ബംഗാളില്‍ തൃണമൂല്‍ നേതാവ് ഉള്‍പ്പടെ 3 പേരെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കോഴിക്കോട് പിടിയില്‍
കോഴിക്കോട്: ബംഗാളില്‍ മൂന്ന് കൊലപാതകം നടത്തി നടുവിട്ട് ഒളിവില്‍ കഴിയുകയായിരുന്നു കൊടുംകുറ്റവാളി കോഴിക്കോട് പിടിയില്‍. പശ്ചിമ ബംഗാൾ സ്വദേശി രവികുൽ സർദാറിനെയാണ് പന്നിയങ്കര പൊലീസും പശ്ചിമ ബംഗാളിൽ നിന്നുളള അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്. മീഞ്ചന്തയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് പേര് മാറ്റി കഴിയുമ്പോഴായിരുന്നു അറസ്റ്റ്. പശ്ചിമ ബംഗാളിലെ കാനിങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ് ഇദ്ദേഹം.
ദില്‍ഷ അങ്ങനെ പറഞ്ഞിട്ടില്ല: റോബിന്‍ പറഞ്ഞത് പച്ചക്കള്ളം; ആഞ്ഞടിച്ച് ദില്‍ഷയുടെ സഹോദരിമാർ
കഴിഞ്ഞ മാസം 7 നായിരുന്നു മൂന്ന് കൊലപാതകവും. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നത് ബംഗാള്‍ പൊലീസിന് മുന്നിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഗോപാൽപൂർ പഞ്ചായത്തംഗവും തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സ്വപൻ മാജിയെയും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും രവികുലും സംഘവും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
സ്വപൻ മാജിയെ വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൃണമൂല്‍ നേതാവിന്റെ കൂടെയുണ്ടായിരുന്ന പാർട്ടി പ്രവർത്തകരായ ഭൂത് നാഥ് പ്രമാണിക്, ജന്തു ഹൽദർ എന്നിവരെയും വധിച്ചു. കൃത്യത്തിന് ശേഷം സംഘത്തിലെ മറ്റ് നാലുപേർ പിടിയിലായെങ്കിലും സ്വപൻ മാജി നാടുവിടുകയായിരുന്നു. പ്രാദേശിക തർക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു കൊലപാതകം.
പ്രതി കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയ ബംഗാള്‍ പൊലീസ് വിവരം കേരള പൊലീസിനെ അറിയിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി മീഞ്ചന്തയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് മനസ്സിലാക്കിയത്. ഒടുവില്‍ പന്നിയങ്കര പൊലീസും ബംഗാള്‍ പൊലീസും എത്തി ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. മയക്കുമരുന്ന് കേസുകൾ, വധശ്രമം തുടങ്ങി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. കോടതി നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ ബംഗാള്‍ പൊലീസിന് കൈമാറി. ഇവർ ട്രെയിന്‍ മാർഗ്ഗം ബംഗാളിലേക്ക് തിരിക്കും.