47 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; കൊടുവള്ളിയിലെ എൽഡിഎഫ് കൗൺസിലർ അറസ്‌റ്റിൽ
കോഴിക്കോട്: ഹൈദരാബാദിൽ രജിസ്‌റ്റർ ചെയ്‌ത 47 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കോഴിക്കോട് കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ എൽഡിഎഫ് കൗൺസിലർ അറസ്‌റ്റിൽ. നഗരസഭ ഡിവിഷൻ 12 കരീറ്റിപ്പറമ്പ് വെസ്‌റ്റ് കൗൺസിലറായ അഹമ്മദ് ഉനൈസ് (28) വയസാണ് കേസിൽ അറസ്‌റ്റിലായത്. എൽഡിഎഫ് കൗൺസിലറാണ് പിടിയിലായ ഉനൈസ്.
ഹൈദരാബാദ് സൈബർ പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ശനിയാഴ്‌ചയാണ് ഇയാളെ ഹൈദരാബാദിൽ നിന്നെത്തിയ പോലീസ് സംഘം വീട്ടിലെത്തി അറസ്‌റ്റ് ചെയ്‌തത്. അഞ്ച് പേരടങ്ങുന്ന സൈബർ പോലീസ് സംഘം കൊടുവള്ളി പോലീസിന്റെ സഹായത്തോടെയാണ് ഉനൈസിനെ കസ്‌റ്റഡിയിൽ എടുത്തത്.

അതേസമയം, 47 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ റജിസ്‌റ്റർ ചെയ്‌ത കേസിൽ ഉനൈസിന് പങ്കുണ്ടെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. കേസിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌ത് ഹൈദരാബാദിലേക്ക് കൊണ്ടുപോയതെന്നാണ് കൊടുവള്ളി പോലീസ് നൽകുന്ന വിശദീകരണം.
കേസുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സ്വദേശിയായ ഫിറോസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണമാണ് കൊടുവള്ളി നഗരസഭാ കൗൺസിലറായ ഉനൈസിലേക്ക് എത്തിയത്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റാർക്കെങ്കിലും ബന്ധമുണ്ടോ എന്നതുൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്.
നാഷണൽ സെക്കുലർ കോൺഫറൻസ് അംഗമാണ് പിടിയിലായ അഹമ്മദ് ഉനൈസ്. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ഇതുവരെ ഹൈദരാബാദ് പോലീസ് പുറത്തിവിട്ടിട്ടില്ല. കൂടാതെ ക്രിപ്റ്റോ കറൻസി ഇടപാടിന്റെ മറ്റ് വിവരങ്ങളും ലഭ്യമായിട്ടില്ല. 47 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന പ്രാഥമിക വിവരം മാത്രമാണ് ഹൈദരാബാദ് പോലീസ് ഇതുവരെ കൈമാറിയിട്ടുള്ളൂ.












Click it and Unblock the Notifications