ആര്യനെ വിട്ടയക്കാന്‍ 25 കോടി, 8 കോടി വാംഖഡെയ്ക്ക്, ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു, വെളിപ്പെടുത്തല്‍
മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് നിര്‍ണായക വെളിപ്പെടുത്തല്‍. കേസിലെ സുപ്രധാന സാക്ഷികളിലൊരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒളിവിലുള്ള കെപി ഗോസാവിയുടെ അടുത്തയാളായ പ്രഭാകര്‍ സെയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍സിബിക്കും സമീര്‍ വാംഖഡെയ്ക്കുമെതിരെ വലിയ ആരോപണങ്ങളാണ് സെയില്‍ ഉന്നയിച്ചിരിക്കുന്നത്.
25 കോടിയുടെ ഇടപാടുകളാണ് ഈ കേസില്‍ നടക്കുന്നതെന്ന് ഇയാള്‍ പറയുന്നു. എന്‍സിബി ഇതെല്ലാം നിഷേധിച്ചു. എന്നാല്‍ കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിലേക്കാണ് എന്‍സിബിയെ നയിച്ചിരിക്കുന്നത്.

കെപി ഗോസാവി എന്‍സിബി ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡെയുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇയാളുടെ വിശ്വസ്തനായ പ്രഭാകര്‍ സെയിലിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമാകും. തന്നെ നിര്‍ബന്ധിപ്പിച്ച് വെള്ളക്കടലാസില്‍ എഴുതി ഒപ്പിടീച്ചെന്നും ഇയാള്‍ പറഞ്ഞു. അത് ബാങ്ക് പേപ്പറായിരുന്നു. അതില്‍ ബാക്കി കാര്യങ്ങള്‍ എഴുതി ചേര്‍ത്തതാണ്. കേസിലെ ഒമ്പത് സ്വതന്ത്ര സാക്ഷികളിലൊരാളാണ് ഗോസാവി. ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അടക്കം കണ്ടുവെന്ന് പറഞ്ഞത് ഗോസാവിയാണ്. എന്നാല്‍ ഇയാളെ എന്‍സിബി നേരത്തെ തീരുമാനിച്ചത് പ്രകാരം സാക്ഷിയാക്കിയതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസുകള്‍ കൂടി ഇയാള്‍ക്കെതിരെ വന്നതോടെ ഇതില്‍ സംശയം വര്‍ധിച്ചിരുന്നു.
സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തന്റെ ജീവന് ഭീഷണിയുണ്ട്. സമീര്‍ വാംഖഡെയില്‍ നിന്നാണ് ഞാന്‍ ഭീഷണി നേരിടുന്നത്. ഗോസാവിയെ ദുരൂഹ സാഹചര്യത്തിലാണ് കാണാതായത്. ക്രൂയിസ് ഷിപ്പിലെ റെയ്ഡിന് ശേഷം നാടകീയമായ കാര്യങ്ങളാണ് സംഭവിച്ചത്. അതിനെല്ലാം സാക്ഷിയാണ് ഞാന്‍. ഗോസാവിയുടെ ബോഡിഗാര്‍ഡായിരുന്നു ഞാന്‍. റെയ്ഡ് നടന്ന അന്ന് രാത്രി ഗോസാവിക്കൊപ്പം ഞാനുമുണ്ടായിരുന്നു. അന്ന് എനിക്ക് വെള്ളക്കടലാസില്‍ ഒപ്പിടേണ്ടി വന്നു. മയക്കുമരുന്ന് പിടിച്ചെടുത്ത കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും സെയില്‍ പറഞ്ഞു. സത്യവാങ്മൂലത്തില്‍ പേരുള്ള സാം എന്നയാളും ഗോസാവിയും എന്‍സിബി ഓഫീസിന് സമീപം കൂടിക്കാഴ്ച്ച നടത്തിയെന്നും പ്രഭാകര്‍ പറയുന്നു.

