540 എംപിമാരുടെ പിന്തുണ, മുർമുവിന് ആകെ ലഭിച്ചത് 64.03% വോട്ട്: സിന്‍ഹയെ അനുകൂലിച്ച് 208 എംപിമാർ
ദില്ലി: രാജ്യത്തിന്റെ ആദ്യ ഗോത്രവർഗ രാഷ്ട്രപതിയായി ദ്രൗപതി മുർമു റെയ്സിന കുന്നിലെ രാഷ്ട്രപതി ഭവനിലേക്ക് കയറി ചെല്ലുന്നത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 60 ശതമാനത്തിലധികം നേടി. മൂന്ന് റൗണ്ട് വോട്ടെണ്ണലിന് ശേഷം മുർമുവിന് 50 ശതമാനത്തിലേറെ വോട്ടുലഭിച്ചതോടെ പ്രതിപക്ഷത്തിന്റെ യശ്വന്ത് സിൻഹ പരാജയം സമ്മതിച്ച് പുതിയ രാഷ്ട്രപതിക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തി.
ദ്രൗപതി മുർമു ജൂലൈ 25ന് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും. നാല് റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ദ്രൗപതി മുർമുവിന് ആകെ വോട്ട് മൂല്യത്തിന്റെ 64.03 ശതമാനവും യശ്വന്ത് സിൻഹയ്ക്ക് 35.97 ശതമാനം ലഭിച്ചു.

രാവിലെ 11 മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ രാത്രി 9.30 ഓടെയാണ് അവസാനിച്ചത്. ആകെ 4754 വോട്ടുകൾ പോൾ ചെയ്തു. അതിൽ 4701 വോട്ടുകള്‍ സാധുവായപ്പോള്‍ 53 എണ്ണം അസാധുവായി. 5,28,491 ആയിരുന്നു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടിയിരുന്ന വോട്ട് മൂല്യം. '1,877 ഒന്നാം മുൻഗണനാ വോട്ടുകൾ യശ്വന്ത് സിൻഹ നേടി (മൂല്യം 3,80,177). ദ്രൗപതി മുർമു നേടിയ ഒന്നാം മുൻഗണന വോട്ടുകൾ ആവശ്യമായ ക്വാട്ടയേക്കാൾ കൂടുതലായതിനാൽ, റിട്ടേണിംഗ് ഓഫീസർ എന്ന നിലയിൽ ഞാൻ പ്രഖ്യാപിക്കുന്നു, അവർ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു'- രാജ്യസഭ സെക്രട്ടറി പിസി ഫലംപ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി

എന്‍ ഡി എ കക്ഷികള്‍ക്ക് പുറമെ പ്രതിപക്ഷ നിരയിലെ ബിജു ജനതാദള്‍, ശിവസേന, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, ടിഡിപി, തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയാണ് മുർമുവിന് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സഹായകരമായത്. ഇതിന് പുറമെ 17 എംപിമാർ ഉള്‍പ്പടേയുള്ളവരുടെ ക്രോസ് വോട്ടിങും ഉണ്ടായി.

ഒഡീഷയിൽ ഒരു കൗൺസിലറായി പൊതുജീവിതം ആരംഭിച്ച മുർമു ഇന്ത്യയുടെ ആദ്യത്തെ ഗോത്രവർഗ പ്രസിഡന്റായും ആ പദവിയിലെ രണ്ടാമത്തെ വനിതയായും ചരിത്രത്തിൽ എഴുതപ്പെടാൻ പോകുന്ന വ്യക്തിയാണ്. ഭർത്താവിന്റേയും രണ്ട് മക്കളുടേയും മരണം ഉള്‍പ്പടെ വ്യക്തി ജീവിതത്തിലുണ്ടായ ഒരുപാട് പ്രതിസന്ധികളോട് തരണം ചെയ്താണ് അവർ റെയ്സിന കുന്നിലെ രാഷ്ട്രപതി ഭവനിന്റെ പടവുകള്‍ നടന്ന് കയറാന്‍ പോവുന്നത്.

64-ാം വയസ്സിൽ, ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയാകുന്ന മുർമു സ്വാതന്ത്ര്യാനന്തരം ജനിച്ചതും ഏറ്റവും പ്രായം കുറഞ്ഞതുമായ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി കൂടിയാണ്. 2009 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഭര്‍ത്താവിനെയും, രണ്ട് ആണ്‍മക്കളെയും, സ്വന്ത അമ്മയെയും സഹോദരനെയും വരെ ദ്രൗപതിക്ക് നഷ്ടമായിരുന്നു. ഇതിന് ശേഷം ബ്രഹ്മകുമാരികളുടെ ധാന്യം തിരഞ്ഞെടുത്താണ് മുർമു പ്രവർത്തിക്കുന്നത്












Click it and Unblock the Notifications