550 കിടക്കകൾ, പ്ലാച്ചിമട കൊക്കക്കോള പ്ലാന്റിൽ രണ്ടാം തല കൊവിഡ് ചികിത്സാ കേന്ദ്രം
തിരുവനന്തപുരം: പാലക്കാട് പ്ലാച്ചിമട കൊക്കക്കോളയുടെ അടച്ചിട പ്ലാന്റിൽ രണ്ടാം തല കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃകാപരമായ പ്രവർത്തനത്തിന് മുൻകൈയെടുത്ത കമ്പനിയെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ: ''കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്ന ഘട്ടമാണിതെങ്കിലും ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ വിപുലമാക്കിക്കൊണ്ട് മൂന്നാമത്തെ തരംഗത്തെ മികച്ച രീതിയിൽ നേരിടാൻ കേരളം ഒരുങ്ങുകയാണ്. സർക്കാരിനൊപ്പം ജനങ്ങളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം അണിനിരക്കുന്ന ഈ പ്രവർത്തനത്തിന് വലിയ ഉണർവ് നൽകുന്ന രീതിയിൽ പാലക്കാട് പെരുമാട്ടിയിൽ 550 കിടക്കകൾ ഉള്ള രണ്ടാം തല കോവിഡ് ചികിത്സാകേന്ദ്രം ആരംഭിച്ചിരിക്കുന്നു.
പ്ലാച്ചിമട കൊക്കക്കോള കമ്പനിയിൽ ആണ് കോവിഡ് ചികിത്സാകേന്ദ്രം സ്ഥാപിതമായിരിക്കുന്നത്. 20 വർഷമായി അടച്ചിട്ടിരുന്ന പ്ലാന്റിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയ ശേഷം ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് ലിമിറ്റഡ് കെട്ടിടം ജില്ലാ ഭരണകൂടത്തിന് വിട്ടു നൽകി. മാതൃകാപരമായ പ്രവർത്തനത്തിന് മുൻകൈയെടുത്ത കമ്പനിയെ അഭിനന്ദിക്കുന്നു. 35000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 550 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ ഓക്സിജൻ സൗകര്യമുള്ള 100 കിടക്കകൾ, വെന്റിലേറ്റർ സൗകര്യമുള്ള 20 കിടക്കകൾ, 50 ഐ.സി.യു കിടക്കകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
Recommended Video
എയർ കണ്ടീഷണറോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകൾ, എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര്‍ സപ്പോര്‍ട്ട്, രണ്ട് കെ.എല്‍ വരെ ശേഷി ഉയര്‍ത്താവുന്ന ഒരു കെ.എല്‍ ഓക്സിജന്‍ ടാങ്ക്, പോര്‍ട്ടബിള്‍ എക്സ്-റേ കണ്‍സോള്‍, 24X7 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒ പി, ഫാർമസി എന്നിവയും തയ്യാറായിക്കഴിഞ്ഞു. നാലാഴ്ച കൊണ്ട് 1.10 കോടി ചെലവിലാണ് നിർമ്മിച്ചത്. ജില്ലാ ദുരന്ത നിവാരണ അതോറ്റിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് 80 ലക്ഷം രൂപ ഇതിലേയ്ക്ക് നൽകി. ബാക്കി തുക സംഭാവനകളിലൂടെ സമാഹരിക്കുകയും ചെയ്തു'.