ആദ്യം വിഷു ബംപര്‍, പിന്നാലെ ഓണം ബംപറില്‍ 1 കോടി; ഭാഗ്യാന്വേഷികളുടെ ഇഷ്ട കേന്ദ്രമായി ബീക്കെ ഏജന്‍സി
വടകര: വടകരയിലേയും പരിസര പ്രദേശങ്ങളിലേയും ഭാഗ്യാന്വേഷികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് പുതിയ സ്റ്റാറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന ബീക്കെ ലോട്ടറി ഏജന്‍സി. കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബംപറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപയുടെ ടിക്കറ്റാണ് ഇവിടെ നിന്ന് വിറ്റുപോയത്. ജുലൈ മാസത്തില്‍ നറുക്കെടുത്ത വിഷും ബംപറിന്‍റെ ഒന്നാം സമ്മാനവും ഇതേ ഏജന്‍സിയില്‍ നിന്നും വിറ്റുപോയ ടിക്കറ്റിനായിരുന്നു ലഭിച്ചത്.
ഇപ്പോൾ ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേ? സൂപ്പര്‍ താരത്തിന്റെ വനയാത്ര
വടകര റൂറല്‍ എസ്പി ഓഫീസിലെ അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിനാണ് ഇത്തവണ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. ചന്ദ്രന്‍, വിജേഷ്, വൈശാഖ് ചന്ദ്രന്‍, രമേശന്‍, അജിത് എന്നിവരാണ് ആ ഭാഗ്യശാലികള്‍. ബീക്കെ ലോട്ടറി ഏജന്‍സീസില്‍ നിന്നും ലോട്ടറി എടുത്ത് വില്‍പ്പന നടത്തുന്ന പുതുപ്പണത്തെ സന്തോഷ് എന്നയാളില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് എടുത്തത്. അസുഖബാധിതനായ സന്തോഷ് ഇങ്ങോട്ട് ആവശ്യപ്പെട്ടത് പ്രകാരമാണ് ലോട്ടറി എടുത്തത് എന്നാണ് പൊലീസുകാര്‍ പറയുന്നു. ബീക്കെ ലോട്ടറി ഏജന്‍സീസ് ഉടമ ബീക്കെ ബാലകൃഷ്ണന്‍ എസ്പി ഓഫീസില്‍ എത്തി അഞ്ചു പേരേയും അനുമോദിച്ചു.
ബിക്കെ ഏജന്‍സീസില്‍ നിന്നും വിറ്റ ടിക്കറ്റിന് ഒരു ലക്ഷം രൂപയുടെ ആറ് സമ്മാനങ്ങളും ഓണം ബംബറില്‍ ലഭിച്ചിട്ടുണ്ട്. തന്നെ സംബന്ധിച്ച് വളരെ അധികം സന്തോഷവും അഭിമാനവും ഉള്ള നിമിഷമാണ് ഇതെന്നാണ് ബീക്കെ ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നത്. രണ്ടാം സമ്മാനം പൊലീസുകാര്‍ക്ക് തന്നെ ലഭിച്ചു എന്നുള്ളത് സന്തോഷം ഇരട്ടിയാക്കുന്ന കാര്യമാണ്. കോവിഡ് കാലത്ത് എല്ലാവരും വളരെ അധികം ബുദ്ധിമുട്ടിലാണ് കഴിയുന്നത്. വില്‍പ്പന നടത്തിയ സന്തോഷ് എന്ന് പറയുന്ന ആള്‍ക്കും ഇത് വലിയൊരു അനുഗ്രഹമാണ്. വളരെ അധികം പ്രയാസങ്ങളിലൂടെ കടന്ന് പോകുന്ന വ്യക്തിയാണ് അദ്ദേഹം.
ഈ ഒരു സമയത്ത് ഇത്തരത്തില്‍ നിരന്തരം സമ്മാനങ്ങള്‍ വരുന്നത് വടകരയിലെ ലോട്ടറി മേഖലയ്ക്ക് തന്നെ അനുഗ്രഹമാണ്. വിഷു ബംപറില്‍ പത്ത് കോടി വന്നു, പിന്നാലെ ഇപ്പോള്‍ ഒരു കോടിയും ലക്ഷങ്ങളും ബീക്കെ ലോട്ടറി ഏജന്‍സിയിലൂടെ വടകരിയില്‍ എത്തി. ഇത് വലിയ ഊര്‍ജ്ജവും പ്രോല്‍സാഹനവും നല്‍കുന്ന കാര്യമാണ്. താനുമായി സഹകരിക്കുന്ന എല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുകയാണെന്നും ബീക്കെ ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഓണം ബംപറിലെ ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും വിരാമമായി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ തിരുവോണം ബംപര്‍ ലോട്ടറി അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലന്‍ സമ്മാനത്തിന് അര്‍ഹനായ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി.
കഴിഞ്ഞ ദിവസം നറുക്കെടുപ്പ് പൂര്‍ത്തിയായ നിമിഷം മുതല്‍ തന്നെ 12 കോടിയുടെ ഭാഗ്യശാലിയെ ചൊല്ലി വലിയ അഭ്യൂഹങ്ങളായിരുന്നു പടര്‍ന്നത്. പലരും അവകാശവാദങ്ങളുമായി രംഗത്ത് എത്തി. ഇതിനിടെയാണ് തനിക്കാണ് ഒന്നാം സമ്മാനം അടിച്ചതെന്ന അവകാശവാദവുമായി പ്രവാസി മലയാളിയായ സൈതലവി വാര്‍ത്താ മാധ്യമങ്ങളിലൂടെ മുന്നോട്ട് വന്നത്. പാലക്കാടുള്ള സുഹൃത്ത് വഴി എടുത്ത ടിക്കറ്റിന് സമ്മാനം അടിച്ചെന്നായിരുന്നു സൈതലവി പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥ ഭാഗ്യശാലി ജയപാലന്‍ ആണെന്ന് വൈകുന്നേരത്തോടെ വ്യക്തമാവുകയായിരുന്നു.
Recommended Video
ഈ മാസം 9 ന് 5000 രൂപ ലോട്ടറി അടിച്ചിരുന്നു. ആ പൈസ മാറാന്‍ ചെന്നപ്പോഴാണ് ബംപര്‍ ടിക്കറ്റും 5 സാധാരണ ടിക്കറ്റും എടുത്തത്. ഫാന്‍സി നമ്പര്‍ പോലെ കണ്ടതുകൊണ്ടാണ് ആ ടിക്കറ്റ് എടുക്കാന്‍ തോന്നിയതെന്നാണ് ജയപാലന്‍ വ്യക്തമാക്കുന്നത്. കുറച്ച് കടങ്ങളുണ്ട് അത് വീട്ടണം. രണ്ട് സിവില്‍ കേസുകള്‍ തീര്‍ക്കണം. മക്കളേയും പെങ്ങള്‍മാരേയുമൊക്കെ നല്ല രീതിയില്‍ നോക്കണം. ലോട്ടറി സ്ഥിരമായി എടുക്കണമെന്ന ശീലമുണ്ടെന്നും ജയപാലന്‍ കൂട്ടിച്ചേര്‍ത്തു.