ശിവസേനയെ വിഴുങ്ങാന്‍ ഷിന്‍ഡെ, ഉദ്ധവ് പുറത്താവും, മുംബൈയും കൈവിടും, ലക്ഷ്യം സര്‍ക്കാര്‍ മാത്രമല്ല!!
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ സര്‍ക്കാരിനെ വീഴ്ത്തുക മാത്രം ലക്ഷ്യമിട്ടല്ലെന്ന് സൂചന. ഏക്‌നാഥ് ഷിന്‍ഡെ പാര്‍ട്ടി മൊത്തത്തില്‍ പിടിക്കാനുള്ള പടപ്പുറപ്പാടിലാണ്. ഗുവാഹത്തിയിലെ റിസോര്‍ട്ടിലിരുന്ന് ഓരോ എംഎല്‍എമാരെയും കൗണ്‍സിലര്‍മാരെയും അടക്കം ക്യാന്‍വാസ് ചെയ്ത് കൊണ്ടിരിക്കുകയാണ് ഷിന്‍ഡെ.
ആദ്യം വരാന്‍ മടിച്ചവരൊക്കെ കൂട്ടത്തോടെ ഷിന്‍ഡെ ക്യാമ്പിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ഉദ്ധവ് താക്കറെയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അദ്ദേഹത്തെയും കൂടെയുള്ള ഉപജാപ സംഘത്തെയും ലക്ഷ്യമിട്ടാണ് ഈ നീക്കങ്ങള്‍ നടന്നിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

ബാല്‍ താക്കറെ വളര്‍ത്തിയ ശിവസേന ആദ്യമായി താക്കറെ കുടുംബത്തിന്റെ കൈവിട്ട് പോകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഒരു കെജിഎഫ് മോഡല്‍ നീക്കമാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. ഇനായത്ത് ഖലീല്‍ മുംബൈ പിടിക്കാന്‍ നോക്കിയപ്പോള്‍ റോക്കി അവിടെ രക്ഷകനായെങ്കില്‍, ഇവിടെ പക്ഷേ അത്തരമൊരു സാധ്യതയില്ല. ഉദ്ധവ് താക്കറെയുടെ കൈയ്യില്‍ നിന്ന് പാര്‍ട്ടി വഴുതി മാറിയിരിക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന ഉദ്ധവ് ഇപ്പോള്‍ ദുര്‍ബലനാണ്. ബാല്‍ താക്കറെയുടെ കമാന്‍ഡിംഗ് പവര്‍ ഉദ്ധവിനില്ല. അതാണ് ഇവിടെ ബിജെപി മുതലെടുത്തിരിക്കുന്നത്.

തീരുമാനങ്ങള്‍ക്കായി ഉദ്ധവിന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ ആശ്രയിക്കേണ്ടി വരുന്നത് പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന്റെ ഇമേജ് ആകെ ഇല്ലാതാക്കി. എന്നാല്‍ ഇവരോട് പുറം തിരിഞ്ഞ് നിന്ന ഷിന്‍ഡെ ഇതോടെ ഹീറോയായി. മുംബൈ നഗരത്തിനും സമീപ നഗരങ്ങളിലുമുള്ള ശിവസേനയുടെ കോര്‍പ്പറേറ്റര്‍മാര്‍ പലരും ഷിന്‍ഡെയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. ജില്ലാ സമിതി അധ്യക്ഷന്മാര്‍ അടക്കം ഷിന്‍ഡെ ക്യാമ്പിനെ പരസ്യമായി പിന്തുണച്ചിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷം താനെയില്‍ ഉദ്ധവിന്റെ സ്വാധീനം തന്നെ ഇല്ലാതാവും.

താനെ സമ്പൂര്‍ണമായി ഷിന്‍ഡെയുടെ കൈക്കുള്ളിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ജില്ലാ സമിതികള്‍ അടക്കം ഷിന്‍ഡെയ്‌ക്കൊപ്പമാണ്. ഇതുവരെ 38 പേരായിരുന്നു ഷിന്‍ഡെയെ പിന്തുണച്ചത്. ഇത് ഇന്ന് 50 കടന്നിട്ടുണ്ട്. ഇതില്‍ നാല്‍പ്പതോളം എംഎല്‍എമാര്‍ ശിവസേന ക്യാമ്പില്‍ നിന്നാണ്. വിമത ക്യാമ്പ് ഇതിനോടകം ശിവസേനയുടെ നേതാവായി ഷിന്‍ഡെയെ പ്രഖ്യാപിച്ച് പ്രമേയം പാസാക്കി കഴിഞ്ഞു. പാര്‍ട്ടി പിളര്‍ത്താന്‍ ആവശ്യമായ എല്ലാ നമ്പറും വിമത ക്യാമ്പിനൊപ്പമുണ്ട്. അതുകൊണ്ട് കൂറുമാറ്റ നിരോധ നിയമമൊന്നും ഇവര്‍ക്ക് ബാധകമാവില്ല.

