അവരും ഇടതുപക്ഷമായിരുന്നില്ലേ? ചന്ദ്രശേഖരനെ കൊന്നപ്പോള്‍ എന്ത് നേടിയെന്ന് സിപിഎമ്മിനോട് രാഹുല്‍
വടകരം: രാഹുല്‍ ഗാന്ധിയുടെ വടകര പ്രചാരണത്തില്‍ തിളങ്ങി നിന്നത് കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള നിഷ്‌കളങ്കമായ ചോദ്യങ്ങള്‍. ഇടതുപക്ഷമേ, എന്തിനാണ് ഇവരുടെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നുകളഞ്ഞത്, കെകെ രമയെ അടുത്തുനിര്‍ത്തി രാഹുല്‍ ചോദിച്ചത് ഈ വാക്കുകളാണ് പ്രചാരണത്തില്‍ ഇത് വലിയ തരംഗമാവുകയും ചെയ്തു. ഇവര്‍ വേദന നല്‍കിയതിലൂടെ ഇടതുപക്ഷം എന്താണ് നേടിയതെന്നും, മകനില്‍ നിന്ന് അച്ഛനെ അടര്‍ത്തിയെടുത്തിട്ട് നിങ്ങള്‍ക്ക് എന്ത് നേട്ടമാണുണ്ടായതെന്നും, ഇതിനൊക്കെ പുറമേ അവരും ഇടതുപക്ഷ കുടുംബത്തിലെ അംഗങ്ങളായിരുന്നില്ലേ എന്ന ചോദ്യവും രാഹുല്‍ ഉയര്‍ത്തി.
വടകരയില്‍ ഈ തിരഞ്ഞെടുപ്പിലും പ്രധാന ചര്‍ച്ചാ വിഷയമായി മാറിയത് കൊലപാതക രാഷ്ട്രീയമാണ്. വികസനമൊക്കെ വടകരയില്‍ പ്രാധാന്യമില്ലാത്ത വിഷയമായി കഴിഞ്ഞു. രാഹുല്‍ വന്നതോടെ യുഡിഎഫ് ഒന്ന് കൂടി കരുത്തേറിയതായി വടകരയില്‍ മാറിയിരിക്കുകയാണ്. ഇടതുപ്രത്യയശാസ്ത്രത്തിന്റെ ഇരകളായി കൊല്ലപ്പെട്ട ആയിരക്കണക്കിന് രക്തസാക്ഷികളുടെ കുടുംബത്തിന്റെ പ്രതീകമാണ് കെകെ രമയെന്ന് രാഹുല്‍ പറയുന്നു. സിപിഎമ്മിനോട് വിയോജിക്കുകയാണെങ്കില്‍, മറുപടി ആ രീതിയില്‍ അല്ല അവര്‍ നല്‍കുന്നത്. അവര്‍ എതിരാളികളെ കൊലപ്പെടുത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു.
അതേസമയം കൊയിലാണ്ടിയില്‍ നിന്നുള്ള പ്രചാരണത്തില്‍ സിപിഎം മുക്ത ഭാരതമെന്ന് പറയാന്‍ ബിജെപി തയ്യാറാവുന്നില്ലെന്നായിരുന്നു വിമര്‍ശനം. വടകരയില്‍ രമയുടെ മകന്‍ അഭിനന്ദുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളി വിഷയവും ഇതിനിടെ രാഹുല്‍ ഉന്നയിച്ചു. അമേരിക്കന്‍ കമ്പനിയുമായി മത്സ്യബന്ധന കരാര്‍ ഒപ്പിട്ടത് വഴി ഇടതുസര്‍ക്കാര്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചെന്ന് രാഹുല്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെയും കര്‍ഷകരെയും സഹായിക്കാനാണ് യുഡിഎഫ് ന്യായ് പദ്ധതി അവതരിപ്പിച്ചതെന്നും, ഇതവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ
ഇതിനിടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തൃപ്തിയുണ്ടെന്നും, എന്നാല്‍ വനിതകളുടെ പ്രാതിനിധ്യത്തില്‍ സംതൃപ്തിയില്ലെന്നും രാഹുല്‍ പറയുന്നു. ന്യായ് പദ്ധതി നടപ്പാക്കാന്‍ കൃത്യമായ പ്ലാന്‍ കോണ്‍ഗ്രസിന് മുന്നിലുണ്ട്. കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ അടിയന്തര നടപടി അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഇത് നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. കേരളത്തെ മാറ്റി മറിക്കാന്‍ ന്യായ് പദ്ധതിക്ക് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂരിലും അഴീക്കോട്ടുമെല്ലാം രാഹുലിന്റെ പ്രചാരണമുണ്ടായിരുന്നു. അവസാന നിമിഷം മണ്ഡലങ്ങളിലെ സാധ്യതകളെ അനുകൂലമാക്കാന്‍ രാഹുലിന്റെ പ്രചാരണത്തിന് കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം