കോഴിക്കോട്ട് കോവിഡ് ആശുപത്രികളില്‍ ഒഴിവുള്ളത് 2134 കിടക്കകള്‍, 126 ഐസിയു കിടക്കകളും
കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 64 കോവിഡ് ആശുപത്രികളില്‍ 3503 കിടക്കകളില്‍ 2134 എണ്ണം ഒഴിവുണ്ട്. 126 ഐ.സി.യു കിടക്കകളും 48 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 586 കിടക്കകളും ഒഴിവുണ്ട്. 16 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 760 കിടക്കകള്‍, 47 ഐ.സി.യു, 39 വെന്റിലേറ്റര്‍, 356 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
14 സി.എഫ്.എല്‍.ടി.സികളിലായി 1710 കിടക്കകളില്‍ 1156 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി.എസ്.എല്‍. ടി.സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 376 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2558 കിടക്കകളില്‍ 1887 എണ്ണം ഒഴിവുണ്ട്.
അതേസമയം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 325 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 35 കേസുകളും റൂറലില്‍ 25 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 189 കേസുകളും റൂറലില്‍ 76 കേസുകളുമെടുത്തു.
ഇതിനിടെ ജില്ലയില്‍ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കോവിഡ് വാര്‍ഡ് പ്രവര്‍ത്തനക്ഷമമായി. നവീകരിച്ച കോവിഡ് വാര്‍ഡ് തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നിര്‍മിച്ച 50 ബെഡുള്ള എം.സി.എച്ച് കെട്ടിടത്തില്‍ കോവിഡ് പോസിറ്റീവായ ഗര്‍ഭിണികള്‍ക്കായി പ്രത്യേക വാര്‍ഡും ലേബര്‍ സ്യൂട്ടും ഓപ്പറേഷന്‍ തിയേറ്ററുമാണ് സജ്ജമാക്കിയത്.
കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനത്തിന്റെയും ഓപ്പറേഷന്‍ തിയറ്ററിന്റെയും ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ ആവിഷ്‌കരിച്ച 'അരികിലുണ്ട് അധ്യാപകര്‍' എന്ന പദ്ധതി പ്രകാരം ഏഴര ലക്ഷം രൂപ ചെലവിലാണ് കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനം വാര്‍ഡില്‍ സ്ഥാപിച്ചത്.
ഗ്ലാമറസ് ലുക്കിൽ സാക്ഷി ദ്വിവേദി; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കേരള സാമൂഹ്യസുരക്ഷാ മിഷന്‍ തയ്യാറാക്കിയ കോവിഡ് ബോധവത്ക്കരണ വീഡിയോ പ്രകാശനവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോവിഡ് രണ്ടാംതരംഗത്തിന്റെ രൂക്ഷത ഏറെകുറേ കുറഞ്ഞുവരികയാണ്. ഇത് അമിത ആത്മവിശ്വാസത്തിലേക്കും ശ്രദ്ധകുറവിലേക്കും പോകാന്‍ ഇടവരരുത്. മൂന്നാം തരംഗത്തിന്റെ സാഹചര്യം മനസിലാക്കികൊണ്ട് വലിയ മുന്‍കരുതല്‍ എടുക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
Recommended Video