ബിന്ദു അമ്മിണിക്ക് നേരെ വീണ്ടും അക്രമം: പിന്നില്‍ സംഘപരിവാറെന്ന് ആരോപണം
കോഴിക്കോട്: ബിന്ദു അമ്മിണിക്ക് നേരെ കോഴിക്കോട് ബീച്ച് പരിസരത്ത് വെച്ച് യുവാവിന്റെ മർദ്ദനം. യുവാവ് ഒരു പ്രകോപനവും ഇല്ലാതെ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് ബിന്ദു അമ്മിണി വ്യക്തമാക്കുന്നത്. ശബരിമലയില്‍ സന്ദർശനം നടത്തിയത് മുതല്‍ വനിത ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിക്ക് നേരെ നിരന്തരം അക്രമണം നടക്കുന്നുണ്ട്. ഇവർക്ക് മതിയായ സുരക്ഷ നല്‍കാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്ന ആരോപണവും ശക്തമാണ്. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഒരു കേസിന്റെ ആവശ്യത്തിന് കക്ഷികളുമായി നോര്‍ത്ത് ബീച്ചില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. എന്റെ കൂടെ വന്ന ആളുകളാണെന്ന് മനസ്സിലായതോടെ ആക്രമി അവരുടെ വണ്ടി തടഞ്ഞുവെയ്ക്കുകയും പിന്നാലെ ഓടുകയും ചെയ്തു. അതിനുശേഷം ഞാന്‍ ഒറ്റയ്ക്ക് ആയപ്പോള്‍ തന്നെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും ബിന്ദു അമ്മിണി ആരോപിക്കുന്നു. 'തനിക്കെതിരെ നടന്ന അക്രമണം ആസൂത്രിതമാണ്. ആർ എസ് എസാണ് ഇതിന് പിന്നിൽ. മർദനമേൽക്കാൻ സാധ്യത ഉണ്ടെന്ന് അറിയിച്ചിട്ട് പോലും പൊലീസ് നടപടി എടുത്തില്ല. പൊലീസില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല' ബിന്ദു അമ്മിണി പറഞ്ഞു.

കേരള സർക്കാരിന്റെ പ്രത്യേക സുരക്ഷ ലഭിച്ചു കൊണ്ടിരിക്കുന്ന ദളിത് സ്ത്രീ ആണ് താനെന്നായിരുന്നു പരിഹസിച്ചുകൊണ്ട് ബിന്ദു അമ്മിണി ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. സി പി എം വിലക്ക് എടുത്തു ശബരിമലകയറ്റിയവൾ എന്ന് രാഷ്ട്രീയ താല്പര്യമുള്ളവരുടെ ആരോപണം നേരിട്ടുകൊണ്ടിരിക്കുന്നു. അത് സി പി എം അനുഭാവികൾ പോലും വിശ്വസിച്ചു പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
യഥാർത്ഥത്തിൽ ബിന്ദു അമ്മിണി എന്ന ഞാൻ ഒരു രാഷ്ട്രീയപാർട്ടി യിലും മെമ്പർ അല്ല. വിശ്വാസത്തിന്റെ പേരിൽ സി പി എം, സി പി ഐ തുടങ്ങി ഒരു ഇടതു പക്ഷ പാർട്ടി യും എന്നെ അടുപ്പിക്കാൻ തയ്യാറല്ല. എന്നെ പിന്തുണച്ചാൽ ജനകീയ പിന്തുണ നഷ്ടപ്പെട്ടാലോ എന്ന് ഭയന്ന് എന്നെ തീർത്തും ഒഴിവാക്കാൻ തീരുമാനിച്ചവർ എന്റെ ജീവൻ നഷ്ടപ്പെവടേണ്ടി വന്നാലും ഒരു പ്രധിക്ഷേധകുറിപ്പ് പോലും ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവർ പറഞ്ഞു.
കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യൂ:സൗദി എയർലൈൻസ് സർവീസിന് തയ്യാർ; ജനുവരി എട്ടിന് നിങ്ങൾക്ക് യാത്ര ചെയ്യാം; അറിയാം

