വയനാട്ടിൽ പ്രചാരണത്തിന് പ്രമുഖരുടെ നിര: മോദിയുടേത് വേട്ടയാടൽ രാഷ്ട്രീയമെന്ന് പുതുച്ചേരി മുഖ്യമന്ത്രി
മുക്കം: നരേന്ദ്ര മോദിക്ക് രാഷ്ട്രീയമെന്നാൽ എതിരാളികളെ വേട്ടയാടലാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. മുക്കത്ത് രാഹുൽ ഗാന്ധിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നുണകളും പൊള്ളയായ വാഗ്ദാനങ്ങളുമാണ് മോദിയും ബിജെപിയും നൽകുന്നത്. ഈ തെരഞ്ഞെടുപ്പിലെ താരം കോൺഗ്രസ് പ്രകടനപത്രികയാണ്. 25 കോടി സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന ന്യായ് പദ്ധതി രാജ്യത്ത് ദാരിദ്ര്യം തുടച്ചു നീക്കുമെന്ന് നാരായണസ്വാമി പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കുന്ന പാരമ്പര്യമാണ് കോൺഗ്രസിന്റേത്. അംബാനിക്കും അദാനിക്കും വേണ്ടി നിലകൊള്ളുന്നയാളല്ല രാഹുൽ ഗാന്ധി. കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ 71000 കോടി രൂപ നൽ കിയതും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതുമൊക്കെ ജനങ്ങളുടെ മനസ്സിലുണ്ട്.
രാഹുലിന് വോട്ട് തേടി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍; തുഷാറിനായി സ്മൃതി ഇറാനി നാളെയെത്തും
മോദി ദക്ഷിണേന്ത്യയെ അവഗണിച്ചപ്പോഴാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കാൻ തീരുമാനിച്ചത്. ഇന്ത്യയെ ഒന്നായിക്കാണാനുള്ള രാഹുലിന്റെ നീക്കത്തിന് രാജ്യത്തിന്റെ മുഴുവൻ പിന്തുണയുണ്ട്. പുതുച്ചേരിയിൽ നിന്ന് മത്സരിക്കാൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ചിരുന്നെങ്കിലും കേരളത്തിന്റെ സ്നേഹാദരങ്ങൾ നിരസിക്കാനാവില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയതെന്ന് നാരായണസ്വാമി വെളിപ്പെടുത്തി.

വയനാട്ടിൽ ഐഐടിയും മെഡിക്കൽ കോളജും റെയിൽവേയും രാഹുൽ ഗാന്ധി യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. സിപിഎമ്മിന്റെ രാഷ്ട്രീയം അവസരവാദപരമാണ്. പുതുച്ചേരിയിൽ കോൺഗ്രസിനൊപ്പം നിന്ന സിപിഎം മാഹിയിൽ കമലാഹാസനെ പിന്തുണക്കുകയായിരുന്നു. രാഹുലിന് പിന്തുണ നൽകുന്നതിന് പകരം എതിരിടാനാണ് സിപിഎം മുതിർന്നത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയമാണ് ബംഗാളിനേയും ത്രിപുരയേയും നശിപ്പിച്ചത്. കേരളത്തേയും ഈ അക്രമ രാഷ്ട്രീയം തകർക്കുമെന്ന് നാരായണസ്വാമി പറഞ്ഞു.












Click it and Unblock the Notifications