മഴദുരിതം അതിജീവിച്ച് മലയോര മേഖല: മലപ്പുറത്തെ ജനജീവിതം സാധാരണനിലയിലേക്ക്
മലപ്പുറം: അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരിതപ്പെരുമഴയുടെ കെടുതികള്‍ ഒരുമയോടെ അതിജീവിച്ച് മലപ്പുറം ജില്ലയുടെ മലയോര മേഖല.. മഴ കുറഞ്ഞ് മലവെള്ളം ഇറങ്ങിയതോടെ പലയിടത്തും ഗതാഗതം പുനസ്ഥാപിച്ചു. അന്തര്‍സംസ്ഥാനപാതയായ കെ.എന്‍.ജി റോഡില്‍ ഇന്നലെ ഗതാഗതം പുനരാരംഭിച്ചു. ചാലിയാറും പോഷകനദികളും കരകവിഞ്ഞൊഴുകി പ്രളയസമാനമായ ദുരന്തം ഏറ്റുവാങ്ങി ഒറ്റപ്പെട്ട നിലയിലായിരുന്നു വ്യാഴാഴ്ച നിലമ്പൂര്‍. ഗതാഗതം നിലച്ചും കടകമ്പോളങ്ങള്‍ അടഞ്ഞും നിലമ്പൂര്‍ നഗരത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു. എന്നാല്‍ വെള്ളം വലിഞ്ഞതോടെ ഇന്നലെ രാവിലെ മുതല്‍ ഗതാഗതം പഴയപടിയായി.
അതേസമയം ഉള്‍പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. താലൂക്കില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 207 കുടുംബങ്ങളിലെ 1205 പേരാണ് കഴിയുന്നത്. ചാലിയാര്‍ പുഴയും പോഷകനദികളും ഇപ്പോഴും നിറഞ്ഞൊഴുകുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം ജാഗരൂകരാണ്. മലയോരമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്നുണ്ട്. കോടികളുടെ കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും വസ്ത്രങ്ങളും സഹായവുമായി രാഷ്ര്ടീയ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും സജീവമാണ്.

വെള്ളക്കെട്ടില്‍കുടുങ്ങിയ വാഹനങ്ങള്‍ ഇന്നലെ റോഡില്‍ നിന്നും നീക്കി. കാറുകളും മറ്റും ഒലിച്ചുപോകാതിരിക്കാന്‍ കയറുകൊണ്ട് കെട്ടിയിട്ടിരിക്കുകയായിരുന്നു. ചക്കാലക്കുത്ത് മുതുകാട് റോഡിലെ വെള്ളക്കെട്ടില്‍ മൂന്നു കാറുകളാണ് കുടുങ്ങിയത്. ജ്യോതിപ്പടിയും ജനതപ്പടിയിലും മിനര്‍വപ്പടിയിലും ബസും ലോറികളുമടക്കം നിരവധി വാഹനങ്ങള്‍ കുടുങ്ങിയിരുന്നു. ഇവയും ഇന്നലെ നീക്കം ചെയ്തു. മലയോരങ്ങലിലും ചെങ്കുത്തായ സ്ഥലങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനു ശേഷം ഇന്നലെ നിലമ്പൂരില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ട്രാന്‍സ്‌ഫോര്‍മറും മറ്റും മൂടിപ്പോവുകയും ലൈനുകള്‍ പൊട്ടിവീഴുകയും ചെയ്ത പ്രദേശങ്ങളില്‍ വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല. ഞായറാഴ്ചക്കുള്ളില്‍ വൈദ്യുതി പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications