കോഴിക്കോടിന്റെ സ്വന്തം രാഘവേട്ടന്‍, എളമരം കരീമിന് ഹിമാലയന്‍ ടാസ്‌ക്; ജയിക്കാന്‍ ഇക്കാര്യങ്ങള്‍ വേണം
കോഴിക്കോടിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ സമാനതകളില്ലാത്ത മുന്നേറ്റവുമായി കുതിക്കുകയാണ് രാഘവന്‍ എംപി. കഴിഞ്ഞ മൂന്ന് ടേമിലും അദ്ദേഹം ഒന്നിനൊന്ന് മെച്ചപ്പെട്ട വിജയമാണ് നേടിയത്. ഏറ്റവും രസകരമായ കാര്യം ജില്ലയ്ക്ക് പുറത്തുനിന്നുള്ളയാള്‍ അഥവാ വരത്തന്‍ എന്ന ടാഗ് ലൈനുമായിട്ടാണ് അദ്ദേഹം കോഴിക്കോടിന്റെ ഗോദയിലിറങ്ങിയത്.
ഇടതിന്റെ കരുത്തുറ്റ കോട്ടയില്‍ ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ച് കൊണ്ട് കോഴിക്കോട്ടുകാരുടെ സ്വന്തം രാഘവേട്ടനായി അദ്ദേഹം മാറുകയായിരുന്നു. കോഴിക്കോടിന്റെ മുഖം മാറ്റിയതില്‍ എംപിയുടെ സംഭാവനകള്‍ ഏറെയുണ്ട്. റെയില്‍വേ വികസനത്തിനായി അടക്കം അദ്ദേഹം നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

ലോക്‌സഭയിലേക്ക് യുഡിഎഫിനെയും നിയമസഭയിലേക്ക് ഇടതുപക്ഷത്തെയും തിരഞ്ഞെടുക്കുന്നതാണ് ഇപ്പോള്‍ കോഴിക്കോടിന്റെ ശീലം. പറയാന്‍ തക്ക ജനവിരുദ്ധ വികാരമൊന്നും രാഘവനെതിരെയില്ല. മണ്ഡലത്തിലും നാട്ടുകാര്‍ക്കിടയില്‍ എപ്പോഴും സജീവമാണ് അദ്ദേഹം.
മരണം നടന്ന വീട്ടിലും കല്യാണ വീട്ടിലും രാപകലില്ലാതെ എത്തുന്ന എംപിയെന്ന പേരും അദ്ദേഹത്തിന് സ്വന്തം. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ വോട്ടര്‍ക്കും അദ്ദേഹം സുചരിചിതനാണ്. അത് കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ അല്ല. മറിച്ച് അവരുടെ സ്വന്തം എംപിയെന്ന നിലയിലാണ്. ഇവിടേക്കാണ് ഇടതുപക്ഷം ഇത്തവണ എളമരം കരീമിനെ ഇറക്കിയിരിക്കുന്നത്. ഒട്ടും എളുപ്പമല്ല അദ്ദേഹത്തിന് ഈ ടാസ്‌ക്.
കോഴിക്കോട് കോണ്‍ഗ്രസും ഇടതുപക്ഷവും ജനതാദളുമെല്ലാം വിജയിച്ച മണ്ഡലങ്ങളാണ്. സംസ്ഥാന രൂപീകരണത്തിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ 1952ല്‍ അച്യുതന്‍ ദാമോദര മേനോനാണ് വിജയിച്ചത്. കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുടെ ബാനറിലായിരുന്നു. മത്സരം. സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ കെപി കുട്ടി കൃഷ്ണന്‍ നായര്‍ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം.