ശിവസേന ഇത്രയും കാലം വിമത നീക്കങ്ങളെ അതിജീവിച്ചത് പോലെയല്ല ഇത്. താനെയില്‍ നിന്നുള്ള 60 കോര്‍പ്പറേറ്റര്‍മാര്‍ പരസ്യമായി ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. മേയര്‍ പോലും ഷിന്‍ഡെയ്‌ക്കൊപ്പമാണ്. എംഎല്‍എമാരും എംപിമാരും ലോക്കല്‍ നേതാക്കളും എല്ലാം ഉദ്ധവിനെ കൈവിട്ടിരിക്കുകയാണ്. ഇനി ഒന്നില്‍ നിന്ന് ഉദ്ധവ് തുടങ്ങേണ്ടി വരും. മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ ഈ 37 എംഎല്‍എമാരുടെ ഒപ്പുമായി കത്ത് ഷിന്‍ഡെ നല്‍കിയിരുന്നു. പ്രശ്‌നം ഇവിടെയല്ല. പാര്‍ട്ടിയുടെ അടിത്തറയായ തദ്ദേശ സ്ഥാപനങ്ങളിലെ കോര്‍പ്പറേറ്റര്‍മാരെ നഷ്ടപ്പെടാതിരിക്കുകയാണ്. ഇവരും പോയാല്‍ പാര്‍ട്ടി ചിഹ്നം തന്നെ നഷ്ടമാകും.

ഉദ്ധവ് ഇന്ന് ബിഎംസിയിലെ കോര്‍പ്പറേറ്റര്‍മാരെ കാണുന്നുണ്ട്. മുംബൈ കൈവിട്ടാല്‍ പിന്നെ ശിവസേനയെന്ന പാര്‍ട്ടിയുണ്ടാവില്ല. ഉദ്ധവും ഉണ്ടാവില്ല. മുംബൈയെ ആശ്രയിച്ചാണ് ശിവസേന മുന്നോട്ട് പോകുന്നത്. എന്നാല്‍ മുംബൈയും കൈവിടുമെന്നാണ് ഏകദേശ സൂചന. വര്‍ഷങ്ങളായി ശിവസേന ഭരിക്കുന്നതാണ് ബ്രിഹാണ്‍ മുംബൈ കോര്‍പ്പറേഷന്‍. ഇത് കൈവിട്ടാല്‍ പാര്‍ട്ടിയുടെ സാമ്പത്തിക അടിത്തറ തകരും. ബിജെപിക്ക് പക്ഷേ മുംബൈ വേണം. അവിടെ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഷിന്‍ഡെയെ ഉപയോഗിച്ച് അതും കൂടി നേടിയാല്‍ പിന്നെ ഒന്നും പേടിക്കാനില്ല.

ജില്ലാ അധ്യക്ഷന്മാരുമായി ഉദ്ധവ് ചര്‍ച്ച നടത്തുന്നുണ്ട്. ഇവരോട് വിമത ക്യാമ്പിനൊപ്പം പോകരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബിഎംസിയില്‍ നിന്ന് കോര്‍പ്പറേറ്റര്‍മാരുടെ വലിയൊരു കുത്തൊഴുക്ക് ഷിന്‍ഡെ ക്യാമ്പിലേക്ക് ഉണ്ടാവുമെന്ന റിപ്പോര്‍ട്ട് ഉദ്ധവിന് ലഭിച്ചിട്ടുണ്ട്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ബിഎംസി തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതില്‍ ബിജെപി ഭരണം പിടിക്കാനുള്ള സാധ്യത ശക്തമാണ്. ശിവസേനയ്ക്ക് തൊട്ടുപിന്നില്‍ അവരുണ്ട്. 1989 മുതല്‍ ശിവസേന ബിഎംസി ഭരിക്കുന്നുണ്ട്. ഇതിന്റെ അധികാരമാണ് ശിവസേനയെ കരുത്തുറ്റതാക്കുന്നത്. രാജ്യത്തെ ഏറ്റവും പണമുള്ള തദ്ദേശ സ്ഥാപനമാണിത്.

താനെ, കല്യാണ്‍-ദോബിവലി, ഉല്‍ഹാസ് നഗര്‍ എന്നിവിടങ്ങളില്‍ ഷിന്‍ഡെ സ്വാധീന ശക്തിയാണ്. ആര്‍ക്കും എതിര്‍ക്കാനാവില്ല. നവി മുംബൈ ബിജെപിയുടെ ശക്തികേന്ദ്രമാണ്. ഇതോടെ ഉദ്ധവിനൊപ്പമുള്ള ഏക കോര്‍പ്പറേഷന്‍ ബിഎംസിയാണ്. 84 കോര്‍പ്പറേറ്റര്‍മാര്‍ ഉണ്ട് ബിഎംസിയില്‍. ഇപ്പോഴത് 99 ആയി വര്‍ധിച്ചിട്ടുണ്ട്. ശിവസേനയെ പിളര്‍ത്തിയാല്‍ ബിഎംസിയില്‍ മേയര്‍ സ്ഥാനം ബിജെപി പിടിക്കും. താനെയില്‍ നിന്ന് പൂര്‍ണമായി ഉദ്ധവ് പക്ഷം ഇല്ലാതാവുമെന്ന് ഉറപ്പായി കഴിഞ്ഞു. മുംബൈ കൈവിടാതിരിക്കലാണ് ഇനി ഉദ്ധവിന് ചെയ്യാനുള്ളത്.












Click it and Unblock the Notifications