ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും അഭിപ്രായ വ്യത്യാസം സ്വാഭാവികം, അതൃപ്തിയുണ്ടെന്ന് സുധാകരന്‍
കോഴിക്കോട്: കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരത്തെ നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിയിരുന്നു. ഇരുവരുടെയും അഭിപ്രായ വ്യത്യാസം സ്വാഭാവികം മാത്രമാണെന്ന് സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഇരുനേതാക്കളും നരേത്തെ യുഡിഎഫ് യോഗി ബഹിഷ്‌കരിച്ചിരുന്നു. പുനസംഘടന അടക്കമുള്ള കാര്യങ്ങളില്‍ തുടരുന്ന അതൃപ്തിയാണ് ബഹിഷ്‌കരണത്തിന് വഴിവെച്ചത് എന്നാണ് സൂചന. അതേസമയം സുധാകരന്‍ തുടരുന്ന മാറ്റത്തോട് ഗ്രൂപ്പ് നേതാക്കള്‍ക്കുള്ള അഭിപ്രായ വ്യത്യാസം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

അതേസമയം സുധാകരന്‍ ഏകപക്ഷീയമായ നടപടിയെടുക്കുകയാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പരാതിയുണ്ട്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ നേരിട്ടുകണ്ട് പരാതി അറിയിച്ചിരുന്നു ഉമ്മന്‍ ചാണ്ടി. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത്രയൊക്കെയായിട്ടും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിരുന്നില്ല. ഇതാണ് ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനൊക്കെ പുറമേ വിശദീകരണം തേടാതെ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതും, അത് പിന്‍വലിക്കാത്തതും യുഡിഎഫ് യോഗം ബഹിഷ്‌കരിക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ച കാര്യമാണ്.
പുതിയ നേതൃത്വവുമായി അകന്ന് നില്‍ക്കുന്ന സമീപനത്തിലേക്കാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നീങ്ങുന്നത്. തങ്ങളോട് ഒന്നും ചോദിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. എല്ലാ സ്വയം തീരുമാനിച്ച ശേഷം അവസാനം സുധാകരന്‍ കാര്യങ്ങള്‍ ഒന്നറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഗ്രൂപ്പ് നേതാക്കള്‍ പരാതിപ്പെടുന്നു. എന്നാല്‍ ആരൊക്കെ പരാതിപ്പെട്ടാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് സുധാകരനും കെപിസിസി നേതൃത്വവും. അതേസമയം ഇന്ന് കന്റോണ്‍മെന്റ് ഹൗസില്‍ യോഗം നടക്കുമ്പോള്‍ തൊട്ടടുത്തുള്ള നിയമസഭയില്‍ എത്തി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതും നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ രണ്ട് പേരുമായും ആശയവിനിമയം നടത്താനിരിക്കുകയാണ്. അതേസമയം കണ്ണൂരിലായിരുന്ന കെ സുധാകരന്‍ യോഗത്തില്‍ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവരുടെ ബഹിഷ്‌കരണത്തെ യുഡിഎഫ് കണ്‍വീനറായ എംഎം ഹസന്‍ പ്രതിരോധിച്ചത്. അതേസമയം കണ്ണൂര്‍ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ സുധാകരന്‍ ഉറച്ച് നിന്നു. അച്ചടക്ക ലംഘനം കാണിച്ചതിനാലാണ് നടപടിയെടുത്തത്. ഇത് വെച്ച് പൊറുപ്പി
പാര്‍ട്ടിയുടെ ഔദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരന്‍ മത്സരിക്കാന്‍ തീരുമാനിച്ചതാണ് അദ്ദേഹത്തെ പുറത്താക്കാന്‍ കാരണം. അതേസമയം മമ്പറം ദിവാകരന്‍ ശക്തമായ മറുപടി സുധാകരന് നല്‍കിയിട്ടുണ്ട്. പുതിയ കെപിസിസി പ്രസിഡന്റായി ചുമതല ഏറ്റെടുത്തപ്പോള്‍ ആദ്യമായി ലക്ഷ്യം വെച്ചത് തന്നെയായിരുന്നുവെന്ന് മമ്പറം പറയുന്നു. അത് കാണ്ട് തന്നെയാണ് രണ്ട് ടേം മത്സരം എന്ന നിയമം കൊണ്ടുവന്നത്. ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ വികസനത്തിന് സ്റ്റേ നല്‍കിയ വ്യക്തിയാണ് ഭരണസമിതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പേര് നാനിര്‍ദേശം നല്‍കിയതെന്നും ദിവാകരന്‍ പറഞ്ഞു.
സുധാകരന്‍ കെപിസിസി അധ്യക്ഷനാവാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ ഒരു ശതമാനം പോലും യോഗ്യത സുധാകരനില്ല. അതിനാല്‍ പ്രസിഡന്റ് ആവാതിരിക്കാന്‍ ശ്രമിച്ചിരുന്നു. അതേസമയം ചിറക്കല്‍ സ്‌കൂളിനായി പിരിവ് നടത്തിയ പണം എവിടെയാണെന്ന് സുധാകരന്‍ വെളിപ്പെടുത്തണമെന്നും ദിവാകരന്‍ ആവശ്യപ്പെട്ടു. ദിവാകരന്‍ കഴിഞ്ഞ 25 കൊല്ലമായി ഭരിക്കുന്ന ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ കടിഞ്ഞാണ്‍ പിടിക്കാനുള്ള സുധാകരന്റെ നീക്കമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇരുവരും തമ്മില്‍ ഒരു പതിറ്റാണ്ടിലേറെയായി തര്‍ക്കം തുടരുന്നുണ്ട്. നേരത്തെ സുധാകരനും മമ്പറം ദിവാകരനും അടുത്ത സുഹൃത്തുക്കളായിരുന്നു.












Click it and Unblock the Notifications