1962ല്‍ സിഎച്ച് മുഹമ്മദ് കോയ, 1967ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് എന്നിവര്‍ മുസ്ലീം ലീഗില്‍ തിരഞ്ഞെടുക്കപ്പെട്ടു. 1971ലെ നിര്‍ണായക തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ ഇബ്രാഹിം സേട്ട് തന്നെ വമ്പന്‍ വിജയം നേടി. 72076 വോട്ടിനായിരുന്നു വിജയം. സ്വതന്ത്രന്‍ പാലാട്ട് കുഞ്ഞി കോയയെയാണ് പരാജയപ്പെടുത്തിയത്.
1980ല്‍ പക്ഷേ ഇകെ ഇമ്പിച്ചി ബാവയിലൂടെ ഇടതുപക്ഷം മണ്ഡലം പിടിച്ചു. 1984ല്‍ കെജി അടിയോടിയും, 1989ല്‍ കെ മുരളീധരനും മണ്ഡലം പിടിച്ചു. കോണ്‍ഗ്രസിനൊപ്പമായിരുന്നു പിന്നീട് വിജയങ്ങള്‍. 1996ല്‍ വീരേന്ദ്ര കുമാര്‍ എംപിയിലൂടെ ജനതാദള്‍ ഈ മണ്ഡലം പിടിച്ചു. 2004ലും ഈജയം ആവര്‍ത്തിച്ചു. 199ലും ഈ മണ്ഡലത്തില്‍ നിന്ന് കെ മുരളീധരന്‍ വിജയിച്ചിരുന്നു. 2009 മുതല്‍ എംകെ രാഘവന്‍ ഈ മണ്ഡലത്തില്‍ വിജയിച്ച് വരികയാണ്.
അതേസമയം 2009ല്‍ കോഴിക്കോട് മണ്ഡലത്തിലെ ഏറ്റവും ശക്തമായ പോരാട്ടമാണ് നടന്നത്. മുഹമ്മദ് റിയാസാണ് ഇവിടെ മത്സരിച്ചത്. 838 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ തോല്‍വി. 2014ല്‍ ആ ഭൂരിപക്ഷം 16883 ആയി രാഘവന്‍ ഉയര്‍ത്തി. വിജയരാഘവനെയാണ് പരാജയപ്പെടുത്തിയത്. 2019ല്‍ ഇത് 85225 വോട്ടായി വീണ്ടും ഉയര്‍ന്നു. നഗരത്തിലെ ജനപ്രിയന്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ തന്നെ മത്സരിച്ചിട്ടും ഫലം കണ്ടില്ല.
ഇത്തവണ ഏറ്റവും ശക്തന്‍ തന്നെയാണ് സിപിഎം കളത്തില്‍ ഇറക്കിയത്. 2009ന് ശേഷം എല്ലാ മണ്ഡലത്തിലും സ്വാധീനമുള്ള ഒരു നേതാവ് വരുന്നതും ആദ്യമായിട്ടാണ്. ബിജെപി എംടി രമേശിനെ ഇറക്കിയതും ശക്തമായ പോരാട്ടത്തിനാണ്. നഗരസഭയില്‍ സീറ്റുയര്‍ത്തിയത് അടക്കം വോട്ടായി ലോക്‌സഭയിലേക്കും മാറുമെന്ന പ്രതീക്ഷ പാര്‍ട്ടിക്കുണ്ട്.
ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് കോഴിക്കോട് ലോക്‌സഭാ സീറ്റ്. നിലവില്‍ ഇതില്‍ ഒന്നില്‍ മാത്രമാണ് യുഡിഎഫിന് വിജയം നേടാനായത്. ഈ നേട്ടം ലോക്‌സഭയിലും ഇടതുപക്ഷം ആവര്‍ത്തിച്ചാല്‍ രാഘവനെ കരീം വീഴ്ത്തും. പക്ഷേ അത് പ്രചാരണം എങ്ങനെയിരിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ്. നിലവില്‍ രാഘവന്‍ എല്ലാ വിഭാഗങ്ങളുടെയും പ്രിയങ്കര നേതാവാണ്.












Click it and Unblock the Notifications