'കേസ് പിൻവലിച്ചില്ലെങ്കിൽ വിസ്മയയുടെ വിധി സഹോദരനും', വിസ്മയയുടെ വീട്ടിലേക്ക് വധഭീഷണിക്കത്ത്
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കൊല്ലം നിലമേല്‍ സ്വദേശി വിസ്മയയുടെ വീട്ടിലേക്ക് വധഭീഷണിക്കത്ത്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണം എന്നാണ് ഭീഷണി. പിന്‍വലിച്ചില്ലെങ്കില്‍ വിസ്മയയുടെ സഹോദരനെ കൊലപ്പെടുത്തും എന്നും കത്തില്‍ ഭീഷണിയുണ്ട്. കേസില്‍ നിന്ന് പിന്മാറാന്‍ തയ്യാറായാല്‍ വിസ്മയയുടെ കുടുംബത്തിന് പണം നല്‍കാം എന്നും കത്തില്‍ പറയുന്നു.
കേസില്‍ നിന്ന് പിന്മാറുന്നില്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരനായ വിജിത്തിനും ഉണ്ടാകും എന്നാണ് കത്തില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഈ കത്ത് വിസ്മയയുടെ കുടുംബത്തിന് ലഭിച്ചത്. തുടര്‍ന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ ചടയമംഗലം പോലീസിന് കൈമാറി. പത്തനംതിട്ടയില്‍ നിന്നാണ് ഭീഷണിക്കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കത്ത് പോലീസ് തുടര്‍നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

വിസ്മയ കേസില്‍ പോലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ ആണ് ഏക പ്രതി. സ്ത്രീധന പീഡനത്തെ തുടര്‍ന്നുളള ആത്മഹത്യയാണ് വിസ്മയയുടേത് എന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ വന്ന ഭീഷണിക്കത്ത് കേസ് വഴി തിരിച്ച് വിടാനുളള ശ്രമം ആണോ എന്നാണ് പോലീസ് സംശയിക്കുന്നത്. വിസ്മയ കേസില്‍ നിലവില്‍ കിരണ്‍ കുമാര്‍ അറസ്റ്റിലാണ്. ജാമ്യത്തിനായി കിരണ്‍ കുമാര്‍ പല തവണ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.
ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
507 പേജുളള കുറ്റപത്രമാണ് വിസ്മയ കേസില്‍ അന്വേഷണ സംഘം ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കിരണ്‍ കുമാര്‍ അറസ്റ്റിലായി 80 ദിവസത്തിനുളളില്‍ തന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 80 ദിവസം കഴിയുമ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാന്‍ ഇതോടെ അന്വേഷണ സംഘത്തിന് സാധിച്ചു. വിസ്മയയുടെ മരണത്തില്‍ കിരണിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ കിരണിനെ മാത്രമാണ് കുറ്റപത്രത്തില്‍ പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. കേസില്‍ 102 സാക്ഷികള്‍ ആണുളളത്. 92 റെക്കോര്‍ഡുകളും 56 തൊണ്ടി മുതലുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്ത്രീധനത്തിന്റെ പേരില്‍ നേരിടുന്ന പീഡനത്തെ കുറിച്ച് വിസ്മയ അയച്ച മെസ്സേജുകളടക്കം കേസില്‍ നിര്‍ണായക തെളിവാണ്.












Click it and Unblock the Notifications