മദ്രസ അധ്യാപകന്റെ പണവും സ്വർണ്ണവും കവർന്ന 'ചാത്തനെ' തേടി പൊലിസ്: സിദ്ധനായി എത്തിയത് കള്ളന്‍
കോഴിക്കോട്: ചികിത്സക്കെന്ന പേരിലെത്തിയ സിദ്ധന്‍ മദ്രസ അധ്യാപകന്റെ പണവും സ്വർണ്ണാഭരണങ്ങളുമായി കടന്ന് കളഞ്ഞ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പയ്യോളി പൊലീസ്. കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ പയ്യോളിയിൽ മദ്രസ അധ്യാപകനായ മാട്ടുമല ഇസ്മായിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടേയുള്ളവ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
ഐ പി സി 323, 324, 506, 461, 380 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയ പൊലീസ് വീട്ടുകാരില്‍ നിന്നും വിശദമായ മൊഴിയെടുത്തു. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടാനാവും എന്നാണ് പ്രതീക്ഷയെന്നും പൊലീസ് വ്യക്തമാക്കി.

കോഴിക്കോട് പയ്യോളിയിലാണ് സംഭവം. ചികിത്സയ്ക്കും മദ്രവാദത്തിനുമായി എത്തിയ സിദ്ധന്‍ മദ്രാസ അധ്യാപകനേയും കുടുംബത്തേയും കബളിപ്പിച്ച് പണവും സ്വർണ്ണവുമായി മുങ്ങുകയായിരുന്നു. ഏഴു വയസ്സുള്ള മകനെയും ഭാര്യയെയും മർദിച്ചതായും പയ്യോളി പൊലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നു. പാലക്കാട് സ്വദേശിയായ ഇദ്ദേഹം ജോലി ആവശ്യാർത്ഥമാണ് പയ്യോളിയില്‍ താമസിക്കുന്നത്.

സ്വർണവും പണവും നഷ്ടപ്പെടാൻ കാരണം ചാത്തൻ സേവയാണെന്ന് അധ്യാപകനെയും കുടംബത്തെയും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സുലൈമാന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുമ്പോഴാണ് നാല് മാസങ്ങള്‍ക്ക് മുമ്പ് ട്രെയിനില്‍ വെച്ച് ഷാഫിയെ പരിയപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കുടുംബത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ ഇയാള്‍ സാധിച്ചു.

തുടർന്ന് മന്ത്രവാദിയാണെന്ന പേരിൽ പയ്യോളിയിൽ താമസിച്ച് മദ്രാസാധ്യാപകന് ചികിത്സയും മറ്റ് കാര്യങ്ങളും നടത്തി. തിക്കോടി കോടിക്കലിൽ ചികിത്സയ്ക്കായി മുറി തരപ്പെടുത്തി കൊടുത്തത്തും സുലൈമാനായിരുന്നു. ഇതിനിടയില്‍ സെപ്തംബർ 22 ന് മദ്രസ അധ്യാപകന്റെ വീട്ടിൽ ഷാഫി കയറി സ്വർണ്ണവും പണവും കവരുന്നത്. നിസ്കരിക്കാനെന്നായിരുന്നു അധ്യാപകനോട് പറഞ്ഞിരുന്നത്.

പയ്യോളിയില്‍ നിന്നും മുങ്ങിയ ഷാഫി ഒക്ടോബർ രണ്ടിന് ഇസ്മായിലിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് അലമാരയിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും അവിടെത്തന്നയുണ്ടോ എന്ന് നോക്കാന്‍ ആവശ്യപ്പെടുകയും ചാത്തൻ സേവയിലൂടെ പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും അറിയിച്ചു. അലമാര രണ്ട് ദിവസം കഴിഞ്ഞിട്ട് മാത്രമേ തുറക്കാവും എന്നും ഷാഫി പ്രത്യേകം ഓർമ്മിപ്പിച്ചു.

ഇത് വിശ്വസിച്ച സുലൈമാന്റെ കുടുംബം രണ്ടു ദിവസം കഴിഞ്ഞ് അലമാര തുറന്നു നോക്കിയപ്പോഴാണ് ആഭരണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. വീണ്ടും ഷാഫിയെ വിളിച്ചപ്പോള്‍ പണവും സ്വർണ്ണവും നഷ്ടമായത് ചാത്തന്‍ സേവയിലൂടെയാണെന്നുള്ള മറുപടിയായിരുന്നു ലഭിച്ചത്. എന്നാല്‍ അമളി മനസ്സിലായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications