കെ എസ് യു ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി ജയിലിലടച്ചു: പ്രതിഷേധവുമായി കോഴിക്കോട് ഡിസിസി
കോഴിക്കോട്: കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ഉള്‍പ്പടെ രണ്ടുപേരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലാ കെ എസ് യു സെക്രട്ടറി ബുഷർ ജംഹർ, ഷിജു എന്ന ടിങ്കു എന്നിവർക്കെതിരെയാണ് പൊലീസ് നടപടി. അടിപിടി, കൊലപാതക ശ്രമം, രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ബുഷർ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വധശ്രമം, കവർച്ച, ലഹരിക്കടത്ത് കൂടാതെ ആറുമാസം പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതടക്കമുള്ള കേസുകളാണ് ടിങ്കുവിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം ബുഷറിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ വിമർശനവുമായി കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എ സ് യു നേതൃത്വം രംഗത്ത് എത്തി.

കെഎസ്‍യു നേതാവിൻ്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ എന്ന് ഡി സി സി ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ സര്‍ക്കാര്‍ കരിനിയമങ്ങൾ പ്രയോഗിക്കുക ആണെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീണ്‍കുമാര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ കെ ജയന്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു
രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ
കാപ്പ കുറ്റംചുമത്ത് ജയിലിലടച്ച പൊലീസിന്റെ നടപടി നീതീകരിക്കാനാവാത്തതാണ്. രാഷ്ട്രീയ എതിരാളികളെ കാപ്പ ചുമത്തുന്നത് ഏത് നയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ നടപടിക്ക് പൊലീസും സര്‍ക്കാറും കടുത്ത വില നല്‍കേണ്ടിവരും. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ കരിനിയമങ്ങള്‍ ഉപയോഗപ്പെടുത്തുന്ന നരേന്ദ്രമോദിയുടെ അതേ പകര്‍പ്പാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നതെന്നും ഡി സി സി ഭാരവാഹികള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇത്തരം നടപടികളില്‍ നിന്നും പൊലീസും സർക്കാറും പിന്മാറണം. ബുഷറിനെതിരെ കാപ്പ ചുമത്തിയ നടപടി ഒഴിവാക്കാന്‍ പൊലീസ് അടിയന്തരമായി ഇടപെടണമെന്നും ഡി സി സി നേതാക്കളുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അതേസമയം, തിരുവനന്തപുരം ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി കൂടിയാണ് ജയിലിലടക്കപ്പെട്ട ബുഷർ.












Click it and Unblock the Notifications