സ്വകാര്യ ആശുപത്രിയിൽ മോഷണം; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ, പ്രതിയെ കുടുക്കിയത് സിസിടിവി
കോഴിക്കോട്: സ്വകാര്യ ആശുപത്രിയുടെ ഫാർമസിയിൽ നിന്നു പണം കവർന്നയാളെ മണിക്കൂറുകൾക്കകം പിടികൂടി. പുതുപ്പാടിയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ഗണേഷ് എന്ന ജോസ് (47) ആണ് പിടിയിലായത്. താമരശേരിക്കടുത്ത് ഈങ്ങാപ്പുഴ ടൗണിൽ പ്രവർത്തിക്കുന്ന മിസ്റ്റ് ഹിൽസ് ആശുപത്രിയുടെ ഫാർമസിയിലാണ് ബുധനാഴ്ച പുലർച്ചെ മോഷണം നടന്നത്. ആശുപത്രിയിലെ സിസിടിവി കാമറയിൽ പതിഞ്ഞ മോഷണദൃശ്യങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിച്ചതോടെ പ്രതിയെ നാട്ടുകാർ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു.

ബുധനാഴ്ച പുലർച്ചെ ഫാർമസിയുടെയും റിസപ്ഷന്റെയും പരിസരത്തു ചുറ്റിത്തിരിഞ്ഞ ജോസ് ഫാർമസിയുടെ വാതിൽ തുറന്ന് അകത്ത് കടക്കുന്നതും പണം മോഷ്ടിക്കുന്നതുമെല്ലാം കാമറയിൽ പതിഞ്ഞിരുന്നു. പുലർച്ചെ 2.50 നാണ് ഇയാൾ ആശുപത്രി വളപ്പിലെത്തുന്നത്. ഫാർമസിയുടെ മേശയുടെ വലിപ്പ് തകർത്താണ് പണം കവർന്നത്. ദൃശ്യങ്ങൾ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചതോടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

തുടർന്നാണ് പുതുപ്പാടി പഞ്ചായത്ത് ബസാറിൽ വാടകക്ക് താമസിക്കുന്ന ജോസിനെ നാട്ടുകാർ പിടികൂടി താമരശ്ശേരി പോലീസിന് കൈമാറിയത്. മോഷ്ടിച്ച പണം ഇയാളുടെ താമസ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു. പതിനയ്യായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇയാൾ നേരത്തെ താമസിച്ച പ്രദേശങ്ങളിലും മോഷണം നടന്നതായി നാട്ടുകാർ പറയുന്നു. ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications