കോഴിക്കോട് മേയർ തെറിക്കും?: ബീന ഫിലിപ്പിന് പകരം ഡോ എസ് ജയശ്രീ മേയറായേക്കും
കോഴിക്കോട്: സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയർ ഡോ ബീന ഫിലിപ്പിനെ മാറ്റിയേക്കും. ഇത് സംബന്ധിച്ച് സി പി എം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മേയറെ മാറ്റുന്ന കാര്യത്തിലെ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്യാനും കഴിഞ്ഞ ദിവസം ചേർന്ന ജില്ല സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.
സംഘപരിവാർ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുകയം പിന്നീട് അത് വിവാദമായപ്പോഴും തെറ്റ് തിരുത്താതിരിക്കുകയും ചെയ്ത ബീന ഫിലിപ്പിന്റെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.

എളമരം കരീം എംപിയുടെ കൂടെ ചേർന്ന സാന്നിധ്യത്തിലായിരുന്നു സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം. ബീന ഫിലിപ്പിനെ മാറ്റി കോട്ടൂളി വാര്‍ഡില്‍നിന്നുള്ള കൗണ്‍സിലറും നിലവില്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സനുമായ ഡോ. എസ് ജയശ്രീയെ മേയറാക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ മേയർ സ്ഥാനത്തേക്ക് ഉയർന്ന വന്ന പേരായിരുന്നു ജയശ്രീയുടേത്. എന്നാല്‍ അന്ന് നറുക്ക് ബീന ഫിലിപ്പിന് വീഴുകയായിരുന്നു. ഗവ. കോളജിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ച വ്യക്തിയാണ് ജയശ്രീ.
പത്ത് സെക്കന്‍ഡിനുള്ളില്‍ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം; 5ജി യെക്കുറിച്ച് അറിയാം

ബീന ഫിലിപ്പിനെതിരെ നേരത്തേയും പല കാര്യങ്ങളില്‍ വിമര്‍ശനമുയര്‍ന്നതും യോഗത്തില്‍ ചര്‍ച്ചയായി. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ ബീന ഫിലിപ്പില്‍ നിന്നും ഇനിയും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രവർത്തനങ്ങള്‍ ഉണ്ടായേക്കാമെന്നും സി പി എം വിലിയിരുത്തി. ബ്രാഞ്ച് അംഗം മാത്രമായ മേയര്‍ക്ക് പാര്‍ട്ടി നിലപാടുകളില്‍ ബോധം കുറവാണെന്നും അഭിപ്രായമുയര്‍ന്നു. ബാലഗോകുലത്തിന്റെ പരിപാടിയുള്ളത് തന്റെ പ്രൈവറ്റ് സെക്രട്ടറിയെപ്പോലും കൃത്യമായി അറിയിക്കാത്തതിലും പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്.

മേയറെ മാറ്റണമെന്നാണ് യോഗത്തിലെ ധാരണയെങ്കിലും സി പി എം രീതിയനുസരിച്ച് മേയര്‍ പോലുള്ള വലിയ പദവിയില്‍നിന്ന് നീക്കുന്ന കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. പിന്നീട് ജില്ല സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കുകയും ചെയ്യും.
കഴിഞ്ഞദിവസം ബീന ഫിലിപ്പിനെ പാര്‍ട്ടി നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു.

അതേസമയം, ബീന ഫിലിപ്പ് ആർ എസ് എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്ന് സി പി എം ജില്ലാ നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി പി എം എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ്. ഇത് സി പി എമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി പി എം തീരുമാനിച്ചെന്നുമായിരുന്നു ജില്ലാ കമ്മിറ്റി അറിയിച്ചത്.

എന്നാല്‍ അമ്മമാരുടെ കൂട്ടായ്മയിലാണ് താന്‍ പങ്കെടുത്തത് എന്നായിരുന്നു മേയറുടെ വിശദീകരണം. പരിപാടിയില്‍ വർഗ്ഗീയമായ യാതൊന്നും പറഞ്ഞിട്ടില്ല. പരിപാടിക്ക് പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മേയർ, ബാലഗോകുലം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും ബീന ഫിലിപ്പ് പറഞ്ഞിരുന്നു.












Click it and Unblock the Notifications