അയല്‍വാസിയെ സർക്കാർ ഉദ്യോഗസ്ഥന്‍ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവം: പൊലീസിനെതിരെ കെകെ രമ
കോഴിക്കോട്: വടകരയില്‍ അയല്‍വാസിയെ സർക്കാർ ഉദ്യോഗസ്ഥന്‍ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമർശനവുമായി കെകെ രമ എം എല്‍ എ. വടകര പഴങ്കാവിൽ 62 വയസ്സ് പ്രായമുള്ള ചീറോക്കര സുരേഷ് ബാബുവിനെയാണ് അയല്‍വാസിയും സർക്കാർ സർവീസിൽ ജോലി ചെയ്യുന്നയാളുമായ കെ.ടി.കെ സുരേഷ് ബാബു അക്രമിച്ചത്. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും ഇതുവരെ പ്രതിയെ പിടികൂടാൻ നമ്മുടെ പൊലിസ് സംവിധാനത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് ഇതിൽ ഏറെ ഗൗരവമുള്ള പ്രശ്നമെന്നും എം എല്‍ എ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. എം എല്‍ എയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
വന്‍ ആത്മവിശ്വാസത്തില്‍ അതിജീവിത; ആ ആവശ്യം അംഗീകരിക്കപ്പെട്ടേക്കും, ദിലീപിന് തിരിച്ചടിയാവുമോ
അതിദാരുണമായ സംഭവത്തിനാണ് കഴിഞ്ഞയാഴ്ച വടകര സാക്ഷ്യം വഹിച്ചത്. വടകര പഴങ്കാവിൽ 62 വയസ്സ് പ്രായമുള്ള ചീറോക്കര സുരേഷ് ബാബുവിനെ അയൽവാസി ആയുധമുപയോഗിച്ച് തലയ്ക്ക് അടിച്ച് മാരകമായി പരുക്കേൽപ്പിച്ചു. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന കെ.ടി.കെ സുരേഷ് ബാബുവാണ് മർദ്ദിച്ചതെന്നാണ് വീട്ടുകാരും, സംഭവത്തിന് ദൃക്‌സാക്ഷിയായ വ്യക്തിയും പറയുന്നത്. ഗുരുതരമായി പരുക്കേറ്റ സുരേഷ്ബാബു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം മർദ്ദനത്തിനിരയായ സുരേഷ് ബാബുവിന്റെ ഭാര്യയും മകളും എം.എൽ.എ ഓഫീസിൽ വന്നു നേരിൽകണ്ട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നത്. അപ്പോൾ തന്നെ അദ്ദേഹം ചികിത്സതേടുന്ന ആശുപത്രി അധികൃതരെ വിളിക്കുകയും, തലയ്ക്ക് സാരമായി പരിക്കുപറ്റിയ അദ്ദേഹം വെന്റിലേറ്റർ ഉൾപ്പടെയുള്ള വൈദ്യ സഹായത്താൽ ഗുരുതരനില തരണം ചെയ്യുകയാണെന്നും മനസിലാക്കുന്നത്. ഇന്ന് രാവിലെ ഹോസ്പിറ്റലിൽ പോയി അദ്ദേഹത്തിന്റെ മക്കളെയും, പരിശോധിക്കുന്ന ഡോക്ടറെയും കണ്ടു. സുരേഷ് ബാബു അപകട നില തരണം ചെയ്യുന്നു എന്നാണ് ഡോക്ടർമാരിൽ നിന്നും അറിയാൻ കഴിഞ്ഞത്.
ഈ സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും ഇതുവരെ പ്രതിയെ പിടികൂടാൻ നമ്മുടെ പൊലിസ് സംവിധാനത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് ഇതിൽ ഏറെ ഗൗരവമുള്ള പ്രശ്നം. സർക്കാർ ഉദ്യോഗസ്ഥർ പ്രതികളാകുന്ന കേസുകളിലുള്ള കേരള പൊലിസിൻ്റെ മെല്ലെപ്പോക്ക് നയം ഇവിടെ അവർത്തിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വടകര പൊലിസ് കസ്റ്റഡിയിൽ വച്ച് കല്ലെരിയിലെ യുവാവ് മരിച്ച സംഭവത്തിൽ ഇതു സാധുകരിക്കുന്ന നില നാം കണ്ടതാണ്.
മർദനമേറ്റ സുരേഷ് ബാബു ഇപ്പോഴും അത്യാസന്ന നിലയിലാണ്. അന്വേഷണം ഊർജിതമാക്കുമെന്നു റൂറൽ എസ്.പി ഉറപ്പു നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ പോലീസ് തയ്യാറാവണം.ജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസ്യത നിലനിർത്തേണ്ടത് ആഭ്യന്തര വകുപ്പിന്റെ ഉത്തരവാദിത്തമാണ്.