പ്രശ്നങ്ങളുണ്ടാക്കാമെന്ന് ആരും കരുതേണ്ട; പിപ്പിരി കാണിച്ച് സർക്കാരിനെ ഭയപ്പെടുത്തേണ്ടെന്ന് പിണറായി
കോട്ടയം: ശബരിമലയെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ. കോട്ടയത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് രാഷ്ട്രീയ വിശകലനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ആരാധനയുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം വേണമെന്നും അദ്ദേഹം പറഞ്ഞു. ശബരി മലയിൽ ക്യാംപ് ചെയ്തു പ്രതിഷേധിക്കാനുള്ള നീക്കം നടപടിയിലൂടെ നേരിടുമെന്നും അദ്ദേഹം വ്യക്താമാക്കി.
പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരും കരുതേണ്ട. പ്രഖ്യാപനങ്ങൾക്കു മറുപടി നടപടിയാണ്. പിപ്പിരി കാണിച്ചു പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ആളെ കൂട്ടുന്ന സംഘമായി കോൺഗ്രസ് മാറി. കോൺഗ്രസ് നേതാക്കളുടെ ഒരു കാൽ അപ്പുറത്തും മറുകാൽ ഇപ്പുറത്തുമാണ്. വിശ്വാസം ഭരണഘടനയേക്കാൾ മുകളിലാണെന്ന ആർഎസ്എസ് നിലപാടു വലിച്ചു നീട്ടിയാൽ ന്യൂനപക്ഷങ്ങളുടെ ദേവാലയങ്ങൾ നഷ്ടപ്പെടുമെന്ന് അവർ ഓർക്കണമെന്നും പിണറായി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ ഇത്രമാത്രം ക്രൂരമായി, കൂട്ടമായി ആക്രമിക്കപ്പെട്ട സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. അത്ര ഭീകരമായ ആക്രമണമാണ് നടന്നത്. മാധ്യമപ്രവര്‍ത്തകരാരാണ് എന്നറിയാത്ത, ഒരു മര്യാദയും പാലിക്കാത്ത ആളുകളാണ് അവിടെയെത്തിയത്.
ഒരു സമരനേതാവ് പരസ്യമായി പറഞ്ഞല്ലോ, ചോര വീഴ്ത്താനുള്ള സംഘങ്ങളെ തയ്യാറാക്കിയിരുന്നുവെന്ന്. ഇത് ശബരിമലയെ സംരക്ഷിക്കാനുള്ള നീക്കമാണോ? തകര്‍ക്കാനുള്ള നീക്കമാണ്. ആ നീക്കത്തിനൊപ്പം വിശ്വാസികള്‍ക്ക് നില്‍ക്കാനാകുമോ? സര്‍ക്കാര്‍ എന്തു ചെയ്യണം എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്? എന്തിനാണ്, ആരോടാണിവരുടെ സമരമെന്നും പിണറായി ചോദിച്ചു. ഈ സുപ്രീംകോടതി വിധിയെ സര്‍ക്കാര്‍ നിലപാടിലൂടെ മറികടക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പോലും ഇടപെടാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications