Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റ് ബുള്ളറ്റിന്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം; കാഞ്ഞിരത്തില്‍ ഭൂമി പ്രശ്‌നത്തില്‍ സമരത്തിന് ശക്തിപകരാന്‍ ആഹ്വാനം

കല്‍പ്പറ്റ: വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റ് ബുള്ളറ്റിന്‍. നാടുകാണി പി എല്‍ ജി എ ബുള്ളറ്റിനായ കനല്‍പ്പാതയാണ് പ്രസ്സ്‌ക്ലബ്ബില്‍ കണ്ടെത്തിയത്. മഹാപ്രളയദുരന്തം ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്നും, വന്‍കിട ഡാമുകള്‍ പൊളിച്ചുമാറ്റണമെന്നും ബുള്ളറ്റില്‍ ആഹ്വാനം ചെയ്യുന്നു. പശ്ചിമഘട്ടത്തെ സംരക്ഷിക്കുക, ജനങ്ങള്‍ക്ക് മതിയായ അളവില്‍ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുക എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ ബുള്ളറ്റിന്‍ മുന്നോട്ട് വെക്കുന്നുണ്ട്.

2019ല്‍ മായാവതി പ്രധാനമന്ത്രിയാകും, ചൗത്താലയുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണിയൊരുങ്ങുന്നു!!

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബുള്ളറ്റില്‍ ഉന്നയിച്ചിരിക്കുന്നത്. ഐ എം എഫിന്റെയും ലോകബാങ്കിന്റെയും സാമ്രാജ്യത്വാശ്രിത കേരളമല്ല നമുക്ക് വേണ്ടത്. സാമ്രാജ്യത്വ ദല്ലാള്‍ ഭരണകൂടത്തിന്റെയും ബ്രാഹ്മണിക്കല്‍ ഹിന്ദുഫാസ്റ്റിറ്റ് നരേന്ദ്രമോദിയുടെയും കേരളമല്ല നമുക്ക് വേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ ജൂനിയര്‍ പങ്കാളിയും വര്‍ഗവഞ്ചകരും തിരുത്തല്‍വാദികളുമായ കപട ഇടതുപക്ഷത്തിന്റെ കേരളം നമുക്ക് വേണ്ട എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും ബുള്ളറ്റിനിലുണ്ട്.

Maoist press release

വയനാട് പ്രസ്സ് ക്ലബ്ബില്‍ ഇതിന് മുമ്പ് പല ആവശ്യങ്ങളുന്നയിച്ച് മാവോയിസ്റ്റുകള്‍ ലഘുലേഖകള്‍ ഇട്ടിരുന്നു. ഇത്തവണത്തെ ബുള്ളറ്റിനില്‍ വയനാട്ടിലെ പ്രധാന വിഷയം കൂടി ചൂണ്ടിക്കാട്ടുന്നുണ്ട്. കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്‌നമാണ് അത്. നാല് പതിറ്റാണ്ടിലേറെയായി സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം പുനസ്ഥാപിച്ചുകിട്ടുന്നതിനായി കാഞ്ഞിരത്തിനാല്‍ കുടുംബത്തോടെ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഈ കുടുംബത്തെ അവഗണിക്കുകയാണ്.

ഇവര്‍ക്ക് അര്‍ഹതപ്പെട്ട കൃഷിഭൂമിയും, പുരയിടവും വനഭൂമിയില്‍പ്പെട്ടതല്ലെന്ന് 1978-ലെ ഫോറസ്റ്റ് ട്രൈബ്യൂണല്‍വിധി മുതല്‍ വിജിലന്‍സ് റവന്യൂ അധികാരികളുടെ റിപ്പോര്‍ട്ടുകളും കോടതി വിധികളും 2016-ല്‍ കലക്ടര്‍ നല്‍കിയ ഉത്തരവും ഇതേവരെ നടപ്പിലായിട്ടില്ല. ഇവരുടെ ഭൂമി ഇപ്പോഴും വനംവകുപ്പിന്റെ ഉടമസ്ഥതയില്‍ തന്നെ തുടരുകയാണ്.

കാഞ്ഞിരത്തിനാല്‍ ജെയിംസിനും കുടുംബത്തിനും നീതി ലഭിക്കുന്നതിനായി മുഴുവന്‍ പൗരാവകാശ, മനുഷ്യാവകാശ പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും കര്‍ഷകരും മറ്റ് മര്‍ദ്ദിത ബഹുജനങ്ങളും ഐക്യപ്പെടുകയും സമരത്തെ പിന്തുണച്ച് കൊണ്ട് രംഗത്ത് വരണമെന്നും ബുള്ളറ്റില്‍ ആഹ്വാനം ചെയ്യുന്നു. ആദിവാസികള്‍ക്ക് നല്‍കേണ്ട ഭൂമി ഭൂഉടമസ്ഥരെ സംരക്ഷിക്കുന്നതിനായി പണം കൈപ്പറ്റി രേഖകളിലും മറ്റും തിരിമറി നടത്തി വ്യാജരേഖ ചമച്ച ഉദ്യോഗസ്ഥര്‍, പ്രസ്തുത ഭൂമിക്ക് പകരം കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ കൃഷിഭൂമിയും പുരയിടവും വനഭൂമിയായി പ്രഖ്യാപിച്ചു.

ഈ ഭൂമി തട്ടിയെടുത്ത ഉദ്യോഗസ്ഥരും അതിന് കൂട്ടുനിന്ന രാഷ്ട്രീയനേതൃത്വവും ശിക്ഷിക്കപ്പെടണം. എന്നിങ്ങനെ അതിരൂക്ഷമായ ഭാഷയിലാണ് ബുള്ളറ്റില്‍ പ്രസ്തുവിഷയം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചശേഷം നിരവധി തവണ ലഘുലേഖയും ബുള്ളറ്റിനും മാവോയിസ്റ്റുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചിരുന്നു. ഏറ്റവുമൊടുവില്‍ സെപ്റ്റംബര്‍ 25ന് രാത്രി പൂക്കോട് വെറ്ററിനറി കോളജ് കവാടത്തില്‍ മാവോയിസ്റ്റുകളെത്തിയിരുന്നു. ബോംബെന്ന് തോന്നിപ്പിക്കുന്ന ഒരു വസ്തു ഉപേക്ഷിച്ച് പോയത് ആശങ്കക്കിടയാക്കിയിരുന്നു.

2018 ജൂലൈ 20ന് മേപ്പാടിക്കടുത്തുള്ള തൊള്ളിയാരം പ്രദേശത്തെ എമറാള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ടിലും മാവോയിസ്റ്റുകളെത്തിയിരുന്നു. മുമ്പ് തിരുനെല്ലി കെ ടി ഡി സി ഹോട്ടല്‍ മാവോയിസ്റ്റുകള്‍ അക്രമിച്ചിരുന്നു. ഇത്തരത്തില്‍ ജില്ലയുടെ നിരവധി പ്രദേശങ്ങളില്‍ മാവോയിസ്റ്റുസാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വീണ്ടും മാവോയിസ്റ്റ് ബുള്ളറ്റിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+