റെയ്ഡിനിടെ താന്‍ ചില വീഡിയോകളും ചിത്രങ്ങളും എടുത്തിട്ടുണ്ടെന്ന് പ്രഭാകര്‍ പറയുന്നു. ഇതിലൊരു വീഡിയോയില്‍ ആര്യന്‍ ഖാനെ കൊണ്ട് ഗോസാവിയെ ആരെയോ ഫോണില്‍ വിളിപ്പിക്കുന്നുണ്ട്. അതേസമയം ഇയാളുടെ വെളിപ്പെടുത്തലോടെ നിര്‍ണായകമായ ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നിരിക്കുകയാണ്. സ്വതന്ത്രനായ ഒരു സാക്ഷിക്ക് എങ്ങനെയാണ് റെയ്ഡ് നടക്കുന്ന സമയത്ത് ഫോട്ടോയും ചിത്രങ്ങളുമെടുക്കാന്‍ അനുമതിയുണ്ടാവുക. ഈ റെയ്ഡിലേക്ക് തന്നെ ഇയാള്‍ക്ക് അനുമതിയുണ്ടാവില്ല. എന്തിനാണ് വെള്ളപ്പേപ്പറില്‍ ഒപ്പിട്ട് നല്‍കിയത്. ഗോസാവിയുടെ ഫോണില്‍ നിന്ന് ആര്യന്‍ ആരെയാണ് വിളിച്ചത്. എന്താണ് സംസാരിച്ചത്. ആരാണ് സാം, ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കാണ് ഉത്തരം ലഭിക്കേണ്ടത്.

ആര്യന്‍ ഖാനെ വിട്ടയക്കാന്‍ സമീര്‍ വാംഖഡെയുടെ നേതൃത്വത്തില്‍ 25 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് പ്രഭാകര്‍ പറയുന്നു. സമീറിന് വേണ്ടി ഗോസാവിയാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും പ്രഭാകര്‍ വ്യക്തമാക്കി. ആര്യനൊപ്പം സെല്‍ഫി എടുത്ത് വിവാദത്തിലായ സാക്ഷിയാണ് ഗോസാവി. മഹാരാഷ്ട്ര പോലീസ് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്യനെതിരായ കേസ് മഹാരാഷ്ട്രയെ ദേശീയ തലത്തില്‍ തന്നെ അപമാനിക്കാനായി കെട്ടിച്ചമച്ചതാണ് ഉദ്ധവ് താക്കറെ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെയാണ് സംഭവിക്കുന്നതെന്നും റാവത്ത് വ്യക്തമാക്കി.

സാം എന്ന് പറയുന്ന വ്യക്തിക്ക് ഈ കേസില്‍ പങ്കുണ്ട്. എന്‍സിബി ഓഫീസിന് സമീപം ഗോസാവിയുമായി ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനടുത്തേക്ക് ഒരു നീല കാര്‍ വന്നിരുന്നു. ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജാ ദദ്‌ലാനി ആ കാറിലുണ്ടായിരുന്നു. ഗോസാവിയും സാമും തമ്മില്‍ സംസാരിച്ച് 25 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒടുവില്‍ 18 കോടി എന്ന തുകയ്ക്ക് വഴങ്ങി. ഈ 18 കോടിയില്‍ എട്ട് കോടി സമീര്‍ വാംഖഡെയ്ക്കാണ് പോവുക. അക്കാര്യത്തില്‍ തീരുമാനമായിരുന്നു. ബാക്കിയുള്ള പത്ത് കോടി രൂപ ഇവര്‍ തമ്മില്‍ പങ്കിട്ടെടുക്കാനായിരുന്നു തീരുമാനം. ഈ സംഭവം നടന്ന് അടുത്ത ദിവസം രാവിലെ തന്നെ ഒരിടത്തേക്ക് അയച്ചെന്നും, അവിടെ ഒരു കാറില്‍ നിന്ന് 50 ലക്ഷം രൂപ നല്‍കിയെന്നും പ്രഭാകര്‍ വ്യക്തമാക്കി.

