നീല സെഡാനില്‍ ഷാരൂഖ് ഖാന്റെ മാനേജര്‍, 50 ലക്ഷം വാങ്ങിയതിന് തെളിവ്, ആര്യന്‍ കേസില്‍ വഴിത്തിരിവ്
മുംബൈ: ആര്യന്‍ ഖാന്റെ മയക്കുമരുന്ന് കേസ് പുതിയ വഴിത്തിരിവിലേക്ക്. ആര്യനെ രക്ഷിക്കാന്‍ 50 ലക്ഷം കേസിലെ സാക്ഷിയായ കിരണ്‍ ഗോസാവി വാങ്ങിയിരുന്നുവെന്ന ഇടനിലക്കാരന്‍ സാം ഡിസൂസയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതില്‍ നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്.
അതേസമയം എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്കും ഗോസാവിക്കും അടക്കം കേസില്‍ ഇതോടെ കുരുക്ക് മുറുകാനാണ് സാധ്യത. ഒരുപക്ഷേ ഷാരൂഖ് ഖാനും അവരും മാനേജര്‍ പൂജ ദദ്‌ലാനിയും ഈ വിഷയത്തില്‍ മറുപടി പറയേണ്ടി വരും. എന്നാല്‍ പണം തട്ടിപ്പ് കേസായിട്ടാണ് മുംബൈ പോലീസ് ഇതിനെ കാണുന്നത്. അത് ആശ്വാസമാണ്.

സാം ഡിസൂസ പറഞ്ഞത് പ്രകാരം കേസില്‍ ഇടപെടല്‍ മുംബൈ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനി നീല മെഴ്‌സിഡസ് കാറില്‍ ലോവര്‍ പാരലില്‍ എത്തുന്നത് കണ്ടെത്തിയിരിക്കുകയാണ്. നേരത്തെ കിരണ്‍ ഗോസാവിയുടെ ബോഡിഗാര്‍ഡ് പ്രഭാകര്‍ സെയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇതേ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതിനാണ് തെളിവ് കണ്ടെത്തിയിരിക്കുന്നത്. ക്രൂയിസ് ഷിപ്പില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള പണം തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ ടീമിനെയും മുംബൈ പോലീസ് നിയമിച്ചിട്ടുണ്ട്.

ആര്യന്‍ ഖാന്റെ അറസ്റ്റ് തടയാന്‍ താന്‍ സഹായിക്കാമെന്ന് പൂജയോട് ഗോസാവി പറഞ്ഞുവെന്ന് പോലീസ് പറയുന്നു. പകരം പണം നല്‍കണമെന്നും ഇയാള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആര്യന് വേണ്ടി പൂജ തുടക്കം മുതല്‍ ശക്തമായി ഇടപെടുന്നുണ്ട്. ഗോസാവിക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. മയക്കുമരുന്ന് കേസിലെ സാക്ഷികളിലൊരാളാണ് ഗോസാവി. എന്‍സിബി ഓഫീസര്‍ ചമഞ്ഞാണ് ഗോസാവി പണം തട്ടിയെടുത്തതെന്നാണ് പോലീസ് കരുതുന്നത്. കേസില്‍ ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയുടെ മൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

സാം ഡിസൂസയും പൂജയും ഗോസാവിയും ഒക്ടോബര്‍ മൂന്നിന് ലോവര്‍ പാരലില്‍ വെച്ച് കണ്ടുവെന്നാണ് പ്രഭാകര്‍ സെയിലിന്റെ മൊഴിയില്‍ ഉള്ളത്. ആര്യന്‍ പങ്കെടുത്ത ക്രൂയിസ് പാര്‍ട്ടിയെ കുറിച്ച് വിവരങ്ങള്‍ നല്‍കിയത് ഗോസാവിയാണ്. ഈ വിവരങ്ങള്‍ ലഭിച്ചതോടെ പതിനഞ്ചോളം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇതേ മേഖലയില്‍ വെച്ച് പൂജയുടെ മെഴ്‌സിഡസും രണ്ട് ഇന്നോവയും ഒരുമിച്ചെത്തുന്നത് പോലീസ് കണ്ടെത്തുകയായിരുന്നു. ഈ വാഹനത്തിലാണ് ഗോസാവിയും സാം ഡിസൂസയും ഉണ്ടായിരുന്നത്. ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാകര്‍ ഗോസാവിയെ വാഷിയിലുള്ള വീട്ടില്‍ എത്തിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.

അതിന് ശേഷം ഗോസാവി പ്രഭാകറിനോട് ടാര്‍ഡിയോയ്ക്ക് പുറത്തുള്ള ഹോട്ടലില്‍ നിന്ന് പണം വാങ്ങി വരാന്‍ ആവശ്യപ്പെട്ടുവെന്നും, അവിടെ കാറിലെത്തിയ ഒരാള്‍ രണ്ട് ബാഗില്‍ പണം നല്‍കിയെന്നും, അത് വാങ്ങി ട്രൈഡന്റ് ഹോട്ടലിലെത്തി സാം ഡിസൂസയ്ക്ക് നല്‍കിയെന്നും പ്രഭാകര്‍ പറഞ്ഞിരുന്നു. ഈ പണം എണ്ണി നോക്കിയ സാം ഡിസൂസ 38 ലക്ഷമേ ഉള്ളൂവെന്നും പറഞ്ഞു. ഇതിന് ശേഷ സാം ഡിസൂസയും ഗോസാവിയും തമ്മില്‍ ചര്‍ച്ച നടന്നുവെന്നും, 25 കോടി ആവശ്യപ്പെടാമെന്നും, അതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ 50 ലക്ഷം വാങ്ങിയെങ്കിലും അത് തിരിച്ചുനല്‍കാന്‍ താന്‍ പറഞ്ഞുവെന്ന് നേരത്തെ സാം ഡിസൂസ പറഞ്ഞിരുന്നു.

അതേസമയം ഗോസാവി ചതിനയാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് പണം തിരികെ നല്‍കാന്‍ പറഞ്ഞതെന്ന് സാം ഡിസൂസ പറഞ്ഞിരുന്നു. സമീര്‍ വാങ്കഡെ തന്നെ പണം വാങ്ങാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ഗോസാവി പറഞ്ഞുവെന്ന് ഡിസൂസ പറയുന്നു.എന്നാല്‍ ഇയാള്‍ പ്രഭാകറിന്റെ നമ്പര്‍ സേവ് ചെയ്ത് അതിന് സമീര്‍ വാങ്കഡെ എന്ന് പേര് നല്‍കി വഞ്ചിക്കുകയായിരുന്നുവെന്നും സാം ഡിസൂസ പറയുന്നു. സാം ഡിസൂസയെ മുംബൈ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഹാജരായിട്ടില്ല. അറസ്റ്റ് തടയണമെന്ന് ബോംബെ ഹൈക്കോടതിയില്‍ ഇയാള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് കഴിഞ്ഞ കോടതി തള്ളി. കേസ് എല്ലാവര്‍ക്കുമെതിരെ എടുക്കുമെന്നാണ് സൂചന.

ഇതിനിടെ ആര്യന്റെ സഹതടവുകാരന്റെ വെളിപ്പെടുത്തലും പുറത്തുവന്നിരിക്കുകയാണ്. ജയിലില്‍ ആര്യന്‍ പലതവണ പൊട്ടിക്കരഞ്ഞുവെന്ന് തമിഴ്‌നാട് സ്വദേശിയായ ശ്രാവണ്‍ നാടാര്‍ പറയുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഇയാള്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതോടെ മറ്റൊരു കേസില്‍ ഇയാള്‍ അറസ്റ്റിലായി. ഒരേ ദിവസമാണ് ആര്യനെയും തന്നെയും ജയിലില്‍ എത്തിച്ചതെന്ന് ശ്രാവണ്‍ പറയുന്നു. ആര്യനെ കാണാമെന്ന് കരുതിയാണ് എത്തിയതെങ്കിലും സാധിച്ചില്ലെന്ന് നാടാര്‍ പറഞ്ഞു. ജയിലില്‍ വിഐപി പരിഗണനയൊന്നും ആര്യന് ലഭിച്ചിരുന്നില്ലെന്നാണ് നാടാര്‍ വെളിപ്പെടുത്തിയത്.

സാധാരണ ഭക്ഷണവും ബിസ്‌കറ്റുകളുമാണ് ആര്യന്‍ കഴിച്ചിരുന്നത്. വീട്ടില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ആര്യനെ അനുവദിച്ചിരുന്നുവെന്നും നാടാര്‍ അറിയിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തന്റെ വീട്ടിലെത്തി പണം വാങ്ങി ജയിലില്‍ എത്തിക്കണമെന്ന് ആര്യന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്നത്തില്‍ ചെന്ന് കാര്യം പറഞ്ഞെങ്കിലും സുരക്ഷ ാജീവനക്കാര്‍ അകത്തേക്ക് കടത്തിവിട്ടില്ലെന്ന് ശ്രാവണ്‍ പറഞ്ഞു. ഇയാളെ മറ്റൊരു കേസില്‍ ജുഹൂ പോലീസ് തിരയുന്നുണ്ടായിരുന്നു. ടിവി ഇയാള്‍ കാര്യങ്ങള്‍ പറഞ്ഞതോടെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇതോടെ 13 കേസുകളാണ് ശ്രാവണെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം ആര്യന്‍ ഖാന്‍ ഇന്ന് വീണ്ടും എന്‍സിബിക്ക് മുന്നില്‍ ഹാജരാവുന്നുണ്ട്. ജാമ്യം കിട്ടിയതിന് ശേഷം ആദ്യമായിട്ടാണ് ആര്യന്‍ എന്‍സിബിക്ക് മുന്നിലെത്തുന്നത്. ഒക്ടോബര്‍ മുപ്പതിനാണ് ആര്യന് ജാമ്യം ലഭിച്ചത്. എല്ലാ വെള്ളിയാഴ്ച്ചയും എന്‍സിബിയുടെ മുംബൈ ഓഫീസില്‍ ഹാജരാവണമെന്ന് ജാമ്യം ലഭിച്ചപ്പോള്‍ തന്നെ ആര്യനോട് നിര്‍ദേശിച്ചിരുന്നു. ഷാരൂഖ് ഖാന്റെ പിറന്നാള്‍ അലിബാഗില്‍ വെച്ച് ആര്യന്‍ അടക്കം ആഘോഷിച്ചിരുന്നു. അതിന് ശേഷം ദീപാവലിയും ആഘോഷിച്ചാണ് ആര്യന്‍ എന്‍സിബിയുടെ ഓഫീസിലെത്തുന്നത്. ആര്യനോട് സാമൂഹിക സേവനം അടക്കം എന്‍സിബി നേരത്തെ നിര്‍ദേശിച്ചതാണ്.












Click it and Unblock the Notifications