കൊല്ലത്ത് ഭാര്യയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ച് യുവാവ് തീകൊളുത്തി മരിച്ചു; കാരണം കുടുംബവഴക്ക്
കൊല്ലം: ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു. രൂപേഷ് (40) ആണ് മരിച്ചത്. പത്തനാപുരം നടുകുന്നിലാണ് സംഭവം. രൂപേഷിന്റെ ഭാര്യ അഞ്ജു (27), തിരുവനന്തപുരം മെഡിക്കൽ കോളേജിലും മകൾ ആരുഷ്‌മ (10) എസ്എടി ആശുപത്രിയിലും ചികിൽസയിൽ കഴിയുകയാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിനും കാരണമായതെന്നാണ് പോലീസ് അറിയിച്ചത്.
രൂപേഷിന്റെ ആക്രമണത്തില്‍ അഞ്ജുവിന് തലയ്ക്ക് പിന്നിലും മകൾക്ക് കണ്ണിലുമാണ് പരിക്കേറ്റത്. ഇതിന് ശേഷം അടുക്കളയിലെത്തിയ ഇയാൾ സ്വയം തീ കൊളുത്തി മരിച്ചു. ശബ്‌ദം കേട്ടെത്തിയ നാട്ടുകാർ പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ട് ആദ്യം അയല്‍വാസികള്‍ കരുതിയത് വീടിന് തീപിടിച്ചതാണെന്നായിരുന്നു. പിന്നീട് സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞത്.

അടുത്തിടെ കൊല്ലം വാളത്തുങ്കലില്‍ ഭാര്യയെയും മകളേയും ആഡിസ് ഒഴിച്ച് ആക്രമിച്ച ഗൃഹനാഥൻ പോലീസ് പിടിയിലായിരുന്നു. വാളത്തുങ്കൽ സ്വദേശിയായ ജയനായിരുന്നു അറസ്‌റ്റിലായത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്ന പ്രതിയെ ഏറെ പണിപ്പെട്ടാണ് ഇരവിപുരം പോലീസ് പിടികൂടിയത്. ഇയാൾക്ക് ആസിഡ് നല്‍കിയ കൊലപാതക്കേസിലെ പ്രതിയേയും പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഈ മാസം ഒന്നാം തീയതിയാണ് ഭാര്യയെയും പതിനാല് വയസുള്ള മകളെയും ആസിഡ് ഒഴിച്ചത്. കൃത്യത്തിന് ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മാഹിയിലേക്ക് കടന്ന ജയൻ പിന്നാലെ പോലീസ് ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കൊല്ലത്ത് മടങ്ങി എത്തുകയായിരുന്നു. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇയാൾക്ക് ആസിഡ് നല്‍കിയ മയ്യനാട് വടക്കുംകര സ്വദേശി സുരേഷിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കൊലക്കേസിലെ പ്രതിയായ സുരേഷിന് എവിടെ നിന്നാണ് ആസിഡ് ലഭിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ആക്രമണത്തില്‍ പരിക്കേറ്റ ജയന്റെ ഭാര്യ രജിയെയും മകളെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.












Click it and Unblock the Notifications