'ദീപക്കെന്ന് കരുതി സംസ്കരിച്ചത് ഇർഷാദിനെയോ': പന്തിരിക്കര സംഭവത്തില്‍ ട്വിസ്റ്റായി ഡിഎന്‍എ പരിശോധന
കോഴിക്കോട്: പേരാമ്പ്രയില്‍ യുവാവിനെ സ്വർണ്ണക്കടത്ത് കേസ് സംഘം തട്ടിക്കൊണ്ടുപോയ സംഭവം പുതിയ വഴിത്തിരിവില്‍. രണ്ടാഴ്ചമുമ്പ് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് നിന്നും കണ്ടെത്തിയ മൃതദേഹം പന്തിരിക്കര സൂപ്പിക്കടയില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ഇർഷാദിന്റേതാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂർ സ്വദേശി ദീപക്കിന്റേതാണെ നിഗമനത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചിരുന്നു.
ജുലൈ 17 ന് രാവിലെ കരയ്ക്കടിഞ്ഞ മൃതദേഹം ദീപക്കിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറഞ്ഞിതിനെ തുടർന്നായിരുന്നു അധികൃതർ വിട്ടു നല്‍കിയത്. ജൂണ്‍ ആറ് മുതലാണ് ദീപക്കിനെ കാണാതായതെന്നാണ് പരാതി. എന്നാല്‍ ദീപക്കിന്റെ ബന്ധുക്കളുടെ പരിശോധന ഫലം കഴിഞ്ഞ ദിവസം ലഭിച്ചപ്പോള്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഡി എന്‍ എയുമായി ബന്ധമില്ലെന്ന സൂചനയാണ് ലഭിച്ചത്. ഇത് കേസില്‍ വഴിത്തിരിവാവുകയായിരുന്നു.
'ദിലീപിനെ പൂട്ടാനുറച്ച് തന്നെ': ആരൊക്കെ എന്തെൊക്കെ തടസ്സവുമായി വന്നാലും ഏതറ്റം വരെ പോകും: ടിബി മിനി
മൃതദേഹം ദീപക്കിന്റേതല്ലെന്ന സൂചന ശക്തമായതോടെയാണ് ഇർഷാദിന്റേതാണോയെന്ന് പരിശോധിക്കാന്‍ പൊലീസ് തീരുമാനിക്കുന്നത്. ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ രക്തസാംപിള്‍ ശേഖരിച്ച് വ്യാഴാഴ്ച കണ്ണൂരിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ ഡി എന്‍ എ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.
എന്നാ ഒരു ഗ്ലാമറാണന്നേ... ഇത് ആരാധകരുടെ സ്വന്തം നീത പിള്ള; വൈറലായി ചിത്രങ്ങള്‍
ഡി എന്‍ എ ഫലം പുറത്ത് വന്നപ്പോള്‍ ഇതിന് തിക്കോടിയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഡി എന്‍ എയുമായി സാമ്യമുണ്ടെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ട ഇര്‍ഷാദ് പുറക്കാട്ടിരി പാലം പരിസരത്തുവെച്ച് പുഴയിലേക്ക് ചാടിയെന്ന സംശയം തുടക്കം മുതല്‍ തന്നെ പൊലീസിനുണ്ടായിരുന്നു.
തട്ടിക്കൊണ്ട് പോയ സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തയാളാണ് ഇർഷാദ് പുറക്കാട്ടിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയെന്ന വിവരം പൊലീസിന് നല്‍കിയത്. ജുലൈ 15 ന് കാറിലെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി പാലത്തിന് താഴേക്ക് എത്തിയിരുന്നതായുള്ള ദൃക്സാക്ഷി മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
വാഹനത്തിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്ക് വീഴുന്നതും ഇതോടെ മറ്റുള്ളവർ കാറില്‍ രക്ഷപ്പെടുന്നത് കണ്ടുവെന്നും തൊഴിലാളികള്‍ നല്‍കിയ മൊഴിയിലുണ്ട്. ഈ സംഭവുമായി ബന്ധപ്പെട്ട് അന്ന് തന്നെ എലത്തൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഈ സംഭവും കസ്റ്റഡിയിലെടുത്തവരുടെ മൊഴിയും പരിഗണിച്ചാണ് വീണത് ഇർഷാദാവാമെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം പുറക്കാട്ടിരി പാലം പരിസരത്ത് എത്തി അന്വേഷണം നടത്തുകയും ചെയ്തു.
അതേസമയം, ഇർഷാദിനെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ രണ്ട് പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്പറ്റ കടുമിടുക്കിൽ ജിനാഫ് (31), വൈത്തിരി ചെറുമ്പാല വീട്ടിൽ ഷഹീൽ (26) എന്നിവരെയാണ് പെരുവണ്ണാമൂഴി ഇൻസ്പെക്ടർ കെ. സുഷീർ അറസ്റ്റുചെയ്തത്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കണ്ണൂർ പിണറായി മർഹബ വീട്ടിൽ മർസീദാണ് (32) തിങ്കളാഴ്ച അറസ്റ്റിലായിരുന്നത്.
കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കപ്പെടുന്ന മുഹമ്മദ് സാലിഹിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ വിദേശത്താണെന്നാണ് നിഗമനം. മെയ് 23-ാന് ഇർഷാദ് ജോലിക്കെന്നും പറഞ്ഞ് വയനാട്ടിലേക്ക് പോവുന്നത്. പിന്നാലെ ജുലൈ എട്ടിനാണ് ഇർഷാദിനെ തട്ടിക്കൊണ്ട് പോയെന്ന സന്ദേശം വീട്ടില്‍ ലഭിക്കുന്നത്. വിദേശത്ത് നിന്നും എത്തിച്ച 60 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം തിരികെ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു തട്ടിക്കൊണ്ട് പോയവരുടെ ഭീഷണം. അതേസമയം സൂപ്പിക്കട സ്വദേശി ഷെമീറുള്‍പ്പടേയുള്ളവർക്ക് സ്വർണ്ണം കൈമാറിയെന്നാണ് ഇർഷാദിന്റെ ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.
Recommended Video