'ഹിജാബ് ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും വ്യക്തി സ്വാതന്ത്ര്യം', ഹിജാബ് വിലക്കിനെതിരെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഹിജാബ് നിരോധനത്തിന് എതിരെ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഭക്ഷണത്തിന്റെയും, വേഷത്തിന്റെയും പേര് പറഞ്ഞ് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഇന്ത്യൻ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഹിജാബ് ധരിക്കുന്നതും, ധരിക്കാതിരിക്കുന്നതും വ്യക്തി സ്വാതന്ത്ര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം: '' വ്യക്തി സ്വാതന്ത്ര്യങ്ങൾക്കും, നിലപാടുകൾക്കും കൃത്യമായ അവകാശവും ബഹുമാനവും നൽകിയ ഭരണഘടനയാണ് നമ്മുടേത്. അതുകൊണ്ടു തന്നെയാണ് ഇന്ത്യൻ ഭരണഘടന ലോകത്തെ മികച്ച ഭരണഘടനകളിലൊന്നായി വിലയിരുത്തപ്പെടുന്നത്. എന്നാൽ അടുത്തകാലത്തായി വ്യക്തികളുടെ മൗലിക അവകാശങ്ങൾക്ക് മേൽ ഭരണ സംവിധാനങ്ങളും, അവരെ നയിക്കുന്ന ശക്തികളും അനാവശ്യ കൈകടത്തലുകൾ നടത്തുന്നത് തുടർക്കഥയായിട്ടുണ്ട്.

ഭക്ഷണത്തിന്റെയും, വേഷത്തിന്റെയും പേര് പറഞ്ഞ് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഇന്ത്യൻ സംസ്‌കാരത്തിന് യോജിച്ചതല്ല. ഹിജാബ് ധരിക്കുന്നതും, ധരിക്കാതിരിക്കുന്നതും വ്യക്തി സ്വാതന്ത്ര്യമാണ്. എന്നാൽ ഹിജാബ് ധരിക്കുന്നത് വലിയ പാപമായി ചിത്രീകരിച്ചു കൊണ്ട് പൊതു ഇടങ്ങളിൽ നിന്ന് അത്തരം സംസ്‌കാരത്തെ നിഷേധിക്കാനുള്ള ശ്രമമുണ്ടാകുന്നത് അപകടകരമായ അവസ്ഥയാണ് നമ്മുടെ സാംസ്‌ക്കാരിക, സാമൂഹിക ജീവിതത്തിൽ ഉണ്ടാക്കുക. അതിന്റെ പേരിൽ ഒരു സമൂഹത്തെ ഒറ്റപ്പെടുത്താനും അപരവൽക്കരിക്കാനും നടത്തുന്ന സംഘ്പരിവാറിന്റെ ശ്രമങ്ങൾക്ക് മുന്നിൽ വഴങ്ങാൻ സാദ്ധ്യമല്ല. കർണാടകയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അരുതായ്മകളോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ
ഒരാൾക്കും ഒരു തരത്തിലുള്ള പ്രയാസവും സൃഷ്ടിക്കാത്ത മുസ്‌ലിം പെൺകുട്ടികളുടെ വേഷവിധാനങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത സമീപനം അവരെ ഭയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനുമുമ്പിൽ വഴങ്ങാത്ത ആത്മധൈര്യമാണ് ഓരോ സമൂഹങ്ങൾക്കുമുള്ളത് എന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയണം. ഭക്ഷണത്തിലും, വസ്ത്രത്തിലും വർഗീയ വിഷം കലർത്തി ഇന്ത്യയുടെ ബഹുസ്വരതയെ മലിനമാക്കുന്ന സംഘ്പരിവാരത്തിനെതിരെ ഇന്ത്യൻ ജനത ഒന്നിച്ചു നിൽക്കണം''.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി എംകെ മുനീർ എംഎൽഎ മീഡിയാ വൺ വിലക്കിലും ഹിജാബ് വിലക്കിലും പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്: '' മതേതര ഇന്ത്യയുടെ ഹൃദയത്തിന് വീണ്ടും വീണ്ടും ആഴത്തിൽ മുറിവേറ്റു കൊണ്ടിരിക്കുന്നു. ഒന്ന് നമ്മുടെ കേരളത്തിലാണെങ്കിൽ മറ്റൊന്ന് കർണാടക സംസ്ഥാനത്ത്..!! മീഡിയ വണ് ചാനലിന് കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക് കേരള ഹൈക്കോടതി ശരിവെച്ചിരിക്കുന്നത് ദൗർഭാഗ്യകരമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ, അതും തങ്ങൾക്ക് വഴിപ്പെടില്ല എന്നുറപ്പുള്ള മാധ്യമങ്ങളെ എത്രത്തോളം കേന്ദ്ര സർക്കാർ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് മീഡിയ വണ്ണിനെതിരെയുള്ള കേന്ദ്ര നിരോധനം. എന്ത് രാജ്യദ്രോഹ പ്രവർത്തനം നടത്തിയത് കൊണ്ടാണ് ഈ നിരോധനം എന്ന് കേന്ദ്ര സർക്കാർ ജനങ്ങളെ അറിയിക്കണം. അല്ലെങ്കിൽ മീഡിയ വണ്ണിനെയെങ്കിലും ഈ നിരോധനത്തിന്റെ യഥാർത്ഥ കാരണം അറിയിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്.
കർണാടകത്തിലെ ചില കോളേജുകളിൽ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഹിജാബിനെതിരെയുള്ള ക്യാമ്പയിൻ മതേതര മൂല്യങ്ങളെ തകർത്തെറിയുന്നതാണ്. വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നു കയറ്റത്തിന് സ്കൂളുകളും കോളേജുകളും വേദിയാകുന്നത് എത്രത്തോളം ഭീകരമാണ്.? മതേതര മൂല്യങ്ങളുടെ തളിരിലകൾ നാമ്പിടേണ്ട ഇടങ്ങളിൽ വർഗ്ഗീയ പ്രവർത്തനങ്ങളുടെ വിത്തിടുന്ന അവസ്ഥയിലേക്ക് രാജ്യമെത്തിയിരിക്കുന്നു. മീഡിയ വണ്ണിന്റെ ശ്വാസം നിലക്കരുത്, ഹിജാബ് ധരിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. മീഡിയ വണ്ണിന്റെ കൂടെയാണ്, വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന, ഹിന്ദുത്വ വാദികൾക്കെതിരെ ശക്തമായി നിലകൊള്ളുന്ന വിദ്യാർഥികളുടെ കൂടെയാണ്. ഈ പോരാട്ടത്തിൽ ഇന്ത്യയുടെ മതേതര ഹൃദയങ്ങൾ നമ്മുടെ കൂടെയുണ്ടാവും..!!''












Click it and Unblock the Notifications