ഒരു പാര്‍ട്ടിക്ക് ചൈനയുമായി കരാറുണ്ടാക്കാന്‍ സാധിക്കുമോ? കോണ്‍ഗ്രസിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി
ദില്ലി: ചൈനയുമായുള്ള കോണ്‍ഗ്രസിന്റെ കരാറിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരമൊരു ഹര്‍ജിയില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പകരം ഹൈക്കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടു. കേസില്‍ സുപ്രധാനമായൊരു ചോദ്യവും കോടതി ഉന്നയിച്ചു. എങ്ങനെയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചൈനയുമായി കരാര്‍ ഉണ്ടാക്കാന്‍ സാധിക്കുകയെന്നും കോടതി ചോദിച്ചു. ചൈനയുമായി 2008ല്‍ കോണ്‍ഗ്രസ് കരാര്‍ ഉണ്ടാക്കിയെന്നായിരുന്നു ആരോപണം.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസുമായി കക്ഷികള്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായിട്ടാണ് കോണ്‍ഗ്രസ് കരാര്‍ ഉണ്ടാക്കിയത്. ഞങ്ങള്‍ കേട്ടിടത്തോളം ഇത് നിയമപ്രകാരം അസംബന്ധമാണ്. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. ചൈന ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായിട്ടാണ് കരാറുണ്ടാക്കിയതെന്നും, അല്ലാതെ സര്‍ക്കാരുമായിട്ടല്ലെന്നും നിങ്ങള്‍ പറയുന്നു. അതെങ്ങനെ സാധ്യമാകും. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചൈനയുമായി കരാര്‍ ഉണ്ടാക്കാനാവുമോ എന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചോദിച്ചു.
ഹര്‍ജിക്കാരന് വേണ്ടി മഹേഷ് ജെത്മലാനിയാണ് ഹാജരായത്. ഇത്തരം കരാറുകള്‍ പൊതുമധ്യത്തില്‍ കൊണ്ടുവരേണ്ടത്. ഇതില്‍ നിഗൂഢമായ ലക്ഷ്യങ്ങളാണ് ഉള്ളത്. ദേശീയ സുരക്ഷ അടങ്ങുന്ന കാര്യമാണിത്. അതേസമയം പരാതിക്കാരനോട് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതോടെ ഇയാള്‍ ഹര്‍ജി പിന്‍വലിച്ചു. ശശാങ്ക് ശേഖര്‍ ജാ, മാധ്യമപ്രവര്‍ത്തകന്‍ സാവിയോ റോഡ്രിഗസ് എന്നിവരാണ് ഈ കരാറിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഇവര്‍ ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
കേസ് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയാണ്. ഹൈക്കോടതിയിലാണ് ഈ ഹര്‍ജി ചര്‍ച്ച ചെയ്യേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അവിടെ നിന്നുള്ള വിധി കുറച്ച് കൂടി സുപ്രീം കോടതിയില്‍ എത്തുമ്പോള്‍ ഗുണം ചെയ്യുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ ബിജെപി കോണ്‍ഗ്രസിന്റെ ചൈനീസ് ബന്ധം വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. എന്താണ് ഇവര്‍ തമ്മിലുള്ള കരാറില്‍ പറയുന്നതെന്ന കാര്യം പുറത്തുവിടണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. അതേസമയം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ ഇന്നും അക്കാര്യം ഉന്നയിച്ചിട്ടുണ്ട്.