കോഴിക്കോട് ഇരട്ട സ്ഫോടനം: അന്വേഷണത്തിലെ വീഴ്ചകള്‍ നിരവധി, ചൂണ്ടിക്കാട്ടി കോടതി
കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികളായ തടിയന്റവിടെ നസീറിനേയും ഷഫാസിനേയും ഹൈക്കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയത് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ ഐ എ) വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായി എന്‍ഐഎ കോടതി ശിക്ഷ വിധിച്ച കേസ് കൂടിയായിരുന്നു കേഴിക്കോട്ടെ ഇരട്ട സ്ഫോടന കേസ്. രണ്ടാം മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാത്തതിലുള്ള പ്രതികാരം എന്ന നിലയ്ക്കാണ് സ്ഫോടനം നടത്തിയതെന്നായിരുന്നു എന്‍ ഐ എ കണ്ടെത്തല്‍. എന്നാല്‍ സംശയാതീതമായി പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിക്കൊണ്ട് നസീറിനേയും ഷഫാസിനേയും കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
കേസ് അന്വേഷണത്തില്‍ എന്‍ഐഎയ്ക്ക് സംഭവിച്ച നിരവധി വീഴ്ചകള്‍ കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. കേസ് അവസാനിപ്പിക്കാനുള്ള തിടുക്കത്തില്‍ തെളിവ് ശേഖരിക്കുക എന്നത് വിട്ടുകളയുകയായിരുന്നുവെന്നായിരുന്നു കോടതിയുടെ പ്രധാന വിമർശനം. പകല്‍ വെളിച്ചത്തിലേക്ക് ഇറങ്ങി നടന്ന് എന്‍ ഐ എ തെളിവ് ശേഖരിക്കണമായിരുന്നു. ഒന്ന്, മൂന്ന്, നാല്, ഏഴ് പ്രതികളുടെ കുറ്റസമ്മത മൊഴിയുടെമാത്രം അടിസ്ഥാനത്തിലാണ് എന്‍ ഐ എ കേസ് എഴുതിയുണ്ടാക്കിയതെന്നും ഹൈക്കോടതി ചൂണ്ടിക്കാണ്ടിച്ചതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

'തണലില്‍ സുരക്ഷിതമായി ഇരുന്ന് കുറ്റക്കാരന്റെ കണ്ണുകളില്‍ മുളക് തേയ്ക്കുകയല്ല, മറിച്ച് തെളിവിനായി പകല്‍വെളിച്ചത്തിലേക്ക് ഇറങ്ങി അന്വേഷിക്കുകയാണ് വേണ്ടത്' എന്ന വാക്കുകള്‍ ഉദ്ധരിച്ചാണ് വിധിന്യായം തുടങ്ങുന്നതന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. കേസില്‍ എന്‍ ഐ എ തെളിവായി ഉപയോഗിച്ചത് മാപ്പുസാക്ഷിയായ ഷമ്മി ഫിറോസിന്റെ വാക്കുകളായിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ ദയനീയമായി പരാജയെപ്പെട്ടു. കേസ് തെളിയിക്കുന്നതില്‍ അയാളെ വിശ്വസിക്കാനോ ആശ്രയിക്കാനോ കഴിയില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകള്‍ സ്ഫോടനം നടന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡില്‍ ബോംബ് കൊണ്ടുവെച്ചത് കറുത്ത കവറിലാണെന്നാണ് സാക്ഷി മൊഴി. എന്നാല്‍ ഇത് ഒന്നാം പ്രോസിക്യൂഷന്‍ സാക്ഷിയുടെ മൊഴിയെ ബലപ്പെടുത്തുന്നതല്ല. മര്‍കസ് മസ്ജിദില്‍ രണ്ട് കറുത്തകവറുകള്‍ കണ്ടെന്നാണ് ഈ സാക്ഷിയുടെ മൊഴി. ബോംബ് വെച്ചത് കറുത്ത കവറിലാണെന്ന് പോലീസിന് തന്നെ പ്രോസിക്യൂഷന്‍ സാക്ഷിയോടെ പറയാമായിരുന്നു. എന്നാല്‍ ഈ ഒരു ആക്രമണത്തിന്റെ എല്ലാ തയ്യാറെടുപ്പുകളും നടത്തിയത് നസീറാണെന്ന് തെളിയിക്കാന്‍ അന്വേഷണ സംഘം ആശ്രയിക്കുന്നത് 24 മുതല്‍ 26 വരെയുള്ള സാക്ഷികളുടെ മൊഴികളാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇത് കളവാണെന്ന് കാണിക്കുന്നു.
24-ാം സാക്ഷിയായ ആളുടെ വീട്ടില്‍നിന്നാണ് നസീറും സംഘവും ജലാറ്റിന്‍സ്റ്റിക് വാങ്ങിയതെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും ശേഖരിക്കാന്‍ സാധിച്ചില്ല. മാത്രവുമല്ല, 25, 26 സാക്ഷികള്‍ നസീറിനെ തിരിച്ചറിഞ്ഞില്ല. സ്‌ഫോടനത്തിനുമുമ്പ് മര്‍കസ് മസ്ജിദിലും സ്‌ഫോടനത്തിനു ശേഷം പട്ടാളം മോസ്‌കിലും പ്രതികള്‍ ഒത്തുചേര്‍ന്നതായി പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും തെളിവുകള്‍ കണ്ടെത്തി കോടതിയില്‍ എത്തിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല.
അതേസമയം, സംഭവംനടന്ന് നാലുവര്‍ഷത്തിനുശേഷം എന്‍ ഐ എ ഏറ്റെടുത്ത കേസിലെ അന്വേഷണത്തിനുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാകുമെന്നും കോടതി പറഞ്ഞു. മൂന്നാം പ്രതിയെ മറ്റൊരു കേസുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്തപ്പോഴായിരുന്നു കോഴിക്കോട് സ്ഫോടനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ഇതിനുശേഷമാണ് നസീര്‍ അടക്കമുള്ള എട്ടുപേരെ കേസില്‍ പ്രതിചേര്‍ക്കുന്നത്.
2006 മാര്‍ച്ച് മൂന്നിന് 12.30-നും ഒന്നിനുമായിട്ടായിരുന്നു കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലും സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.വിചാരണയ്ക്ക് ശേഷം 2 പ്രതികളെ വെറുതെ വിട്ട എന്‍ഐഎ കോടതി 2011 ല്‍ നസീറിനേയും ഷഫാസിനേയും കുറ്റക്കാരാണെന്ന് കണ്ടെത്തി ഇരട്ടജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഈ ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ടാണ് നസീറും ഷഫാസും ഹൈക്കോടതിയെ സമീപിച്ചത്.
സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി മഡോണ: വൈറലായി പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications