കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ നാലു പ്രതികളുടെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു, പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു
മഞ്ചേരി: ഏറെ വിവാദമായ അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ്, കൊളക്കാടന്‍ അബുബക്കര്‍ എന്ന ബാപ്പുട്ടി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഇന്നലെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) യില്‍ പുരോഗമിക്കവെ നാലു പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി.
വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റ് ബുള്ളറ്റിന്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം; കാഞ്ഞിരത്തില്‍ ഭൂമി പ്രശ്‌നത്തില്‍ സമരത്തിന് ശക്തിപകരാന്‍ ആഹ്വാനം
കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട അതീഖുറഹ്മാന്റെ സഹോദരനുമായ കീഴുപറമ്പ് നടുപ്പാട്ടില്‍ താമസിക്കും ചെമ്രക്കാട്ടൂര്‍ കുറുവങ്ങാടന്‍ മുക്താര്‍ (32), നാലാം പ്രതി താഴെ കുനിയില്‍ താഴത്തെയില്‍ കുന്നത്ത് ചോലയില്‍ ഉമ്മര്‍ (40), ഏഴാം പ്രതി കുനിയില്‍ ചെറുമാംകുന്ന് ആങ്ങാടന്‍ ഫദലു റഹ്മാന്‍ (26), എട്ടാം പ്രതി കുനിയില്‍ കിഴക്കെതൊടി മുഹമ്മദ് ഫത്തീന്‍ (25) എന്നിവര്‍ക്ക് ജില്ലാ സെഷന്‍സ് കോടതി 2012 സെപ്തംബര്‍ 12ന് അനുവദിച്ച ജാമ്യമാണ് വിചാരണ കോടതി റദ്ദാക്കിയത്.

പ്രതികള്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അതിനാല്‍ പ്രതികള്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും കാണിച്ച് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി കോടതി അംഗീകരിക്കുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച വാള്‍, കത്തി എന്നിവ ക്വാറിയില്‍ നിന്നും കണ്ടെടുക്കുന്ന സമയം മഹസറില്‍ ഒപ്പു വെച്ചയാളാണ് 78ാം സാക്ഷിയായ മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി അബ്ദുല്‍ അസീസ്.
അബ്ദുല്‍ അസീസിനെ പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പി നല്കിയ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണ് കോടതിയുടെ അപൂര്‍വ്വമായ നടപടി. കൊല്ലപ്പെട്ട ആസാദിന്റെ മകനും കേസിലെ 16ാം സാക്ഷിയുമായ മിര്‍സ ഗുലാമിനെ പ്രതികളായ ഫത്തീന്‍, ഉമ്മര്‍ എന്നിവര്‍ ഭീഷണിപ്പെടുത്തിയതായി അരീക്കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസിലെ മറ്റൊരു സാക്ഷിയായ കുനിയില്‍ മങ്ങാട്ടു തൊടിയില്‍ അഷ്‌റഫിനെ ഭീഷണിപ്പെടുത്തിയതായി ഒന്നാം പ്രതി മുക്താര്‍, ബന്ധുക്കളായ സനീഷ്, നിഷാജ് എന്നിവര്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. 2013 ഡിസംബര്‍ 20ന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിസരത്തായിരുന്നു സംഭവം. മറ്റൊരു കേസിന്റെ വിചാരണക്കായി കോടതിയിലെത്തിയതായിരുന്നു ഇരു കക്ഷികളും. സംഭവത്തില്‍ കേസ്സെടുത്ത് അന്വേഷണം നടത്താന്‍ മജിസ്‌ട്രേറ്റായിരുന്ന എം ശശികുമാര്‍ മഞ്ചേരി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ 24ന് വിചാരണ കോടതിയിലും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി സാക്ഷി മൊഴി നല്‍കിയിരുന്നു. കേസിലെ 146ാം സാക്ഷിയായ അബ്ദുല്‍ സലാം (37) ആണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി മൊഴി നല്‍കിയിരുന്നത്. വിചാരണ കോടതിയില്‍ വിസ്തരിക്കപ്പെട്ട സാക്ഷികളില്‍ ഭൂരിഭാഗവും കൂറുമാറിയതും പ്രോസിക്യൂഷന്റെ ആരോപണം ശരിവെക്കുന്നതായിരൂന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ആരോപണ വിധേയരായ പ്രതികളെ റിമാന്റ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്കയക്കാന്‍ ജില്ലാ ജഡ്ജി എ വി മൃദുല ഉത്തരവിട്ടത്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ഇ എം കൃഷ്ണന്‍ നമ്പൂതിരി, വരവത്ത് മനോജ്, ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍, വി പി വിപിന്‍നാഥ് എന്നിവരും പ്രതികള്‍ക്കു വേണ്ടി യു എ ലത്തീഫ്, കെ രാജേന്ദ്രന്‍, എം പി എ ലത്തീഫ് എന്നിവരും ഹാജരായി. ദൃക്‌സാക്ഷികളുള്‍പ്പെടെ 365 സാക്ഷികളാണുള്ളത്. 2012 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം.












Click it and Unblock the Notifications