം, നെഞ്ചിടിപ്പ്, നെഞ്ചുവേദന, കാലില്‍ നീര് തുടങ്ങി അടിയന്തര ചികിത്സ ആവശ്യമായവയും ഉണ്ടാകുന്നു. പ്രമേഹ ബാധിതരില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടുതലുണ്ടാകാം.
സാമൂഹ്യ-കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പ്രവര്‍ത്തിക്കുന്ന കോവിഡാനന്തര ക്ലിനിക്കുകളില്‍ ചികിത്സ ലഭിക്കും. അവിടെനിന്നും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് വെള്ളിയാഴ്ചകളില്‍ താലൂക്ക് ആശുപത്രികളിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളില്‍ ചികിത്സ തേടാം. ജില്ലയില്‍ ഇതുവരെ 23147 പേര്‍ കോവിഡാനന്തര ക്ലിനിക്കുകളില്‍ ചികിത്സ നേടികഴിഞ്ഞു.
വിദേശയാത്രക്കാരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കുന്നു. ഭാഗമായി വിദേശരാജ്യങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്ന യാത്രക്കാരുടെ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. ഇനി യാത്രികര്‍ 72 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.
യു.കെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും വരുന്നവര്‍ എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഏഴു ദിവസം ആരോഗ്യ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ ഗൃഹ നിരീക്ഷണത്തില്‍ കഴിയണം. തുടര്‍ന്ന് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആയാലും ഏഴു ദിവസം കൂടി ഗൃഹ നിരീക്ഷണത്തില്‍ തുടരണം.
പോസിറ്റീവ് ആവുകയാണെങ്കില്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സ്ഥാപനത്തിലോ വീട്ടിലോ ചികിത്സ തുടരാം. വൈറസിന്റെ പുതിയ വകഭേദം ആണെങ്കില്‍ സ്ഥാപന നിരീക്ഷണത്തിന്റെ പ്രത്യേക യൂണിറ്റില്‍ രോഗം ഭേദമാകുന്നതുവരെ ചികിത്സ നല്‍കും. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരും നിരീക്ഷണത്തില്‍ പ്രവേശിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴോ ഏഴാം ദിവസമോ പരിശോധന നടത്താം.
യൂറോപ്പ്, മധ്യകിഴക്കന്‍ രാജ്യങ്ങള്‍, മറ്റു വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ പരിശോധനാഫലം നെഗറ്റീവ് ആയാലും 14 ദിവസം സ്വയം ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിക്കണം. രോഗബാധിതര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ചികിത്സയില്‍ തുടരണം.
14 ദിവസത്തില്‍ കുറഞ്ഞ കാലയളവിലേക്ക് വരുന്ന എല്ലാവരും തിരികെ പോകുന്നതുവരെ പരിഷ്‌കരിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത അറിയിച്ചു.












Click it and Unblock the Notifications