ഹരികുമാറിന്റെ ജീവന്‍ അപകടത്തില്‍!! അബ്ദുല്‍ ഖാദര്‍ മൗലവി രക്തസാക്ഷി... വെടിപൊട്ടിച്ച് കെടി ജലീല്‍
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെടി ജലീല്‍ എംഎല്‍എ. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുല്‍ ഖാദര്‍ മൗലവി എആര്‍ നഗര്‍ ബാങ്ക് അഴിമതിയുടെ രക്തസാക്ഷിയാണെന്ന് ജലീല്‍ ആരോപിച്ചു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഇല്ലാതായത് ആ കേസിലെ രണ്ട് സാക്ഷികളുടെ അസ്വാഭാവിക മരണമാണ്. എആര്‍ നഗര്‍ ബാങ്ക് അഴിമതി കേസിലെ ഏക സാക്ഷിയായ ഹരികുമാറിന് സുരക്ഷ നല്‍കണം. ഹരികുമാറിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഞാന്‍ സംശയിക്കുന്നുവെന്നും കെടി ജലീല്‍ പറഞ്ഞു.
അബ്ദുല്‍ ഖാദര്‍ മൗലവിയുടെ പേര് എആര്‍ നഗര്‍ അഴിമതി കേസില്‍ സംശയമുനയിലായതിന് ശേഷം അദ്ദേഹം മാനസികമായി വിഷമത്തിലായിരുന്നു എന്ന് ബന്ധുക്കളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞുവെന്ന് കെടി ജലീല്‍ പറഞ്ഞു. മൗലവിയുടെ സമ്മതമില്ലാതെയാണ് അദ്ദേഹത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയത്. രണ്ടു കോടിയുടെ ഇടപാടാണ് നടന്നത്. ഇത് കുഞ്ഞാലിക്കുട്ടിയുടെ അറിവില്ലാതെ നടക്കില്ല. ബാങ്ക് സെക്രട്ടറിയായ ഹരികുമാറിന് മാത്രം ഇതെല്ലാം കഴിയുമെന്ന് വിശ്വസിക്കാനാകില്ലെന്നും കെടി ജലീല്‍ പറഞ്ഞു.

അതേസമയം, കെടി ജലീല്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തുടര്‍ച്ചയായി അവഗണിച്ചേ പറ്റൂ എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവഗണിക്കേണ്ടത് അവഗണിക്കണം. ഞാന്‍ ആ നിലപാടുള്ള വ്യക്തിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, കെടി ജലീലിന്റെ സമനില തെറ്റിയെന്ന് തോന്നുന്നുലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി പറഞ്ഞു. മൂക്കറ്റം അഴിമതിയില്‍ മുങ്ങിയ ഒരാളുടെ ജല്‍പ്പനമാണ് ജലീലിന്റേത്. ചേരാത്ത കുപ്പായമാണ് അദ്ദേഹം ധരിക്കുന്നത്. ഇത് ജലീലിന്റെ ഭാവിയെ ബാധിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
AR നഗർ ബാങ്ക് കുംഭകോണത്തിൻ്റെ ആദ്യത്തെ രക്ത സാക്ഷിയാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും പൊതുജീവിതത്തിൽ അഴിമതിയുടെ കറ പുരളാത്ത വ്യക്തിയുമായ വി.കെ. അബ്ദുൽ ഖാദർ മൗലവി. തൻ്റെ പേരിൽ രണ്ട് കോടിയുടെ കള്ളപ്പണ ഇടപാട് AR നഗർ സഹകരണ ബാങ്കിൽ നടന്നിട്ടുണ്ടെന്നറിഞ്ഞ നിമിഷം മുതൽ മൗലവി വലിയ മാനസിക വിഷമത്തിലായിരുന്നു എന്നാണ് അദ്ദേഹത്തിൻ്റെ ബന്ധുമിത്രാതികളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.
മൗലവി സാഹിബിൻ്റെ അറിവോ സമ്മദമോ കൂടാതെ അദ്ദേഹത്തിൻ്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കാനും രണ്ട് കോടിയോളം രൂപയുടെ ഇടപാടുകൾ ബാങ്കിൽ നടത്താനും പി.കെ കുഞ്ഞാലിക്കുട്ടിയുടെ അറിവും പ്രേരണയും ഇല്ലാതെ വെറും ഒരു ബാങ്ക് സെക്രട്ടറിയായ ഹരികുമാറിന് മാത്രം കഴിയുമെന്ന് അരിയാഹാരം കഴിക്കുന്ന ഒരാളും വിശ്വസിക്കില്ല. തൻ്റെ പൊതുജീവിതം കളങ്കപ്പെട്ടുവെന്ന തോന്നലിൽ നിന്നുളവായ മാനസിക സമ്മർദത്തെ തുടർന്നാണ് അബ്ദുൽഖാദർ മൗലവി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സാത്വികനും നിഷ്കളങ്കനുമായിരുന്ന മൗലവി സാഹിബിൻ്റെ പൊടുന്നനെയുള്ള വേർപാടിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ അതിന് കാരണക്കാരായവർക്ക് എങ്ങിനെയാണ് കഴിയുക?
ഐസ്ക്രീം പാർലർ കേസ് തുമ്പില്ലാതാക്കിയത് ആ കേസിലെ രണ്ടു സാക്ഷികളുടെ അസ്വാഭാവിക അപകട മരണങ്ങളാണ്. AR നഗർ ബാങ്കിലെ എല്ലാ കള്ളപ്പണ ഇടപാടിൻ്റെയും സൂത്രധാരനും ഏക സാക്ഷിയുമാണ് ഹരികുമാർ. അദ്ദേഹത്തിൻ്റെ ജീവൻ അപകടത്തിലാണെന്ന് ഞാൻ ബലമായി സംശയിക്കുന്നു.
AR നഗർ ബാങ്കിൽ നടന്ന ആയിരം കോടിയുടെ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നത് വരെ ഹരികുമാറിൻ്റെ ജീവന് പൂർണ്ണസംരക്ഷണം നൽകാൻ സർക്കാർ തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നു.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications