ശശീന്ദ്രനെ ചൊല്ലി എന്‍സിപിയില്‍ പൊട്ടിത്തെറി; പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു, ഇനി യുഡിഎഫിനൊപ്പം
കോഴിക്കോട്: പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മാണി സി കാപ്പന്‍ എന്‍സിപിയില്‍ കലഹം ആരംഭിച്ചപ്പോള്‍ ഇടതുപക്ഷത്ത് ഉറച്ച് നിന്ന നേതാവായിരുന്നു എകെ ശശീന്ദ്രന്‍. എലത്തൂര്‍ സീറ്റ് ഏറ്റെടുക്കാന്‍ സിപിഎമ്മിന് പദ്ധതി ഉണ്ടായിരുന്നിട്ടും അതില്‍ നിന്നും പിന്‍മാറിയത് കാപ്പന്‍ വിഷയത്തില്‍ ഇടതുമുന്നണിയില്‍ ഉറച്ച് നിന്നതുകൊണ്ടാണെന്ന വിലയിരുത്തലും ഉണ്ടായി. ഏതായാലും ഇടത് മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ എലത്തൂര്‍ സീറ്റ് എന്‍സിപിക്ക് തന്നെ ലഭിച്ചു. എന്നാല്‍ എകെ ശശീന്ദ്രനെ ഇവിടെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ന്ന് വന്നത്. ഇത് പാര്‍ട്ടിയില്‍ നിന്നുമുള്ള നേതാക്കളുടെ രാജിക്ക് വരെ ഇടയാക്കിയിരിക്കുകയാണ്.
അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം
സീറ്റ് എകെ ശശീന്ദ്രന് തന്നെ
വിമര്‍ശനങ്ങള്‍ ശക്തമായി ഉയര്‍ന്നെങ്കിലും എകെ ശശീന്ദ്രന് തന്നെ സീറ്റ് നല്‍കാനായിരുന്നു എന്‍സിപി നേതൃത്വത്തിന്‍റെ തീരുമാനം. എന്നാല്‍ ഇതിനെതിരേയുള്ള വിമര്‍ശനവും പ്രതിഷേധവും എന്‍സിപിയില്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്‍സിപിയിലെ അഞ്ച് പോഷക സംഘടനകളാണ് എകെ ശശീന്ദ്രന് മൂന്നാംതവണയും എലത്തൂരില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിനെ രംഗത്ത് എത്തിയിരിക്കുന്നത്.
കോഴിക്കോട്ടെ എന്‍സിപി
നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്നും എകെ ശശീന്ദ്രനെ ഇത്തവണ മാറ്റി നിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. എകെ ശശീന്ദ്രനെ മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം. ഇദ്ദേഹം തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായാല്‍ വിവാദമായ ഹണി ട്രാപ് അടക്കം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും ഇവര്‍ വാദിക്കുന്നു. ശശീന്ദ്രന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം കോഴിക്കോട്ടെ എന്‍സിപി യോഗത്തില്‍ കയ്യാങ്കളിക്ക് വരെ ഇടയാക്കുകയും ചെയ്തിരുന്നു.
ശരത് പവാറിനെ കാണുന്നു
ശശീന്ദ്രന് സീറ്റ് നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പോഷക സംഘടന നേതാക്കള്‍ നാളെ ദില്ലിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ കാണുന്നത്. കോഴിക്കോട് ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും ശശീന്ദ്രന്‍ മത്സരിക്കുന്നതിന് എതിരാണ്. പാര്‍ട്ടി ജില്ല ഭാരവാഹിയായ മുക്കം മുഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എകെ. ശശീന്ദ്രനെതിരെയാണ് പോസ്റ്ററുകളും ഫ്ലക്സുകളും ഉയര്‍ന്നു.
സേവ് എന്‍സിപി
'ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കരുത്. . മണ്ഡലത്തിൽ പുതുമുഖത്തിന് സീറ്റ് നൽകി മത്സരിപ്പിക്കണം. ഫോൺ വിളി വിവാദം മറക്കരുത്'- എന്നാണ് സേവ് എന്‍സിപി എന്ന പേരിലുള്ള പോസ്റ്ററുകളില്‍ ഉള്ളത്. ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെതിരെ എൻസിപിയുടെ യുവജന വിഭാഗം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
പ്രമേയം പാസാക്കി
നിരവധി തവണ എംഎല്‍എ ആവുകയും മന്ത്രി പദവിയില്‍ എത്തുകയും ചെയ്ത ശശീന്ദ്രന്‍ മാറി നില്‍ക്കണമെന്ന ആവശ്യം എന്‍വൈസി പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്റെ സാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്. മറ്റ് പാര്‍ട്ടികളിലേത് പോലെ എന്‍സിപിയിലും ടേം വ്യവസ്ഥ കൊണ്ട് വരണമെന്നും നേതാക്കള്‍ ആവശ്യപെട്ടു
പ്രകാശന്‍റെ രാജി
ഇതിനിടെയാണ് ശശീന്ദ്രന് വീണ്ടും സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ രാജിയും ഉണ്ടാവുന്നത്. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗമായ പിഎസ് പ്രകാശനാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. എന്‍സിപി വിടുന്ന ഇദ്ദേഹം യുഡിഎഫിന്‍റെ ഭാഗമായ മാണി സി കാപ്പന്‍റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.
കൂടുതല്‍ പേര്‍ കൂടെ വരും
ശശീന്ദ്രന് വീണ്ടും മത്സരിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ ശക്തമായ വിമര്‍ശനം നടത്തിയ നേതാവായിരുന്നു പ്രകാശന്‍. എന്നാല്‍ എതിര്‍പ്പുകള്‍ മുഖവിലയ്ക്കെടുക്കാതെ ശശീന്ദ്രനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തന്‍റെ രാജിയെന്നാണ് പ്രകാശന്‍ വ്യക്തമാക്കുന്നത്. വരും ദിനങ്ങളില്‍ കൂടുതല്‍ പേര്‍ എന്‍സിപി വിട്ട് പുറത്തേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
മത്സരിച്ചത് എട്ട് തവണ
ഇതുവരെ എട്ടുതവണ എ.കെ ശശീന്ദ്രന്‍ മത്സരിച്ചിട്ടുണ്ട് പെരിങ്ങളത്ത് നിന്നും എടക്കാട് നിന്നും രണ്ട് തവണ എലത്തൂരില്‍ നിന്നും ബാലുശ്ശേരിയില്‍ നിന്നുമെല്ലാം വിജയിച്ച നേതാവാണ് അദ്ദേഹം. കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നാണ് ശശീന്ദ്രനെതിരേ ശക്തമായ വികാരമുയര്‍ന്നത്. സിപിഎം ശക്തി കേന്ദ്രമായ എലത്തൂരില്‍ കഴിഞ്ഞ തവണ 29057 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ കെ ശശീന്ദ്രന്‍ കഴിഞ്ഞ തവണ വിജയിച്ചത്.
എലത്തൂര്‍ കോണ്‍ഗ്രസിലും
അതേസമയം എലത്തൂര്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലും തര്‍ക്കം ഉടലെടുത്തിട്ടുണ്ട്. എല്‍ജെഡിയുടെ മുന്നണി മാറ്റത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിനൊപ്പം നിന്നവര്‍ക്ക് സീറ്റ് നല്‍കാനുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. നീക്കത്തില്‍ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്. മണ്ഡലം പാര്‍ട്ടി ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് എട്ട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരും ഒപ്പിട്ട കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
ശശീന്ദ്രനെ സഹായിക്കാന്‍
എലത്തൂര്‍ സീറ്റ് ഘടകകക്ഷിക്ക് നല്‍കുന്നത് മന്ത്രി എ.കെ.ശശീന്ദ്രനെ സഹായിക്കാനാണെന്നാണ് ആരോപണവും ഒരു വിഭാഗം ഉന്നയിക്കുന്നു. കഴിഞ്ഞ തവണ യുഡിഎഫിന്‍റെ ഭാഗമായി എലത്തൂരില്‍ മത്സരിച്ച എല്‍ജെഡി ഇത്തവണ മുന്നണി വിട്ടതോടെ സീറ്റ് ഏറ്റെടുക്കാനായിരുന്നു നീക്കം. സ്ഥാനാര്‍ത്ഥി വിഷയത്തില്‍ എന്‍സിപിയിലും സീറ്റ് ഏറ്റെടുക്കാത്തില്‍ സിപിഎം പ്രാദേശിക ഘടകത്തിലുമുള്ള എതിര്‍പ്പ് മുതലെടുക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വന്നാല്‍ കഴിയുമെന്നും ഇവര്‍ അവകാശപ്പെടുന്നു.
അഞ്ജു കുര്യന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