ഇളവുകള്‍ സ്വീകാര്യമല്ല; കടകള്‍ക്ക് മുഴുവന്‍ സമയ പ്രവര്‍ത്തനാനുമതി വേണം: ടി നസ്റുദ്ദീന്‍
കോഴിക്കോട്: സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഇളവുകള്‍ സ്വീകാര്യമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസ്റുദ്ധീന്‍. സര്‍ക്കാര്‍ വ്യാപാരികളുമായി യാതൊരു ചര്‍ച്ചയ്ക്കും ഇതുവരെ തയ്യാറായിട്ടില്ല. വ്യാപാരികളുടെ പ്രശ്നം മനസ്സിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഒരു മണിക്കൂര്‍ പ്രവര്‍ത്തന സമയം നീട്ടിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും വ്യാപാരികള്‍ക്ക് ലഭിക്കാന്‍ പോവുന്നില്ലെന്നും ടി നസ്റുദ്ധീന്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
ശനിയും ഞായറും ഉള്‍പ്പടെ എല്ലാ ദിവസവും പ്രവര്‍ത്തനാനുമതി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അതിനുള്ള സാഹചര്യം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോവും. നിയന്ത്രണങ്ങളുടെ പേരില്‍ സംസ്ഥാനത്തെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. ഭൂരിപക്ഷം വ്യാപാരികളും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നതെന്നും ടി നസ്റുദ്ധീന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് മിഠായിത്തെരുവില്‍ പ്രതിഷേധിച്ച വ്യാപാരികള്‍ക്കെതിരെ പോലീസ് കേസുമായി മുന്നോട്ട് പോവുകയാണ്. കേസുകള്‍ എടുത്ത് വ്യാപാരികളെ പ്രതിഷേധത്തില്‍ നിന്നും പിന്തിരിപ്പിക്കാമെന്ന് കരുതരുത്. വ്യാപാരികള്‍ക്കെതിരെ എടുത്ത കേസ് പൊലീസ് പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയായിരുന്നു സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ബാങ്കുകൾക്ക് എല്ലാ ദിവസവും പ്രവര്‍ത്തനാനുമതി നല്‍കി എന്നതിന് പുറമെ കടകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചുവെന്നതാണ് പ്രധാന പ്രഖ്യാപനം. എ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ കടകള്‍ക്കും എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. ബി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. എന്നാല്‍, മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാത്രി എട്ടു മണി വരെ മാത്രമെ പ്രവര്‍ത്തിക്കാവൂ.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്
സി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റ് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് വെള്ളിയാഴ്ച മാത്രം എട്ട് മണി വരെ പ്രവര്‍ത്തിക്കാം. അതേസമയം, ഡി കാറ്ററഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് അനുമതി. നിലവിലെ സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.












Click it and Unblock the Notifications