ഈ പണം തന്നെ ഉപയോഗിച്ച് സാമിന് ട്രൈഡന്റ് ഹോട്ടലില്‍ വെച്ച് നല്‍കാന്‍ ഗോസാവി പറഞ്ഞു. ഈ പണത്തില്‍ 12 ലക്ഷത്തിന്റെ കുറവുണ്ടായിരുന്നു. 38 ലക്ഷമായിരുന്നു ഉണ്ടായിരുന്നത്. ഇക്കാര്യം സാം ചോദിച്ചിരുന്നു. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നല്‍കാമെന്നായിരുന്നു ഗോസാവി പഞ്ഞതെന്നും പ്രഭാകര്‍ പറയുന്നു. ഗോസാവി സ്പീക്കര്‍ മോഡില്‍ ഫോണ്‍ നല്‍കി ആര്യന്‍ അതുവഴി ആരോടോ സംസാരിക്കുന്ന വീഡിയോ ആണ് പ്രഭാകര്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. അതേസമയം ആരോപണങ്ങളെല്ലാം സമീര്‍ വാംഖഡെ തള്ളി. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഇത്. ഇതിന് തക്കതായ മറുപടി ഞങ്ങള്‍ നല്‍കുന്നുണ്ടെന്നും വാംഖഡെ പറഞ്ഞു.

പ്രഭാകര്‍ പറയുന്ന കാര്യങ്ങള്‍ക്ക്‌തെളിവുകളില്ലെന്ന് എന്‍സിബി വൃത്തങ്ങള്‍ പറയുന്നു. എന്‍സിബി പണം തട്ടിയെടുക്കലിന്റെ ഭാഗമായിട്ടുണ്ടെങ്കില്‍ അവര്‍ വിശദവിവരങ്ങല്‍ നല്‍കട്ടെ, സിസിടിവി ദൃശ്യങ്ങള്‍ അടക്കം ഈ വാദങ്ങള്‍ ശരിവെക്കാന്‍ ഉണ്ടാവണം. സമീറിന് പണം ലഭിച്ചിട്ടുണ്ടെങ്കില്‍ ആര്യന്‍ എങ്ങനെയാണ് അറസ്റ്റിലായിട്ടുണ്ടാവുക. എന്‍സിബിയുടെ ഇമേജിനെ താറടിച്ച് കാണിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്‍സിബിയുടെ ഓഫീസില്‍ സിസിടിവി ദൃശ്യങ്ങളുണ്ട്. ഈ പറയുന്ന കാര്യങ്ങളൊന്നും അവിടെ നടന്നിട്ടില്ല. ഒക്ടോബര്‍ രണ്ടിന് മുമ്പ് പ്രഭാകര്‍ സെയിലിനെ എന്‍സിബി ഉദ്യോഗസ്ഥര്‍ കണ്ടിട്ടില്ല. അദ്ദേഹം ആരാണെന്ന് പോലും അറിയില്ല. അദ്ദേഹത്തിന്റെ സത്യവാങ്മൂലം കോടതിയില്‍ വരട്ടെ. ഞങ്ങള്‍ അവിടെ മറുപടി നല്‍കുമെന്നും എന്‍സിബി വ്യക്തമാക്കി.

സമീര്‍ വാംഖഡെയ്‌ക്കെതിരെ ബോളിവുഡിലെ പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്. ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനാണ് ശ്രമിച്ചതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സമീര്‍ വാംഖഡെ രാജിവെക്കണമെന്ന് പ്രമുഖ സംവിധായകന്‍ ഹന്‍സല്‍ മേത്ത ആവശ്യപ്പെട്ടു. ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുന്നത് വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടരാന്‍ പാടില്ല. അറസ്റ്റ് ചെയ്ത വ്യക്തിക്ക് മാത്രമായി നിരപരാധിത്വം തെളിയിക്കേണ്ട ആവശ്യമില്ലെന്നും മേത്ത പറഞ്ഞു. നേരത്തെ ഷാരൂഖിനെയും മകനെയും പിന്തുണച്ച് ഹന്‍സല്‍ മേത്ത രംഗത്തെത്തിയിരുന്നു. കുറ്റക്കാരനാണെന്ന് തെളിയിക്കും മുമ്പ് ചിലര്‍ ആര്യനെ കുറ്റവാളിയാക്കാന്‍ നടക്കുകയാണെന്നും മേത്ത പറഞ്ഞു.












Click it and Unblock the Notifications