എ, ഐ ഗ്രൂപ്പുകള്‍ കട്ടയ്ക്ക് നിന്നിട്ടും നിഷ്ഫലം; നിലമ്പൂരില്‍ നിന്ന് വണ്ടൂരിലേക്ക് മാറി മലപ്പുറം കോണ്‍ഗ്രസ്
മലപ്പുറം: കോണ്‍ഗ്രസ് അടിമുടി മാറുകയാണ്. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന കീഴ്‌വഴക്കങ്ങള്‍ മാറ്റിവച്ചാണ് പുതിയ യാത്ര. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഡിസിസി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിര്‍ദേശിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന കോണ്‍ഗ്രസ് ഇല്ലാതായിരിക്കുന്നു എന്നാണ് പുതിയ ചര്‍ച്ച. കാരണം ഗ്രൂപ്പുകള്‍ക്ക് അതീതമായിട്ടാണ് പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തിട്ടുള്ളത്.
എന്നാല്‍ മലപ്പുറത്തെ കാര്യങ്ങളില്‍ മറ്റുചിലത് കൂടി പ്രകടമാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രണ്ട് ശക്തികളായി നിലയുറപ്പിച്ചപ്പോഴും ആര്യാടന്‍ മുഹമ്മദിന്റെ അഭിപ്രായം പരിഗണിച്ചേ മലപ്പുറത്ത് തീരുമാനങ്ങള്‍ എടുത്തിരുന്നുള്ളൂ. ആ പതിവും ഇത്തവണ തെറ്റിച്ചു. പകരം പുതിയ അധികാര കേന്ദ്രം ഉയര്‍ന്നുവരികയും ചെയ്തിരിക്കുന്നു. വിശദാംശങ്ങങ്ങള്‍ ഇങ്ങനെ....
പ്രവാസികള്‍ സന്തോഷത്തില്‍; സൗദിയിലേക്ക് വിമാന സര്‍വീസ് തുടങ്ങി, യുഎഇ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു
ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിനെ നയിക്കട്ടെ എന്നായിരുന്നു പ്രമുഖ നേതാക്കളുടെ അഭിപ്രായം. എ, ഐ ഗ്രൂപ്പുകള്‍ക്കും ഇതേ നിലപാടായിരുന്നു. എന്നാല്‍ ഇതിനോട് വിമുഖത കാണിച്ചത് വണ്ടൂര്‍ എംഎല്‍എ എപി അനില്‍കുമാറാണ്. അദ്ദേഹത്തിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് പുതിയ ഡിസിസി അധ്യക്ഷനായി വിഎസ് ജോയിയെ തിരഞ്ഞെടുത്തതത്രെ.
വിവി പ്രകാശ് ആയിരുന്നു നേരത്തെ മലപ്പുറം ഡിസിസി അധ്യക്ഷന്‍. അദ്ദേഹം നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതോടെ ആര്യാടന്‍ ഷൗക്കത്ത് ഡിസിസി അധ്യക്ഷനാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം. ഇതോടെ ഡിസിസി അധ്യക്ഷനായി ആര്യാടന്‍ ഷൗക്കത്ത് തന്നെ എത്തുമെന്ന് ഉറപ്പായി.
ഗ്രൂപ്പുകളുടെ പിന്തുണയും ആര്യാടന്‍ ഷൗക്കത്തിനായിരുന്നു. വിഎസ് ജോയി ഡിസിസി അധ്യക്ഷനാകാന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്തകള്‍ വന്ന വേളയില്‍ മലപ്പുറം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഷൗക്കത്ത് തന്നെ വരണം എന്ന അഭിപ്രായം പല കോണുകളില്‍ നിന്നും ഉയരുകയും ചെയ്തു. എന്നാല്‍ നറുക്ക് വീണത് വിഎസ് ജോയിക്ക് തന്നെ. എ, ഐ ഗ്രൂപ്പുകള്‍ ഇത് പ്രതീക്ഷിച്ചതേയില്ല.
എപി അനില്‍കുമാര്‍ നല്‍കിയ ശക്തമായ പിന്തുണയാണ് ജോയിക്ക് നേട്ടമായത്. ഇതോടെ ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രധാന ശക്തി കേന്ദ്രം ആര്യാടന്റെ നിലമ്പൂരില്‍ നിന്ന് അനില്‍കുമാറിന്റെ വണ്ടൂരിലേക്ക് മാറി എന്നാണ് സംസാരം. അനില്‍കുമാര്‍ പിന്തുണച്ചതിന് പിന്നാലെ താല്‍ക്കാലിക ഡിസിസി അധ്യക്ഷനായിരുന്ന ഇ മുഹമ്മദ് കുഞ്ഞിയും ജോയിയെ പിന്തുണച്ചു. ഇതോടെ കാര്യങ്ങള്‍ എളുപ്പമായി.
ജോയി എത്തുന്നതോടെ ആര്യാടന്‍ മുഹമ്മദും ഷൗക്കത്തും അപ്രകസ്തരാകുകയാണ്. ജില്ലയിലെ കോണ്‍ഗ്രസിന് പുതിയ മുഖം വന്നിരിക്കുന്നു. ജോയിയുടെ പ്രവര്‍ത്തനം എത്രത്തോളം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് അറിയാന്‍ കാത്തിരിക്കണം. അതേസമയം, ഒരു വിഭാഗം വിമത നീക്കം നടത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. പാര്‍ട്ടി തീരുമാനത്തിനെതിരെ നീങ്ങിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയത്.
എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമെ, ഡിസിസി ഭാരവാഹികളും ബ്ലോക്ക് കമ്മിറ്റി അധ്യക്ഷന്‍മാരും ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ചിരുന്നു. എന്നിട്ടും ജോയിയെ അധ്യക്ഷനാക്കിയത് എങ്ങനെ എന്ന ചോദ്യം ഇപ്പോഴും കോണ്‍ഗ്രസില്‍ ഉയരുകയാണ്. അനില്‍ കുമാറിന്റെ പിന്തുണ മാത്രമല്ല, ദേശീയ തലത്തില്‍ സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലിന്റെ പിന്തുണയും ജോയിക്ക് ലഭിച്ചു എന്നാണ് വിവരം.
വിഎസ് ജോയി എ വിഭാഗത്തിന്റെ നോമിനിയാണ് എന്ന തരത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പരസ്യപ്രതികരണം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. തങ്ങളുടെ നിലപാട് പരിഗണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ദേശീയ നേതൃത്വത്തിന് പരാതി നല്‍കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലം ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളാണ് നിലമ്പൂരും വണ്ടൂരുമെല്ലാം. അതുകൊണ്ടുതന്നെ ഇവിടെ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാകാന്‍ ദേശീയ നേതൃത്വം അനുവദിക്കില്ല.
Recommended Video