സെക്രട്ടേറിയേറ്റ് സമരം: ഐസക്കും മോദിയും തമ്മില്‍ വ്യത്യാസമില്ല, രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല!!
പാലക്കാട്: ഉദ്യോഗാര്‍ത്ഥികളുടെ സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരത്തെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക്കിനെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല. തോമസ് ഐസക്കിന് ജനകീയ സമരങ്ങളോട് അലര്‍ജിയും പുച്ഛവുമാണെന്ന് ചെന്നിത്തല പറഞ്ഞു. ഭരണം തലയ്ക്ക് പിടിച്ചാണ് അദ്ദേഹം ഓരോന്ന് പറയുന്നത്. പ്രതിഷേധിക്കുന്നവരെ സമര ജീവികള്‍ എന്ന് വിളിക്കുന്ന മോദിയും ഐസക്കും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു.

ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി പാലക്കാട് എത്തിയപ്പോഴാണ് കടുത്ത വിമര്‍ശനം സര്‍ക്കാരിനും ധനമന്ത്രിക്കുമെതിരെ ചെന്നിത്തല നടത്തിയത്. വാളയാറിലെ സമരപ്പന്തല്‍ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു. മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് വിശ്വാസ് മേത്തയുടെ നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. മിനുട്‌സില്‍ ഇന്ന് രാവിലെയാണ് ഒപ്പിട്ടതെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ ധനമന്ത്രി തോമസ് ഐസക്ക് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം പ്രതിപക്ഷം ഇളക്കിവിടുന്നതാണെന്ന് ആരോപിച്ചിരുന്നു. ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി നല്‍കാന്‍ സാധിക്കില്ലെന്നും, പിഎസ്‌സി റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലല്ല താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്. സമരത്തില്‍ നിന്ന് പിന്മാറാന്‍ ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറാകണം. റാങ്ക് ഹോള്‍ഡേഴ്‌സ് വസ്തുതകള്‍ മനസ്സിലാക്കണമെന്നും ഐസക്ക് പറഞ്ഞു. ഇതിനെതിരെയാണ് ചെന്നിത്തല ശക്തമായി പ്രതികരിച്ചത്.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
അതേസമയം യുവാക്കളുടെ സമരത്തെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സൈബര്‍ ആക്രമണത്തിലൂടെ സമര രംഗത്ത് നിന്ന് തങ്ങളെ തടയാനാകില്ലെന്ന് ഉദ്യോഗാര്‍ത്ഥികളും പറഞ്ഞു. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും. തങ്ങള്‍ക്ക് രാഷ്ട്രീയമില്ല. ജോലി ലഭിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. അനുകൂല നിലപാട് എടുത്താല്‍ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.












Click it and Unblock the Notifications