പിന്നെ കോൺഗ്രസ് -സംഘപരിവാർ സംഘടനകൾ നിലപാടു വ്യക്തം ആണല്ലോ. ഭക്തിയുടെ പേരിൽ തല തല്ലി പ്പൊളിക്കാൻ നടക്കുന്നവർ. ഭരണകൂടത്തിന്റെ ഒത്താശ ലഭിക്കും എന്ന ഉറപ്പിനാൽ വീണ്ടും വീണ്ടും ആക്രമണത്തിന് മുതിരുന്നവരും അവരെ പിന്തുണക്കുന്നവരും.
ലിംഗ നീതി നടപ്പാക്കിന്നതിനു ചെറുതാല്ലാത്ത ഇടപെടൽ നടത്തിയ എന്നെ ആക്രമികൾക്ക് എറിഞ്ഞു കൊടുക്കുന്ന കേരള പോലീസിനെ ന്യായീകരിക്കാൻ എനിക്കാവുന്നില്ല. സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രൊട്ടക്ഷൻ ഓർഡർ നില നിൽക്കെ ആണ് ഞാൻ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരേ ഉത്തരവിൻ പ്രകാരം ആണ് എനിക്കും കനക ദുർഗക്കും സംരക്ഷണം ഉറപ്പാക്കാൻ പോലീസിന് ഉത്തരവാദിത്വം ഉള്ളത്. എന്നാൽ എന്റെ ഒപ്പം സുരക്ഷ യ്ക്കായി ഉണ്ടായിരുന്ന വനിതാ പോലീസ് എന്നെ ഒരു പ്രതിയെ പോലെ കണക്കാക്കി പെരുമാറിയ സാഹചര്യത്തിലാണ് എനിക്ക് അവർക്കു എതിരെ പരാതി നൽകേണ്ടി വന്നത്. പരാതിക്കാരിക്ക് നീതി ലഭ്യമാക്കുന്നതിനു പകരം പ്രൊട്ടക്ഷൻ തന്നെ പിൻവലിച്ചു പ്രതികാരം തീർക്കുകയാണ് കേരള പോലീസ് ചെയ്തത്.

പ്രൊട്ടക്ഷൻ പിൻവലിച്ചത് സംബന്ധിച്ച് യാതൊരു അറിയിപ്പും നാളിതുവരെ ലഭിച്ചിട്ടില്ല.ഇതിൽ നിന്നും എന്താണ് ഞാൻ മനസ്സിലാക്കേണ്ടത് എന്റെ ദളിത് ഐഡന്റിയുടെ പേരിൽ ഉള്ള വിവേചനം ആയിട്ടല്ലാതെ മറ്റെന്താണ്. സാമ്പത്തികമായി ഒരുപാട് മെച്ചപ്പെട്ട അവസ്ഥയിൽ നിൽക്കുന്ന ആളല്ല ഞാൻ. സുരക്ഷയ്ക്ക് വേണ്ടി കാറും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാൻ ആവില്ല. സാധാരണ പൗരന്റെ ജീവന് യാതൊരു വിലയുമില്ല എന്നും. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഉള്ളവരുടെ ജീവൻ മാത്രമേ സംരക്ഷിക്കപ്പെടേണ്ടതുള്ളൂ എന്നും പറയാതെ പറയുകയാണ് കേരളാ പോലീസെന്നും അവർ ആരോപിക്കുന്നു.

ഇനി ആക്രമണം നടന്ന ശേഷം ഉള്ള പോലീസിന്റെ സമീപനമോ. ആദിവാസികളും ദളിതരും പരാതിക്കാരായി വരുന്ന കേസുകളിൽ എങ്ങനെ ആണോ സംഭവിച്ചു കൊണ്ടിരിക്കുന്നത് അത് തന്നെ. ശരിയായ അന്വേഷണം ഇല്ല. നടപടികൾ ഇല്ല. എന്ത് സുരക്ഷ ആണ് കേരളം ഉറപ്പാക്കുന്നത്. എറണാകുളം കമ്മീഷണർ ഓഫീസിനു മുൻപിൽ ആക്രമിക്കപ്പെട്ടപ്പോൾ എന്നെ തടഞ്ഞു വെച്ചു സുരക്ഷ ഒരുക്കിയ പോലീസ്. ഞാൻ ആക്രമിക്കപ്പെടാതെ ഇരിക്കാൻ എന്നെ തടഞ്ഞു വെക്കുക. ആക്രമികളെ സ്വതന്ത്രമായി വിടുക.
കേരളം സ്ത്രീകൾക്കും ദളിതർക്കും സുരക്ഷിതമല്ല എന്ന് ഉറപ്പായിരിക്കുന്നു. ഈ അനീതിക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. എന്റെ പ്രതിക്ഷേധം ഞാൻ രേഖപ്പെടുത്തുന്നു. സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും എന്റെ ജീവൻ അക്രമികൾക്ക് എറിഞ്ഞു കൊടുക്കുന്ന ഭരണകൂടത്തോട് കേരളം വിട്ടുകൊണ്ട് പ്രതിക്ഷേധിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി

സേഫ് സോൺ ആക്ടിവിസ്റ്റ് കളും വ്യത്യസ്ഥരല്ല. എനിക്ക് വേണ്ടി സംസാരിച്ചു അപകടത്തിൽ പെടാൻ തയ്യാറല്ലാത്ത എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും നല്ലത് വരട്ടെ. എന്നെ ആക്രമിക്കുന്നവരെ ഞാൻ തന്നെ നേരിടാം എന്ന് തീരുമാനിച്ചിട്ടുണ്ട്. നിയമം കയ്യിലെടുത്തു എന്ന് പറഞ്ഞു വരേണ്ട. മറ്റു നിവർത്തി ഇല്ലാഞ്ഞിട്ടാണ്. സ്വയം രക്ഷ നോക്കേണ്ടേ.- ബിന്ദു അമ്മിണി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications